ന്യൂയോര്‍ക്ക്: ഇന്ത്യന്‍ രാഷ്ട്രീയം, മതേതരത്വം, അമേരിക്കയിലെ ആര്‍.എസ്.എസ് സാന്നിധ്യം, തനിക്കെതിരെയുണ്ടായ ആക്രമണവും അതിജീവനവും എന്നീ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി. പിബിഎസ് ചാനലില്‍ മാര്‍ഗരറ്റ് ഹൂവര്‍ നയിച്ച ഫയറിങ്ലൈന്‍ എന്ന പരിപാടിയിലായിരുന്നു റുഷ്ദിയുടെ പരാമര്‍ശങ്ങള്‍.
ഇന്ത്യയുടെ മതേതര സ്വഭാവത്തില്‍ തനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് അഭിമുഖത്തില്‍ റുഷ്ദി പറഞ്ഞു. രാജ്യത്തെ യുവാക്കളിലും, പ്രത്യേകിച്ച് വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന നിയന്ത്രണങ്ങളെ ചെറുക്കുന്ന സ്ത്രീകളിലും പ്രതീക്ഷയര്‍പ്പിക്കുന്നു. അമേരിക്കയിലെ ഹിന്ദുക്കള്‍ക്കിടയില്‍ ഹിന്ദു ദേശീയവാദ ആശയങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത്തരം ട്രെന്‍ഡുകള്‍ ഖേദകരമാണെന്നായിരുന്നു പ്രതികരണം. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന റാലിയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഇത്തരമൊരു മറുപടി.
2002-ലെ ഗുജറാത്ത് കലാപത്തെ മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോറന്‍ മാംദാനി യുദ്ധക്കുറ്റവാളി എന്ന് വിശേഷിപ്പിച്ച വിഷയത്തിലും അഭിമുഖത്തില്‍ ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ മോദിക്ക് ക്രൂരമായ ഒരു വശമുണ്ട് എന്ന് വിശേഷിപ്പിച്ച റുഷ്ദി, അതേസമയം തന്നെ യുദ്ധക്കുറ്റവാളി എന്ന വിശേഷണത്തോട് പൂര്‍ണ്ണമായി യോജിച്ചില്ല. കലാപത്തില്‍ മോദി നിയമപരമായി കുറ്റവിമുക്തനാക്കപ്പെട്ട കാര്യവും, അവിടെ യുദ്ധം നടന്നിട്ടില്ലാത്തതിനാല്‍ യുദ്ധക്കുറ്റവാളി എന്ന വാക്ക് പൊരുത്തപ്പെടില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
2022 ല്‍ തനിക്കെതിരെ ന്യൂയോര്‍ക്കില്‍ വെച്ചുണ്ടായ ആക്രമണത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ സുഖം പ്രാപിക്കല്‍ ഘട്ടത്തെക്കുറിച്ചും റുഷ്ദി സംസാരിച്ചു. റുഷ്ദിയും ഭാര്യ എലിസ ഗ്രിഫിത്ത്‌സും ചേര്‍ന്ന് തങ്ങളുടെ അനുഭവങ്ങള്‍ ചിത്രീകരിച്ച 'Knife: The Attempted Murder of Salman Rushdie' എന്ന ഡോക്യുമെന്ററി ഉടന്‍ റിലീസ് ചെയ്യും. ആക്രമണത്തിന്റെ യഥാര്‍ത്ഥ ഭീകരത തുറന്നുകാട്ടുന്ന പശ്ചാത്തലത്തിലാണ് ഈ ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
