വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് ക്യൂബക്കാരാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്ന് നാടുകടത്തപ്പെടുന്നത്. ഇതിനോടകം തന്നെ മെക്‌സിക്കോയിലേക്കും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ക്യൂബയിലേക്കും നിരവധി ആളുകളെ തിരിച്ചയച്ചിട്ടുണ്ട്. ഇതിനുപുറമേ, നാടുകടത്തപ്പെടുന്ന ക്യൂബക്കാരെ സ്വീകരിക്കാനുള്ള പുതിയ കേന്ദ്രമായി തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വായിയെ കണ്ടെത്താനുള്ള അവസാനവട്ട ചര്‍ച്ചകളിലാണ് യുഎസ് അധികൃതര്‍.
ക്യൂബന്‍ കുടിയേറ്റക്കാരുടെ മകനും നിലവിലെ യുഎസ് വിദേശകാര്യ സെക്രട്ടറിയുമായ മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, കഴിഞ്ഞ ഏതാനും മാസങ്ങളായി ഉറുഗ്വായ് വിദേശകാര്യ മന്ത്രാലയവുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. തെക്കേ അമേരിക്കയിലെ രണ്ടാമത്തെ ചെറിയ രാജ്യമായ ഉറുഗ്വായിയില്‍ നിലവില്‍ തന്നെ വലിയൊരു ക്യൂബന്‍ കുടിയേറ്റ സമൂഹം ജീവിക്കുന്നുണ്ട്. തങ്ങളുടെ രാജ്യത്തേക്ക് കൂടുതല്‍ തൊഴിലാളികളെ ആവശ്യമുള്ളതിനാലും ട്രംപ് ഭരണകൂടത്തിന്റെ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാനുമാണ് ഉറുഗ്വായ് ഈ കരാറിന് താല്പര്യം കാണിക്കുന്നതെന്ന് മുതിര്‍ന്ന ഉറുഗ്വായന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അതേസമയം ക്യൂബക്കാരെ പുനരധിവസിപ്പിക്കാന്‍ മറ്റ് രാജ്യങ്ങളെ കണ്ടെത്തുമ്പോള്‍ തന്നെ, ക്യൂബക്കാര്‍ സ്വന്തം രാജ്യം വിട്ടോടിപ്പോകാന്‍ കാരണമായ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് അമേരിക്കയെന്ന വിമര്‍ശനവും ശക്തമാണ്. വര്‍ഷങ്ങളോളമായി നിലനില്‍ക്കുന്ന യുഎസ് ഉപരോധങ്ങള്‍ക്കും ആഭ്യന്തര ദുരിതങ്ങള്‍ക്കും പുറമേ, അടുത്തിടെ ക്യൂബയിലേക്കുള്ള എണ്ണക്കപ്പലുകള്‍ തടയുന്ന തരത്തിലുള്ള സാമ്പത്തിക സമ്മര്‍ദ്ദ തന്ത്രങ്ങളാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
