വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പാർലമെന്റിൽ നടത്തുന്ന വാർഷിക നയപ്രഖ്യാപന പ്രസംഗം (State of the Union address) ഡെമോക്രാറ്റിക് പാർട്ടിയിലെ ഒരു വിഭാഗം അംഗങ്ങൾ ബഹിഷ്കരിക്കുന്നു. ഒരു ഡസനോളം കോൺഗ്രസ് അംഗങ്ങളാണ് പ്രസംഗം ഒഴിവാക്കി നാഷണൽ മാളിൽ സംഘടിപ്പിക്കുന്ന സമാന്തര പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. പീപ്പിൾസ് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ എന്ന് പേരിട്ടിരിക്കുന്ന ഈ റാലി, ട്രംപിന്റെ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായി മാറുമെന്നാണ് കരുതപ്പെടുന്നത്.
പ്രോഗ്രസീവ് ഗ്രൂപ്പുകളായ മൂവ് ഓൺ (MoveOn), മൈദാസ് ടച്ച് (MeidasTouch) എന്നിവരാണ് റാലിക്ക് നേതൃത്വം നൽകുന്നത്. ട്രംപിന്റെ പ്രസംഗം വെറും നുണകൾ നിറഞ്ഞതാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. സെനറ്റർമാരായ എഡ് മാർക്കി, ജെഫ് മെർക്ക്ലി, ക്രിസ് മർഫി തുടങ്ങിയ പ്രമുഖർ ബഹിഷ്കരിക്കുന്നവരുടെ പട്ടികയിലുണ്ട്.
അമേരിക്കയെ ഫാസിസത്തിലേക്ക് നയിക്കുന്ന ട്രംപിന്റെ ഭരണഘടന വിരുദ്ധ നടപടികളെ അംഗീകരിക്കാനാവില്ലെന്ന് മെരിലാൻഡ് സെനറ്റർ ക്രിസ് വാൻ ഹോളൻ എക്സിൽ കുറിച്ചു. ട്രംപ് രാജ്യത്തെ ഒരുമിപ്പിക്കുന്നതിന് പകരം വെറുപ്പും വിഭജനവും വിതറാനാണ് നയപ്രഖ്യാപന പ്രസംഗത്തെ ഉപയോഗിക്കുന്നതെന്ന് ക്രിസ് മർഫി പ്രസ്താവനയിൽ പറഞ്ഞു.
ഡെമോക്രാറ്റുകളുടെ ബഹിഷ്കരണ നീക്കത്തെ വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ൽ ജാക്സൺ രൂക്ഷമായി വിമർശിച്ചു. നികുതി ഇളവുകൾക്കും അതിർത്തി സുരക്ഷയ്ക്കും എതിരെ വോട്ട് ചെയ്തവർക്ക് റിപ്പബ്ലിക്കൻ നയങ്ങളുടെ നേട്ടങ്ങൾ ആഘോഷിക്കാൻ കഴിയില്ലെന്നത് അത്ഭുതകരമല്ലെന്ന് അവർ പരിഹസിച്ചു. സാധാരണയായി പ്രതിപക്ഷം ഔദ്യോഗികമായ മറുപടി പ്രസംഗമാണ് നൽകാറുള്ളതെങ്കിലും, ട്രംപിന്റെ ഭരണകാലത്ത് സഭയിൽ നിന്ന് ഇറങ്ങിപ്പോകുന്നതും ബഹളം വയ്ക്കുന്നതും പതിവായിട്ടുണ്ട്. മുൻപ് സ്പീക്കർ നാൻസി പെലോസി ട്രംപിന്റെ പ്രസംഗത്തിന്റെ പകർപ്പ് സഭയിൽ വച്ച് കീറിയെറിഞ്ഞത് വലിയ ചർച്ചയായിരുന്നു.
അതേസമയം, ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രിസ് പ്രസംഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. "ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലേക്കല്ല പോകുന്നത്, അദ്ദേഹം വരുന്നത് ഞങ്ങളുടെ വീട്ടിലേക്കാണ്. ഇത് ജനങ്ങളുടെ സഭയാണ്," എന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും, നിരവധി പ്രതിപക്ഷ അംഗങ്ങൾ പ്രസംഗത്തിനിടെ പ്ലക്കാർഡുകൾ ഉയർത്തിയും മറ്റും തങ്ങളുടെ പ്രതിഷേധം അറിയിക്കാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
