വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, അലുമിനിയം എന്നിവയുടെ തീരുവ ഇരട്ടിയാക്കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായാണ് താരിഫ് ഉയര്‍ത്തിയത്. ഇതു സംബന്ധിച്ച കരാറില്‍ ട്രംപ് ഒപ്പിട്ടതോടെ പുതുക്കിയ താരിഫ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ് വ്യവസായത്തെ സംരക്ഷിക്കുന്നതിനാണ് പുതിയ തീരുമാനമെന്നാണ് ട്രംപ് വ്യക്കമാക്കുന്നത്.
ട്രംപിന്റെ ആഗോള വ്യാപാര യുദ്ധങ്ങളിലെ ഏറ്റവും പുതിയ ചുവടുവയ്പ്പാണ് ഈ നീക്കം. അതേസമയം ബ്രിട്ടനില്‍ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് 25 ശതമാനം എന്ന നിരക്കില്‍ തന്നെ തുടരും. ഇരു രാജ്യങ്ങളും തമ്മിലുള്ള മുന്‍ വ്യാപാര കരാറിലെ നിബന്ധനകള്‍ക്ക് അനുസൃതമായിട്ടായിരിക്കും ഇത്. കഴിഞ്ഞ ആഴ്ച യുഎസ് സ്റ്റീലിന്റെ പെന്‍സില്‍വാനിയയിലെ മോണ്‍ വാലി വര്‍ക്‌സ് ഇര്‍വിന്‍ പ്ലാന്റില്‍ തൊഴിലാളികളുമായി സംസാരിക്കവേയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം.
വിദേശ രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അധികമായി സ്റ്റീല്‍, അലുമിനിയം എന്നിവ ഇറക്കുമതി ചെയ്യുന്നത് ഫലപ്രദമായി ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഇത്തരം നടപടികളിലേക്ക് നീങ്ങിയത്. അലുമിനിയം ഇറക്കുമതികള്‍ക്ക് യുഎസ് 50 ശതമാനം താരിഫ് ചുമത്തിയാല്‍ അത് ഇന്ത്യന്‍ കയറ്റുമതിക്കാരെയും ബാധിക്കുമെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് അടുത്തിടെ കണക്കാക്കിയിരുന്നു.
2024-25 ല്‍ നമ്മുടെ രാജ്യം 4.56 ബില്യണ്‍ ഡോളര്‍ (38,000 കോടി രൂപ) വിലമതിക്കുന്ന ഇരുമ്പ്, സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്തിരുന്നു. 2018 ല്‍ ട്രംപ് പ്രസിഡന്റായിരുന്ന കാലത്താണ് സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്ക് 16 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത്. പിന്നീട് കാനഡ, മെക്‌സിക്കോ, ബ്രസീല്‍ തുടങ്ങിയ വ്യാപാര ബന്ധമുള്ള രാജ്യങ്ങളെ ഈ താരിഫുകളില്‍ നിന്ന് ഒഴിവാക്കി. ഇതിന് ശേഷം അധികാരത്തിലെത്തിയ ബൈഡന്‍ സര്‍ക്കാര്‍ ബ്രിട്ടന്‍, ജപ്പാന്‍, യുറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഇളവ് നീട്ടി.
രണ്ടാം തവണയും ട്രംപ് അധികാരമേറ്റതിന് ശേഷം ഒരു രാജ്യത്തെയും ഒഴിവാക്കാതെ സ്റ്റീല്‍, അലുമിനിയം എന്നീ ലോഹങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്താന്‍ തീരുമാനിച്ചിരുന്നു. പിന്നീടാണ് ഇത് ഇരട്ടിയാക്കുന്ന ഉത്തരവുകളില്‍ അദ്ദേഹം ഒപ്പു വച്ചത്. കാനഡ, ബ്രസീല്‍, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്ന് വലിയൊരു ശതമാനം സ്റ്റീല്‍ ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നുണ്ട്. അമേരിക്കയ്ക്ക് അലുമിനിയം നല്‍കുന്ന ഏറ്റവും വലിയ വിതരണക്കാരായി കാനഡ മാറിയിരിക്കുകയാണ്. ഉയര്‍ന്ന താരിഫില്‍ നിന്ന് ഒഴിവാക്കണമെന്ന് മെക്‌സിക്കോ ആവശ്യപ്പെടുമെന്ന് സാമ്പത്തിക മന്ത്രി മാര്‍സെലോ എബ്രാര്‍ഡ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്