ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബജറ്റ് എയര്‍ലൈനുകള്‍ ഇപ്പോള്‍ കടന്നുപോകുന്നത് വളരെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ്. ഇറാനുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് ജെറ്റ് ഇന്ധന വില കുതിച്ചുയര്‍ന്നത് സ്പിരിറ്റ്, ഫ്രോണ്ടിയര്‍, അവെലോ തുടങ്ങിയ വിമാനക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിസന്ധിയെ തുടര്‍ന്ന് സഹായ പാക്കേജ് ആവശ്യപ്പെട്ടിരിക്കുകയാണ് ബജറ്റ് എയര്‍ലൈനുകള്‍.
ഫ്രോണ്ടിയര്‍, അവെലോ എന്നിവരുള്‍പ്പെടെയുള്ള അസോസിയേഷന്‍ ഓഫ് വാല്യൂ എയര്‍ലൈന്‍സ് അംഗങ്ങള്‍ ട്രംപ് ഭരണകൂടത്തോട് 2.5 ബില്യണ്‍ ഡോളറിന്റെ അടിയന്തര സാമ്പത്തിക സഹായമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കാരണം ഇന്ധന വില ഗാലന് 4 ഡോളറിന് മുകളില്‍ ഉയര്‍ന്നതോടെ കമ്പനികള്‍ നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ തുക ഇന്ധനത്തിനായി ചിലവഴിക്കേണ്ടി വരുന്നു എന്നതാണ്. ഈ സഹായത്തിന് പകരമായി സര്‍ക്കാരിന് കമ്പനികളില്‍ ഓഹരി പങ്കാളിത്തം നല്‍കാമെന്ന വ്യവസ്ഥയ്ക്കും കമ്പനി തയ്യാറാണ്.
സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ പ്രതിസന്ധി
മറ്റുള്ളവരേക്കാള്‍ മോശമായ അവസ്ഥയിലാണ് സ്പിരിറ്റ് എയര്‍ലൈന്‍സ്. നിലവില്‍ 'ചാപ്റ്റര്‍ 11' പാപ്പരത്ത നടപടികളിലൂടെ കടന്നുപോകുന്ന കമ്പനി ലിക്വിഡേഷന്റെ വക്കിലാണ്. ഈ സാഹചര്യത്തില്‍ ഗവണ്‍മെന്റ് ഇടപെടാന്‍ തീരുമാനിച്ചിരിക്കുകയാണ്. സ്പിരിറ്റിനെ രക്ഷിക്കാന്‍ ഏകദേശം 500 മില്യണ്‍ ഡോളറിന്റെ പ്രത്യേക പാക്കേജാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. അതേസമയം ഈ സഹായം നല്‍കിയാല്‍ സ്പിരിറ്റിന്റെ 90% ഓഹരികളും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകാന്‍ സാധ്യതയുണ്ട്.
2026 ഫെബ്രുവരിയില്‍ ആരംഭിച്ച ഇറാന്‍ യുദ്ധവും തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതുമാണ് ആഗോളതലത്തില്‍ എണ്ണ വില വര്‍ധിക്കാന്‍ കാരണം. ഇന്ധനത്തിനായി വലിയ തുക ചിലവാക്കുന്ന കുറഞ്ഞ നിരക്കുള്ള വിമാനക്കമ്പനികളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. വിമാനക്കമ്പനികള്‍ക്കിടയില്‍ മത്സരം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതിനാല്‍ ഈ സഹായ അഭ്യര്‍ത്ഥനയില്‍ സര്‍ക്കാര്‍ അനുകൂലമായ ഒരു തീരുമാനം എടുക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
