മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 24 റൺസിന് മുംബയ് ഇന്ത്യൻസിനെ കീഴടക്കി പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി. അതേസമയം തോൽവയോടെ മുംബയ് ഇന്ത്യൻസിന്റെ പ്ലേഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചുവെന്ന് പറയാം. വാങ്കഡെയിൽ 12 വർഷത്തിന് ശേഷമാണ് കൊൽക്കത്ത ഒരു മത്സരം ജയിക്കുന്നത്.
ഇരുടീമിന്റെയും ബൗളർമാർ മികച്ച് നിന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 19.5 ഓവറിൽ 169 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ മുംബയ് 18.5 ഓവറിൽ 145 റൺസിന് ഓൾഔട്ടാവുകയായിരുന്നു. കൊൽക്കത്തയ്ക്കായി മിച്ചൽ സ്റ്റാർക്ക് നാലും നരെയ്ൻ, വരുൺ ചക്രവർത്തി, ആന്ദ്രേ റസ്സൽ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി. 19ാം ഓവറിൽ സ്റ്റാർക്ക് 3 വിക്കറ്റ് വീഴ്ത്തി.
അർദ്ധ സെഞ്ച്വറി നേടിയ സൂര്യ കുമാർ യാദവിന് (56) മാത്രമാണ് മുംബയ് ബാറ്റർമാരിൽ പൊരുതാനായുള്ളൂ. ടിം ഡേവിഡ് (24) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ രോഹിത് ശർമ്മ (11), ഇഷാൻ കിഷൻ(13), നമൻ ധിർ (11), തിലക് വർമ്മ (4), ക്യാപ്ടൻ ഹാർദിക് (1) എന്നിവരെല്ലാം നിരാശപ്പെടുത്തി.
നേരത്തേ 3 വിക്കറ്റ് വീതം വീഴ്ത്തിയ നുവാൻ തുഷാരയും ജസ്പ്രീത് ബുംറയും മുംബയ്ക്കായി മികച്ച ബൗളിംഗ് കാഴ്ചവച്ചു. ക്യാപ്ടൻ ഹർദിക് രണ്ടും പിയൂഷ് 1 വിക്കറ്റും വീഴ്ത്തി. ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ തരങ്ങളിൽ രണ്ടാമതെത്താനും (184) പിയൂഷിനായി. വമ്പനടിക്കാരായ കൊൽക്കത്ത ബാറ്റിംഗ് നിരയിലെ മുനനിരക്കാരെ ഇന്നലെ മുംബയ് സമർത്ഥമായി തളച്ചു.
വെടിക്കെട്ട് ഓപ്പണർ ഫിൽ സാൾട്ടിനെ (5) ഒന്നാം ഓവറിൽ തന്നെ പുറത്താക്കിയ തുഷാര ആദ്യ ഓവർ തനിക്ക് നൽകിയ ഹാർദികിന്റെ തീരുമാനം ശരിവച്ചു. തന്റെ അടുത്ത ഓവറിൽ രഘുവംശിയേയും (13), തുഷാര മടക്കി.
ഒരുഘട്ടത്തിൽ 57/5 എന്ന നിലയിലായിരുന്ന കൊൽക്കത്തയെ വൻതകർച്ചയിൽ നിന്ന് രക്ഷിച്ചത് വെങ്കിടേഷ് അയ്യരും (70), ഇംപാക്ട് പ്ലെയർ മനീഷ് പാണ്ഡേയുമാണ് (42). വെങ്കിടേഷിനും മനീഷിനും രഘുവംശിക്കുമല്ലാതെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്