വാഷിംഗ്ടണ്‍: വര്‍ഷത്തില്‍ രണ്ടുതവണ സമയം മാറ്റുന്ന നിലവിലെ ഡേ ലൈറ്റ് സേവിംഗ് ടൈം രീതി പരിഷ്‌കരിക്കാനുള്ള യു.എസ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ വ്യോമയാന മേഖലയില്‍ നിന്ന് ശക്തമായ മുന്നറിയിപ്പ്. സമയം മാറ്റുന്നത് അന്താരാഷ്ട്ര-ആഭ്യന്തര സര്‍വീസുകളുടെ സമയക്രമത്തെ ഗുരുതരമായി ബാധിക്കുമെന്നും യാത്രാ ക്ലേശത്തിനും വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതിനും ഇത് കാരണമാകുമെന്നും എയര്‍ലൈന്‍ കമ്പനികള്‍ വ്യക്തമാക്കുന്നു. യു.എസിലെ പ്രമുഖ വിമാനക്കമ്പനികളുടെ കൂട്ടായ്മയായ അമേരിക്ക ഫോര്‍ അമേരിക്ക പുറത്തിറക്കിയ പ്രസ്താവനയിലാണ് ആശങ്ക പരസ്യമാക്കിയത്.
വ്യോമയാന മേഖല ഒന്നാകെ പരസ്പരം ബന്ധിപ്പിക്കപ്പെട്ട ആഗോള ശൃംഖലയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. പെട്ടെന്നുള്ള സമയമാറ്റം പൈലറ്റുമാരുടെയും ജീവനക്കാരുടെയും വിന്യാസത്തെയും വിമാനങ്ങളുടെ പാര്‍ക്കിങ് സ്ലോട്ടുകളെയും ബാധിക്കും. പുതിയ പരിഷ്‌കാരം നടപ്പിലാക്കുകയാണെങ്കില്‍ വിമാനക്കമ്പനികള്‍ക്ക് മുന്‍കൂട്ടി തയ്യാറെടുക്കാന്‍ ആവശ്യത്തിന് സമയം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം വര്‍ഷത്തില്‍ രണ്ടുതവണ സമയം മാറ്റുന്ന രീതി അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സണ്‍ഷൈന്‍ പ്രൊട്ടക്ഷന്‍ ആക്ട് ജനപ്രതിനിധി സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായിക്കഴിഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ താല്പര്യ പ്രകാരം സ്ഥിരമായി ഡേ ലൈറ്റ് സേവിംഗ് ടൈം പിന്തുടരാന്‍ അനുമതി നല്‍കുന്നതാണ് ഈ നിയമം. ജനപ്രതിനിധി സഭ പാസാക്കിയ ബില്‍ ഇനി സെനറ്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. വൈറ്റ് ഹൗസിന്റെ പൂര്‍ണ്ണ പിന്തുണയുള്ളതിനാല്‍ സെനറ്റും പാസാക്കിയാല്‍ ഉടന്‍ തന്നെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതില്‍ ഒപ്പുവെക്കുമെന്നാണ് സൂചന.
നിലവില്‍ യു.എസിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും മാര്‍ച്ചില്‍ സമയക്രമം ഒരു മണിക്കൂര്‍ മുന്നോട്ടും നവംബറില്‍ ഒരു മണിക്കൂര്‍ പിന്നോട്ടും മാറ്റുന്ന രീതിയാണ് പിന്തുടരുന്നത്. അരിസോണ, ഹവായ് എന്നീ രണ്ട് സംസ്ഥാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഈ രീതിയില്‍ നിന്ന് മാറി നില്‍ക്കുന്നത്. എന്നാല്‍ പുതിയ നിയമം വരുന്നതോടെ 20 സംസ്ഥാനങ്ങളെങ്കിലും സ്ഥിരമായി ഡേ ലൈറ്റ് സേവിംഗ് ടൈമിലേക്ക് മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
വൈകുന്നേരങ്ങളില്‍ കൂടുതല്‍ സമയം വെളിച്ചം ലഭിക്കുന്നത് ടൂറിസം മേഖലയ്ക്കും ബിസിനസുകള്‍ക്കും ഗുണം ചെയ്യുമെന്നാണ് സ്ഥിരമായ സമയക്രമത്തെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ ശീതകാലത്ത് രാവിലെ ഒന്‍പത് മണിക്ക് ശേഷമേ സൂര്യോദയം ഉണ്ടാകൂ എന്നതിനാല്‍ ഇത് ജനങ്ങളുടെ സ്വാഭാവിക ഉറക്കത്തെയും ആരോഗ്യത്തെയും ബാധിക്കുമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞരും വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ വര്‍ഷത്തില്‍ രണ്ടുതവണ സമയം മാറ്റുന്ന രീതിയോട് അമേരിക്കന്‍ പൊതുജനങ്ങള്‍ക്ക് വലിയ താല്പര്യമില്ലെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ നടന്ന എ.പി-നോര്‍ക് സര്‍വേയില്‍ കേവലം 12 ശതമാനം ആളുകള്‍ മാത്രമാണ് നിലവിലെ സിസ്റ്റത്തെ അനുകൂലിച്ചത്. പങ്കെടുത്തവരില്‍ 56 ശതമാനം ആളുകളും വൈകുന്നേരങ്ങളില്‍ കൂടുതല്‍ വെളിച്ചം തരുന്ന സ്ഥിരമായ ഡേ ലൈറ്റ് സേവിംഗ് ടൈം വേണമെന്ന അഭിപ്രായക്കാരാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
