ഈ വർഷത്തെ മണ്ഡലമകരവിളക്ക് സമാരംഭ മഹോത്സവത്തിൽ പങ്കെടുക്കുവാനും, കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും, ശനിദോഷം അകറ്റി സർവ്വശ്വര്യസിദ്ധിക്കുമായി അനേകം അയ്യപ്പ ഭക്തരാണ് ഗീതാമണ്ഡലം തറവാട്ടിലേക്ക് എത്തിയത്. ശ്രീമഹാഗണപതിക്ക് വിശേഷാൽ പൂജകൾ നടത്തിയശേഷമാണ് ഈ വർഷത്തെ മണ്ഡല പൂജകൾ ആരംഭിച്ചത്.
ശബരിമല സന്നിധാനം തുറന്ന ശുഭമുഹൂർത്തത്തിൽ, ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ഭക്തിസാന്ദ്രമായ നിമിഷങ്ങളിൽ ഭസ്മവിഭൂഷിതനായ കലിയുഗവരദന്റെ തിരുസന്നിധാനം, മേൽശാന്തി കൃഷ്ണൻ സ്വാമികൾ നട തുറന്നു. തുടർന്ന് നടന്ന കലശപൂജയ്ക്ക് ശേഷം അഷ്ടദ്രവ്യകലശാഭിഷേകവും, നെയ്യ് അഭിഷേകവും, ഭസ്മാഭിഷേകവും, കളഭാഭിഷേകവും, പുഷ്പാഭിഷേകവും നടത്തി.
തുടർന്ന് അത്താഴപൂജയ്ക്ക് ശേഷം അഷ്ടോത്തര അർച്ചനയും, ദീപാരാധനയും, നമസ്‌കാരമന്ത്രവും, മംഗള ആരതിയും നടത്തിയശേഷം ഹരിവരാസനം പാടി നട അടച്ചു.
ഈ വർഷത്തെ മണ്ഡല കൊടിയേറ്റ് പൂജകൾക്ക് മേൽശാന്തി കൃഷ്ണൻ ചെങ്ങണാംപറമ്പിൽ സ്വാമികൾ നേതൃത്വം നൽകി. രവി ദിവാകരൻ പരികർമിത്വം വഹിച്ചു. ഈ വർഷത്തെ അയ്യപ്പ പൂജയോടൊപ്പം നടന്ന ഭജനകൾക്ക് ഗീതാമണ്ഡലം ഭജനമണ്ഡലി നേതൃത്വം നല്കി. ഗീതാമണ്ഡലം പ്രസിഡന്റ് അപ്പുക്കുട്ടൻ ശേഖരനും കുടുംബവുമാണ് ആണ് മണ്ഡലകാല കൊടിയേറ്റ് പൂജ എല്ലാ സത്ജനങ്ങൾക്കുമായി സമർപ്പിച്ചത്.
ഭാരതീയ ദർശനങ്ങൾ പറയുന്നത്, ഈ പ്രപഞ്ച പ്രഹേളികയെ നാമറിയുന്നത് പതിനെട്ടു തത്വങ്ങളായിട്ടാണ് എന്നാണ്. ഈ പതിനെട്ട് തത്വങ്ങളെയും അനുഭവിച്ച്, നമ്മിലെ ശരിയായ ഉണ്മയെ തിരിച്ചറിയുവാനുള്ള മഹത്തായ പുണ്യകാലം ആണ് മണ്ഡലമകരവിളക്ക് കാലം എന്ന് ഗീതാമണ്ഡലം പ്രസിഡന്റ് അപ്പുകുട്ടൻ ശേഖരൻ പറഞ്ഞു.
അതി രാവിലെ ഉണർന്ന് ബ്രഹ്മചര്യനിഷ്ഠയോടെ വ്രതമെടുത്ത് മനസിനെയും ശരീരത്തേയും ഈശ്വരചിന്തയിൽ അർപ്പിച്ച്, ഭഗവാനിൽ അഭയംപ്രാപിക്കുന്ന ഒരാളുടെ മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുകയും, ആത്മീയമായ ഉയർച്ച നേടുകയും ചെയ്യുന്നു.
കുടുംബത്തിൽ ഒരാളെങ്കിലും സ്വാമി മുദ്ര ധരിച്ചു കഴിഞ്ഞാൽ ആ കുടുംബത്തിന് തന്നെ പോസിറ്റീവ് ആയ പല മാറ്റങ്ങൾ സംഭവിക്കും എന്ന് ജോയിന്റ് വൈസ് പ്രസിഡന്റ് ഡോക്ടർ വിശ്വനാഥൻതദവസരത്തിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
