ഓരോ ഓഗസ്റ്റ് 15ഉം രാജ്യത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന ദിവസമാണ്. 1947ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ആ സുപ്രധാന മുഹൂർത്തം വെറുമൊരു രാഷ്ട്രീയ മാറ്റം മാത്രമായിരുന്നില്ല, മറിച്ച് ഒരു ജനതയുടെ സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും സാക്ഷാത്കാരമായിരുന്നു. ഇന്ന്, നമ്മൾ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ആ പോരാട്ടങ്ങളുടെ ഓർമ്മകൾ മനസ്സിൽ ഒരു തിരമാല പോലെ ഉയർന്നു വരുന്നു.
സ്വാതന്ത്ര്യദിനം എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് സ്‌കൂൾ മുറ്റത്ത് അണിനിരന്ന കുട്ടിക്കാലമാണ്. വെളുത്ത യൂണിഫോമിട്ട്, നെഞ്ചിൽ ആവേശത്തിന്റെ ഭാരം പേറി, ദേശീയഗാനം പാടി, 'ഭാരത് മാതാ കീ ജയ്' എന്ന് ആർത്തുവിളിച്ച ആ ഓർമ്മകൾക്ക് ഇന്നും മധുരമേറെയാണ്. സ്‌കൂളിലെ പ്രധാനാധ്യാപകൻ ഉയർത്തുന്ന ത്രിവർണ്ണ പതാക, അതിന് ആദരവോടെ സല്യൂട്ട് ചെയ്യുന്ന വിദ്യാർത്ഥികൾ, ഒടുവിൽ മധുര വിതരണം... ഇതെല്ലാം ചേർന്ന് ഒരു സുന്ദരമായ ചിത്രമാണ് മനസ്സിൽ തെളിയുന്നത്.
സ്‌കൂളിൽ നടന്ന പ്രസംഗ മത്സരങ്ങൾ പ്രധാന ആകർഷണമായിരുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകൾ ഉരുവിട്ടും, പോരാട്ടങ്ങളെക്കുറിച്ച് പഠിച്ചും, ആവേശത്തോടെ പ്രസംഗങ്ങൾ തയ്യാറാക്കിയതും ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു. സ്‌കൂൾ അങ്കണത്തിൽ നടന്ന മത്സരങ്ങളും കളികളും ആ ദിനത്തിന് ചിരിയുടെയും സ്‌നേഹത്തിന്റെയും നിറം പകർന്നു. ജയിക്കാനും തോൽക്കാനും ഒപ്പം നിന്നിരുന്ന കൂട്ടുകാർ, സ്വാതന്ത്ര്യത്തിന്റെ ആത്മാവ് സൗഹൃദത്തിലൂടെയും സ്‌നേഹത്തിലൂടെയും എങ്ങനെ ആഘോഷിക്കാമെന്ന് അന്നേ പഠിപ്പിച്ചു.
സ്‌കൂൾ കഴിഞ്ഞുള്ള കോളേജ് ജീവിതത്തിൽ സ്വാതന്ത്ര്യദിനം ഒരു പുതിയ മുഖം കൈക്കൊണ്ടു. യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പതാക ഉയർത്തലിന് ശേഷം, സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയ മാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയായി ക്യാമ്പസ് മാറി. സ്വാതന്ത്ര്യം വെറുമൊരു അവധിയായി കാണാതെ, അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ അർത്ഥങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനുള്ള ഒരു അവസരമായിരുന്നു അത്. ക്യാമ്പസിൽ നിന്ന് തുടങ്ങുന്ന മനുഷ്യച്ചങ്ങലകളും, നാടകങ്ങളും, ചുവരെഴുത്തുകളുമെല്ലാം അന്നത്തെ യുവത്വത്തിന്റെ ആവേശത്തിന്റെ ഭാഗമായിരുന്നു.
എന്നാൽ ഇന്ന് നമ്മുടെ രാജ്യം ഗുരുതരമായ വെല്ലുവിളികളെ നേരിടുന്നു. നമ്മുടെ ഭരണഘടന എല്ലാ പൗരന്മാർക്കും അവരുടെ മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. ഒരു മതേതര രാഷ്ട്രമെന്ന നിലയിൽ, എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഒരു നയം ഇന്ത്യ പിന്തുടരുന്നു. എന്നാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന മതപരമായ അതിക്രമങ്ങൾ ഈ മതേതര സങ്കൽപ്പങ്ങൾക്ക് ഭീഷണിയാകുന്നു. ഒരു വിഭാഗം മറ്റൊരു മതവിഭാഗത്തെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ, സമൂഹത്തിൽ ഭിന്നതയും ഭയവും സൃഷ്ടിക്കുന്നു. ഇത് സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്‌നം കണ്ട, ഒരൊറ്റ ഇന്ത്യ എന്ന സങ്കൽപ്പത്തെത്തന്നെ ചോദ്യം ചെയ്യപ്പെടുന്നു.
ജനാധിപത്യത്തിന്റെ നെടുംതൂണായ തിരഞ്ഞെടുപ്പ് പ്രക്രിയയിലും ആശങ്കകൾ ഉയരുന്നുണ്ട്. 'ഒരു പൗരന് ഒരു വോട്ട്' എന്ന ജനാധിപത്യ തത്വത്തിന് വെല്ലുവിളിയായി, വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നതായും, വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയതായും ഉള്ള ആരോപണങ്ങൾ ഉയർന്നു വരുന്നു. ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയ അനിശ്ചിതത്വത്തിനും സംഘർഷങ്ങൾക്കും വഴിതുറനിരിക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളാണ് ഒരു ജനാധിപത്യത്തിന്റെ ശക്തി. ഈ ആശങ്കകൾ പരിരിക്കാൻ സുതാര്യമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടം തയ്യാറാകണം.
നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ ജീവൻ ബലിയർപ്പിച്ചത് വെറുമൊരു മണ്ണിന് മാത്രമായിരുന്നില്ല, മറിച്ച് സാഹോദര്യത്തിലും സ്‌നേഹത്തിലും അടിയുറച്ച ഒരു ഭാവിക്കുവേണ്ടിയായിരുന്നു. വർഗീയതയുടെയും ഭീകരവാദത്തിന്റെയും ഇരുണ്ട ശക്തികൾ ഭാരതത്തിന്റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ, ഓരോ ഇന്ത്യക്കാരനും ഒറ്റക്കെട്ടായി അതിനെതിരെ പോരാടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
'ഓരോ ഭാരതീയനും എന്റെ സഹോദരീസഹോദരനാണ്' എന്ന വികാരം നമ്മുടെ ഹൃദയങ്ങളിൽ കെടാത്ത ദേശസ്‌നേഹത്തിന്റെ ജ്വാലയായി എന്നും ജ്വലിച്ചുനിൽക്കട്ടെ! ആകാശംമുട്ടെ ഉയർന്നുപാറുന്ന നമ്മുടെ ത്രിവർണ്ണ പതാകയ്ക്ക് കീഴിൽഅഭിമാനത്തോടെ, ഭാരതത്തിന്റെ യശസ്സിനായി നമുക്ക് ഒറ്റക്കെട്ടായി അണിചേരാം.
ജയ് ഹിന്ദ്!
ബാബു പി സൈമൺ, ഡാളസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ വലിയ വില നൽകേണ്ടി വരും; വെടിനിർത്തൽ കരാർ തള്ളിയതിന് പിന്നാലെ കടുത്ത
ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ