ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിടുന്നു. ജൂണ്‍ മധ്യത്തിന് ശേഷം മസ്‌കിന്റെ പ്രധാന സംരംഭങ്ങളായ സ്‌പേസ് എക്‌സ്, ടെസ്‌ല എന്നിവയുടെ ആകെ വിപണി മൂല്യത്തില്‍ നിന്ന് 1.5 ട്രില്യണ്‍ ഡോളറില്‍ അധികമാണ് തുടച്ചുനീക്കപ്പെട്ടത്. ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്‌പേസ് എക്‌സ് ഓഹരികളില്‍ 50 ശതമാനത്തോളം ഇടിവുണ്ടായപ്പോള്‍, കഴിഞ്ഞ ആഴ്ചയിലെ സാമ്പത്തിക ഫലപ്രഖ്യാപനത്തിന് ശേഷം ടെസ്‌ല ഓഹരികളില്‍ 18 ശതമാനത്തിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
വരുന്ന ചൊവ്വാഴ്ച സ്‌പേസ് എക്‌സിന്റെ സാമ്പത്തിക പാദ ഫലപ്രഖ്യാപനം പുറത്തുവരാനിരിക്കെ, ഓഹരി വിപണിയില്‍ അസ്ഥിരത ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ഓപ്ഷന്‍സ് വിപണി നല്‍കുന്ന സൂചന. ഫലപ്രഖ്യാപനത്തിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം സ്‌പേസ് എക്‌സിന്റെ ലോക്ക്-അപ്പ് കാലാവധി അവസാനിക്കുന്നത് സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. സാധാരണയുള്ള 180 ദിവസത്തെ ലോക്ക്-അപ്പ് കാലാവധിയില്‍ നിന്ന് വ്യത്യസ്തമായി, ഇന്‍സൈഡര്‍മാര്‍ക്ക് മുന്‍കൂട്ടി ഓഹരികള്‍ വില്‍ക്കാന്‍ അനുമതി നല്‍കുന്ന വ്യവസ്ഥകള്‍ നിലവിലുള്ളതിനാല്‍ ഏകദേശം 90 കോടിയിലധികം ഓഹരികള്‍ (യോഗ്യമായ ഓഹരികളുടെ 20 ശതമാനം) വിപണിയില്‍ വില്‍പ്പനയ്‌ക്കെത്താന്‍ സാധ്യതയുണ്ട്.
സാധാരണയായി ഒരു കമ്പനിയുടെ അര്‍ദ്ധവാര്‍ഷിക ഫലപ്രഖ്യാപനത്തിന് ശേഷം വിപണിയിലെ അനിശ്ചിതത്വം കുറയാറാണ് പതിവ്. എന്നാല്‍ സ്‌പേസ് എക്‌സിന്റെ കാര്യത്തില്‍ ഫലപ്രഖ്യാപനമാണോ അതോ ഇന്‍സൈഡര്‍മാരുടെ ഓഹരി വില്‍പ്പനയാണോ കൂടുതല്‍ അപകടസാധ്യത ഉയര്‍ത്തുന്നത് എന്ന ചോദ്യമാണ് ട്രേഡര്‍മാര്‍ ഉന്നയിക്കുന്നത്. ഇതിന്റെ ഫലമായി നിലവില്‍ സ്‌പേസ് എക്‌സിന്റെ ഇംപ്ലൈഡ് വോളാറ്റിലിറ്റി 122 എന്ന ഉയര്‍ന്ന നിരക്കിലാണ്. വരാനിരിക്കുന്ന ഓഗസ്റ്റ് 7 കാലാവധിയുള്ള കരാറുകളില്‍ ഇത് 160 വരെ ഉയര്‍ന്നപ്പോള്‍, ടെസ്‌ലയുടേത് 52 മുതല്‍ 55 വരെ നിരക്കുകളിലാണ് വ്യാപാരം നടക്കുന്നത്.
ഇത്ര വലിയ ഇടിവിലും ചെറുകിട നിക്ഷേപകര്‍ക്കിടയില്‍ സ്‌പേസ് എക്‌സ് ഓഹരികളിലുള്ള പ്രതീക്ഷ മാറിയിട്ടില്ല. പുട് ഓപ്ഷനുകളേക്കാള്‍ കൂടുതല്‍ കോള്‍ ഓപ്ഷനുകളാണ് വിപണിയില്‍ വാങ്ങിക്കൂട്ടുന്നത്. എന്നാല്‍ വന്‍കിട ട്രേഡര്‍മാരും മുന്‍നിര ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരും കൂടുതല്‍ ജാഗ്രതയോടെയാണ് വിപണിയെ സമീപിക്കുന്നത്. വരും ദിവസങ്ങളില്‍ ഇന്‍സൈഡര്‍മാര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചാല്‍ സ്‌പേസ് എക്‌സ് ഓഹരികളിലെ അനിശ്ചിതത്വവും ചാഞ്ചാട്ടവും ദീര്‍ഘകാലത്തേക്ക് തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
