റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് യുഎസിന്റെ പണി വരുന്നു

JUNE 4, 2025, 3:36 AM

റഷ്യയെ പൂട്ടാനായി നിര്‍ണായക നീക്കത്തിനൊരുങ്ങുകയാണ് അമേരിക്ക. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 500 ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് യുഎസ് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലുമെന്താല്‍ ഉയര്‍ത്തിയിരിക്കുന്നത്. ക്രൂഡ് ഓയില്‍ കൂടാതെ, ഗ്യാസ്, പെട്രോകെമിക്കല്‍ എന്നിവ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ എല്ലാം ഇറക്കുമതി ചുങ്കവും ഏര്‍പ്പെടുത്തണമെന്നാണ് ബ്ലൂമെന്താല്‍ ആവശ്യപ്പെട്ടത്. ഉക്രെയ്‌നില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളത്തിലണ് ബ്ലൂമെന്താലിന്റെ പ്രതികരണം.

ഉക്രെയ്‌നില്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് യുഎസ് റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തോട് അനുകൂല നിലപാടല്ല റഷ്യയും പുടിനും സ്വീകരിച്ചത്. ഇതാണ് യുഎസിനെ ചൊടിപ്പിച്ചത്. ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തി റഷ്യയെ സാമ്പത്തികമായി ഞെരുക്കാന്‍ ലക്ഷ്യമിട്ടാണ് യുഎസിന്റെ ഇപ്പോഴത്തെ നീക്കം.

ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്ക് മേല്‍ നേരത്തെ തന്നെ യുഎസ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ക്കത്തില്‍ ഊര്‍ജം, സൈനിക-പ്രതിരോധ മേഖല, ലോജിസ്റ്റിക്‌സ്, ഏവിയേഷന്‍ തുടങ്ങിയ മേഖലകളിലാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ ഉപരോധങ്ങളില്‍ റഷ്യ തളര്‍ന്നിരുന്നില്ല. ഇതോടെയായിരുന്നു സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തിയത്.

അതേസമയം 500 ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തണമെന്ന ബില്‍ ബ്ലൂമെന്താല്‍ ഉടന്‍ തന്നെ സെനറ്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. അത്തരമൊരു നടപടിയുണ്ടായാല്‍ അത് ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുക ഇന്ത്യയ്ക്കും ചൈനയ്ക്കും ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം റഷ്യന്‍ ക്രൂഡ് ഓയിലിന്റെ 70 ശതമാനവും നിലവില്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ്.

ഉക്രെയ്ന്‍ അധിനിവേശത്തിന് മുന്‍പ് ഇന്ത്യ പ്രധാനമായും ക്രൂഡ് ഓയിലിനായി ആശ്രയിച്ചിരുന്നത് സൗദിയേയും ഇറാഖിനേയുമായിരുന്നു. ഈ സമയങ്ങളില്‍ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തതാകട്ടെ വെറും രണ്ട് ശതമാനത്തില്‍ താഴെ എണ്ണ മാത്രമാണ്. എന്നാല്‍ ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ റഷ്യ വലിയ വിലക്കിഴിവില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമെല്ലാം ക്രൂഡ് ഓയില്‍ വില്‍പന നടത്തി. ഇതോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളായി ചൈനയും ഇന്ത്യയും മാറുകയായിരുന്നു.

ഏറ്റവും ഒടുവിലായി മെയ് മാസത്തില്‍ വന്ന കണക്കുകള്‍ പരിശോധിച്ചാല്‍ പോലും റഷ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തത്. ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് 1.6 ശതമാനത്തിന്റെ വര്‍ധനവും ഇത്തവണ രേഖപ്പെടുത്തി. മെയ് മാസം ഇന്ത്യയുടെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുതമതി പ്രതിദിനം 5.11 ദശലക്ഷം ബാരലായിരുന്നു. ഇതിന്റെ ഏകദേശം 39 ശതമാനവും റഷ്യയില്‍ നിന്നാണ്. വരും മാസങ്ങളിലും ഇന്ത്യ ഇതേ അളവില്‍ തന്നെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്‌തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡോളറിനെ തടയുക, ശുദ്ധീകരിച്ച എണ്ണയുടെ ഇറക്കുമതി തടയുക തുടങ്ങിയ ലക്ഷ്യങ്ങളും റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിലൂടെ ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നുണ്ട്.

എന്നാല്‍ ഇന്ത്യ ഇത്തരത്തില്‍ റഷ്യന്‍ ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് അമേരിക്കയ്ക്ക് ദഹിച്ചിട്ടില്ല. റഷ്യയെ ഉപേക്ഷിച്ച് ഇന്ത്യ യുഎസില്‍ നിന്നും കൂടുതല്‍ ഇറക്കുമതി ചെയ്യണമെന്നതാണ് അവരുടെ താത്പര്യം. ഉയര്‍ന്ന തോതില്‍ ചുങ്കം ഏര്‍പ്പെടുത്തുന്നത് യുഎസില്‍ നിന്നും കൂടുതല്‍ അളവില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചേക്കും. അടുത്തിടെ ഇന്ത്യ യുഎസില്‍ നിന്നുള്ള ഇറക്കുമതി ഉയര്‍ത്തിയതും യുഎസിന് പ്രതീക്ഷ നല്‍കുന്നതാണ്. യുഎസ് തീരുമാനം അറബ് രാഷ്ട്രങ്ങളായ സൗദിയേയും യുഎഇയേയും ഇന്ത്യ കൂടുതലായി ആശ്രയിക്കാനും നിര്‍ബന്ധിതരാക്കിയേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam