യുഡിഎഫിന്റെ വാഗ്ദാനവും സര്‍ക്കാരിന്റെ വെല്ലുവിളികളും

MAY 6, 2026, 7:32 AM

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് യുഡിഎഫ്. ലോകവും കേരളവും വലിയ അനിശ്ചിതത്തിലൂടെ കടന്നുപോകുമ്പോഴാണ് യുഡിഎഫിന്റെ കൈയിലേക്ക് അധികാരം തിരിച്ചെത്തിയിരിക്കുന്നത്. സാമ്പത്തിക രംഗത്ത് വലിയ വെല്ലുവിളികളാണ് പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. സംസ്ഥാനത്തിന്റെ കടബാധ്യതയും വരുമാന-ചെലവ് അന്തരവും ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ ചെലവ് നിയന്ത്രണവും വരുമാന വര്‍ധനയും തമ്മില്‍ സമതുലിതമായ സമീപനം സ്വീകരിക്കേണ്ടി വരും. ക്ഷേമപദ്ധതികള്‍ തുടരുമോ, പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമോ എന്നതും ധനപരിധികളോട് ചേര്‍ന്ന് തീരുമാനിക്കേണ്ട പ്രധാന വിഷയങ്ങളാണ്.

വാഗ്ദാനങ്ങള്‍ വെല്ലുവിളിയാകുമോ ?


യുഡിഎഫിനെ റെക്കോഡ് വിജയത്തിലേക്ക് നയിച്ചത് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയാണ് പ്രധാന പ്രഖ്യാപനം. കര്‍ണാടകയിലും തെലങ്കാനയിലും സമാന പ്രഖ്യാപനങ്ങളിലൂടെ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ സൗജന്യ ബസ് യാത്ര സര്‍ക്കാരിന് വലിയ ബാധ്യതയാണ് വരുത്തിവെച്ചത്. കര്‍ണാടകയെയും തെലങ്കാനയെയും അപേക്ഷിച്ച് തനത് വരുമാനം തീരെ കുറഞ്ഞ സംസ്ഥാനമാണ് കേരളം. മാത്രവുമല്ല, കെഎസ്ആര്‍ടിസി വലിയ കടക്കെണിയിലുമാണ്. ഈ അവസ്ഥയില്‍ സൗജന്യയാത്ര കൂടി അനുവദിച്ചാല്‍ പ്രതിസന്ധി രൂക്ഷമാകും. കെഎസ്ആര്‍ടിസിയെ മാത്രമാകില്ല സൗജന്യ യാത്ര ബാധിക്കുക. സ്വകാര്യ ബസ് വ്യവസായത്തെയും ഇത് ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

തൊഴില്‍ മേഖലയും സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്. യുവാക്കള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന തൊഴിലില്ലായ്മ ആശങ്കാജനകമാണ്. സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയ്ക്കായുള്ള നയപരമായ ഇടപെടലുകള്‍ വേണ്ടി വരും.

പ്രവാസി ഇടപെടല്‍


പശ്ചിമേഷ്യയിലെ യുദ്ധം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്ക് നിലച്ചാല്‍ അത് വലിയ തിരിച്ചടിക്ക് കാരണമാകും. യുദ്ധം നീണ്ടുനിന്നാല്‍ ഗള്‍ഫില്‍ നിന്നുള്ള പ്രവാസി തിരിച്ച് വരവ് വര്‍ധിക്കും. അങ്ങനെ സംഭവിച്ചാല്‍ അത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയാകും. കേരളത്തിലേക്ക് കൂടുതല്‍ പ്രവാസികള്‍ തിരിച്ചെത്തിയാല്‍ സാമ്പത്തിക ആവാസ വ്യവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാകും.

രണ്ടാമത്തെ പ്രധാന വാഗ്ദാനം കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം സാമ്പത്തിക സഹായം നല്‍കുമെന്നതാണ്. തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് വ്യവസായം തുടങ്ങാന്‍ അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്പയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്നത് പുതിയ സര്‍ക്കാരിനെ സംബന്ധിച്ച് ചോദ്യചിഹ്നമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam