ലണ്ടൻ: ഇംഗ്ലീഷ് യുവ സ്പിന്നർ ജോഷ് ബേക്കറിനെ (20) അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇംഗ്ലീഷ് കൗണ്ടി ക്ലബായ വോർസെസ്റ്റർഷെയറിന്റെ താരമായിരുന്ന ജോഷിനെ ഫോൺവിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് സുഹൃത്ത് തിരക്കിച്ചെന്നപ്പോഴാണ് അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. ജോഷ് ചെറുപ്പം മുതലേ പ്രമേഹ ബാധിതനാണ് താരം.
ബ്രോംസ്‌ഗ്രോവിൽ സോമർസെറ്റിനെതിരെ വോർസെസ്റ്റർഷെയറിനായി സെക്കന്റ് ഇലവൻ ചാമ്പ്യൻഷിപ്പിനായി കളത്തിലിറങ്ങിയ ഇടങ്കൈയ്യൻ സ്പിന്നറായ ജോഷ് മരിക്കുന്നതിന് തലേദിവസം മൂന്ന് വിക്കറ്റ് നേടി മിന്നിത്തിളങ്ങിയിരുന്നു. മൂന്നാം ദിവസത്തെ കളിക്കായി താരം എത്താത്തതിനെ തുടർന്ന് സുഹൃത്ത് അന്വേഷിച്ച് അപ്പാർട്ട്‌മെന്റിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജോഷിന്റെ മരണത്തെ തുടർന്ന് കളി ഉപേക്ഷിച്ചു. മത്സരം സമനിലയിൽ അവസാനിച്ചതായി പ്രഖ്യാപിച്ചു. 17 വയസിലാണ് ജോഷ് വോർസെസ്റ്ററിൽ എത്തിയത്. ഇംഗ്ലണ്ടിന്റെ അണ്ടർ 19 ടീമിൽ അംഗമായിട്ടുള്ള ജോഷ് 2021ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. വോർസെസ്റ്റർഷെയറിനായി 22 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 43 വിക്കറ്റും 25 പരിമിത ഓവർ മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റും നേടിയിട്ടുണ്ട്.
ജോഷ് ബേക്കറുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന്റെകുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാവരും അവർക്കൊപ്പം നിൽക്കണമെന്നും വോർസെസ്റ്റർഷെയർ ക്ലബ് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇംഗ്ലണ്ടിലെ റെഡ്ഡിച്ച് ടൗൺ സ്വദേശികളായ ലിസയുടെയും പോളിന്റെയും മകനാണ് ജോഷ്. ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിന് രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് ജോഷിന്റെ വിടവാങ്ങൽ.
2022ൽ കൗണ്ടി ക്രിക്കറ്റിൽ ഡർഹമിനായി വോർസെസ്റ്ററിനെതിരെ കളത്തിലിറങ്ങിയ ബെൻ സ്റ്റോക്‌സ് അന്ന് പതിനെട്ടുകാരനായ ജോഷിന്റെ ഒരോവറിൽ അഞ്ച് സിക്‌സും ഒരുഫോറും ഉൾപ്പെടെ 34 റൺസ് നേടിയത് വലിയ വാർത്തയായിരുന്നു. എന്നാൽ അതിന് ശേഷം സ്റ്റോക്‌സ് ജോഷിന് ആയച്ച് വാട്ട്‌സാപ്പ് സന്ദേശം ഇങ്ങനെയായിരുന്നു.
ഇന്നത്തെ പ്രകടനം കൊണ്ട് നിന്റെ ഈ സീസൺ വിലയിരുത്തപ്പെടാൻ സമ്മതിക്കരുത്. നീ വലിയ കഴിവുള്ളവനാണ്, എനിക്കറിയാം നീ എറെ ഉയരങ്ങളിൽ എത്തുമെന്ന്. ഏറ്റവും പ്രധാനം ഡ്രസിംഗ് റൂമിൽ നിന്റെ സഹതാരങ്ങളുടെ അഭിപ്രായങ്ങളായിരിക്കും. അവർ നിന്നെ എപ്പോഴും പിന്തുണയ്ക്കും. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ആവിയായിപ്പോയ ഒരാളുടെ വാക്കുകളാണിത്.
ഈ വാക്കുകൾ തനിക്ക് വലിയ ഊർജ്ജമായെന്ന് ജോഷ് പിന്നീട് പറഞ്ഞിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്