'ടിഡിഎസ് ഭേദമാക്കാന്‍ ഡോക്ടര്‍ ട്രംപ്'; രാഷ്ട്രീയ എതിരാളികളെ പരിഹസിച്ച് യു.എസ് പ്രസിഡന്റിന്റെ എഐ വീഡിയോ

JULY 2, 2026, 8:44 PM

വാഷിംഗ്ടടണ്‍: 'ട്രംപ് ഡീറേഞ്ച്‌മെന്റ് സിന്‍ഡ്രോം' (ടിഡിഎസ്) എന്ന പേരില്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെയും രാഷ്ട്രീയ എതിരാളികളെയും നിശിതമായി പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എഐ വീഡിയോ. ഡോക്ടറുടെ കോട്ടും സ്റ്റെതസ്‌കോപ്പും ധരിച്ച്, ഒരു ഡോക്ടറിന്റെ ഭാവത്തിലാണ് ട്രംപ് ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് തന്നെയാണ് വീഡിയോ ആദ്യം പുറത്തുവിട്ടത്.

തൊട്ടുപിന്നാലെ വൈറ്റ് ഹൗസ് ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡാന്‍ സ്‌കവിനോ ജൂനിയര്‍ ഇത് എക്‌സ് പ്ലാറ്റ്ഫോമിലും പങ്കുവെച്ചതോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ട്രംപിനോടും അദ്ദേഹത്തിന്റെ ഭരണ നയങ്ങളോടും കടുത്ത വിയോജിപ്പും വിദ്വേഷവും പ്രകടിപ്പിക്കുന്നവരുടെ മാനസികാവസ്ഥയെ പരിഹസിക്കാന്‍ ട്രംപും അദ്ദേഹത്തിന്റെ അനുയായികളും പൊതുവെ ഉപയോഗിക്കുന്ന പ്രയോഗമാണ് ട്രംപ് ഡീറേഞ്ച്‌മെന്റ് സിന്‍ഡ്രോം. ഈ പ്രയോഗത്തെ മുന്‍നിര്‍ത്തിയാണ് വീഡിയോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

'നിങ്ങള്‍ക്കോ നിങ്ങള്‍ക്കറിയാവുന്ന ആര്‍ക്കെങ്കിലും ടിഡിഎസ് ബാധിച്ചിട്ടുണ്ടോ? അതിന്റെ ലക്ഷണങ്ങള്‍ കഠിനമായിരിക്കാം. എന്നാല്‍ ഭാഗ്യവശാല്‍, ഞാന്‍ ഡോക്ടര്‍ ട്രംപാണ്, എന്റെ പക്കല്‍ ഇതിനൊരു ചികിത്സയുണ്ട്. എന്റെ രോഗികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് നമുക്ക് കേള്‍ക്കാം' - എന്ന ആമുഖത്തോടെയാണ് ട്രംപിന്റെ ഡിജിറ്റല്‍ രൂപം വീഡിയോയില്‍ സംസാരിച്ച് തുടങ്ങുന്നത്.

ഹോളിവുഡില്‍ ട്രംപിനെ നിരന്തരം പരസ്യമായി വിമര്‍ശിക്കുന്ന പ്രമുഖ താരങ്ങളെയാണ് വീഡിയോയില്‍ അദ്ദേഹത്തിന്റെ രോഗികള്‍ ആയി ചിത്രീകരിച്ചിരിക്കുന്നത്. റോസി ഒഡോണല്‍, ജോണ്‍ ലെഗുസാമോ, വൂപ്പി ഗോള്‍ഡ്‌ബെര്‍ഗ്, റോബര്‍ട്ട് ഡി നീറോ, ജൂലിയ റോബര്‍ട്ട്‌സ്, എഡ്വേര്‍ഡ് നോര്‍ട്ടന്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളുടെ എഐ പതിപ്പുകളാണ് വീഡിയോയില്‍ ഉള്ളത്. ഡോക്ടര്‍ ട്രംപിന്റെ ചികിത്സയ്ക്ക് ശേഷം തങ്ങളുടെ കടുത്ത ട്രംപ് വിരോധം മാറിയെന്നും തങ്ങള്‍ക്കിപ്പോള്‍ സുഖം തോന്നുന്നുണ്ടെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്ന രീതിയിലാണ് വീഡിയോ ദൃശ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഈ വ്യാജ രോഗാവസ്ഥ മാറാനുള്ള ലളിതമായ ചില പ്രതിവിധികളും വീഡിയോയുടെ അവസാനത്തില്‍ എഐ ട്രംപ് ഉപദേശിക്കുന്നുണ്ട്. മാധ്യമങ്ങളില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ കാണുന്നത് നിര്‍ത്തുക, പ്രാര്‍ഥിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഇതിനുപുറമെ, ഇനി എപ്പോഴെങ്കിലും മാനസികമായി വിഷമം തോന്നിയാല്‍ തന്നെപ്പോലെ ഒരു ഡയറ്റ് കോക്ക് കുടിച്ച് നോക്കാനും അത് ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നും ട്രംപ് പരിഹാസരൂപേണ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

മുന്‍പും സമാനമായ രീതിയില്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങളും വീഡിയോകളും ട്രംപ് പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ചലച്ചിത്ര-വിനോദ മേഖലയിലെ പ്രമുഖരുടെ അനുമതിയില്ലാതെ അവരുടെ ശബ്ദവും രൂപവും എഐ വഴി പുനസൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യകള്‍ക്കെതിരെ ആഗോളതലത്തില്‍ ശക്തമായ നിയമനിര്‍മാണ ആവശ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ്, യുഎസ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് തന്നെയുള്ള ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. കലാകാരന്മാരുടെ പകര്‍പ്പവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കെ പുറത്തുവന്ന ഈ രാഷ്ട്രീയ പരിഹാസ വീഡിയോ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam