ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനിക്കെതിരെയുള്ള കോഴക്കേസ് റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ്. കേസ് മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ നിയമപരമായി നിലനില്‍പ്പില്ലാത്തതും ദുര്‍ബലവുമാണെന്ന് ചൂണ്ടിക്കാട്ടി നീതി വകുപ്പ് യു.എസ് കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വിഷയത്തില്‍ പെട്ടെന്നൊരു തീരുമാനമെടുത്തതല്ലെന്നും കൃത്യമായ നിയമ പരിശോധനകള്‍ക്ക് ശേഷമാണ് കേസ് ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്യുന്നതെന്നും യു.എസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി. ആരോപണത്തിന് ആസ്പദമായ സംഭവങ്ങള്‍ നടന്നതും ഇതിലെ ഭൂരിഭാഗം സാക്ഷികളുള്ളതും ഇന്ത്യയിലാണ്. ഇന്ത്യയിലെ ചില വ്യക്തികള്‍ വൈദ്യുതി കരാറുകള്‍ സ്വന്തമാക്കാന്‍ മറ്റ് ചിലര്‍ക്ക് കൈക്കൂലി നല്‍കി എന്നതിന്‍മേല്‍ യു.എസ് അന്വേഷണം നടത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെപ്പോലും ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
നേരത്തെ സമാനമായ ആരോപണങ്ങളില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തിയിരുന്നെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ തക്ക തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് യു.എസ് ഏജന്‍സിയും കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.
അദാനിക്കെതിരായ ക്രിമിനല്‍ നടപടികള്‍ പിന്‍വലിക്കാനുള്ള വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ യു.എസ് ഡിസ്ട്രിക്ട് ജഡ്ജി നിക്കോളാസ് ഗറാഫിസ് നീതി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കേസ് തള്ളിക്കളയണമെന്ന് അദാനിയുടെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം യു.എസ് കോടതിയില്‍ ശക്തമായി വാദിച്ചെങ്കിലും, കോടതി ഉടന്‍ അനുകൂല ഉത്തരവ് പുറപ്പെടുവിക്കാന്‍ തയ്യാറായില്ല. പകരം, കേസ് പിന്‍വലിക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാന്‍ നിയമവകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് മറുപടിയായാണ് യു.എസ് നീതിന്യായ വകുപ്പ് ഇപ്പോള്‍ കോടതിയില്‍ അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
