നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മൂന്നാം ഊഴത്തിനായി ഒരുങ്ങുന്ന എൽ.ഡി.എഫിനും ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യു.ഡി.എഫിനും ജീവന്മരണ പോരാട്ടമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തിപരമായി വിലയിരുത്തപ്പെടുന്ന അവസരവും പി.വി അൻവറിന്റെ കാര്യം കണ്ടുതന്നെ അറിയാം..!
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പു നടക്കുകയാണ്. അവിടെ ആരു ജയിച്ചാലും കഷ്ടിച്ച് ഒരു വർഷം പോലും എം.എൽ.എ ആയി ഇരിക്കാനാവില്ല. കാരണം അടുത്ത വർഷം ഈ സമയം സംസ്ഥാന നിയമസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പു നടക്കേണ്ടതുണ്ട്. അതെന്തായാലും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വളരെ വലുതാണ്. ഈ തെരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും അതു സംസ്ഥാന സർക്കാരിന് യാതൊരു ചലനവുമുണ്ടാക്കില്ല.
കാരണം വൻ ഭൂരിപക്ഷത്തിലാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയത്. എൽ.ഡി.എഫിന്റെ അംഗസംഖ്യ രണ്ടക്കത്തിൽ നിന്നു മൂന്നക്കമാക്കാൻ ഇതിനകം നടന്ന ഉപതെരഞ്ഞെടുപ്പുകളിലൊന്നും കഴിഞ്ഞതുമില്ല. ഏതായാലും നിലമ്പൂരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മന്ത്രിസഭയ്ക്കു യാതൊരു കുഴപ്പവും സൃഷ്ടിക്കില്ലെങ്കിലും അതു നൽകുന്ന ദിശാസൂചിക സുപ്രധാനമാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയാണിത് എന്നതുതന്നെ കാര്യം.
മൂന്നാം ഊഴത്തിനായി ഒരുങ്ങുന്ന എൽ.ഡി.എഫിനും ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യു.ഡി.എഫിനും നിലമ്പൂർ ഉപ തെരഞ്ഞെുടപ്പൊരു ജീവന്മരണ പോരാട്ടമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തിപരമായി വിലയിരുത്തപ്പെടുന്ന അവസരം കൂടിയാണിത്. ഭരണനേട്ടങ്ങളുടെ പേരിലാണ് വോട്ടു ചോദിക്കുന്നതെന്നു എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് വ്യക്തമാക്കിയിട്ടുണ്ട്. ഭരണ പരാജയമാണ് തങ്ങളുടെ പ്രധാന പ്രചാരണായുധമെന്നു യു.ഡി.എഫ് പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും അവരുടെ പ്രചാരണ രീതികളെല്ലാം അതാണ് ഉയർത്തിക്കാട്ടുന്നത്.
നിലമ്പൂരിൽ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും എൻ.ഡി.എയുടെയും സ്ഥാനാർഥികളായി. നിലമ്പൂരിലെ എം.എൽ.എ ആയിരുന്ന അൻവറും കൂടി രംഗത്തെത്തിയതോടെ മത്സരരംഗം സജീവമായി. ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് യു.ഡി.എഫ് ആണ്. ആര്യാടൻ ഷൗക്കത്താണ് സ്ഥാനാർഥി. പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകൻ. ഇപ്പോൾ കെ.പി.സി.സി ജനറൽ സെക്രട്ടറി. നിലമ്പൂർ മുനിസിപ്പൽ ചെയർമാൻ സ്ഥാനം ഉൾപ്പെടെ പ്രാദേശിക പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നയാൾ. സിനിമാ ബന്ധങ്ങളുമേറെ.
യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷമേ എൽ.ഡി.എഫ് സ്ഥാനാർഥിയെ നിശ്ചയിക്കൂ എന്ന് നേതാക്കൾ ആദ്യമേ വ്യക്തമാക്കിയിരുന്നു. ഏതു വിധേനയും വിജയം എന്നതാണ് ഇപ്പോൾ രാഷ്ടീയത്തിലെ പ്രധാന തന്ത്രം. അധികാരം കൈവിടാതരിക്കുക എന്നതു മാത്രമാണ് അതിന്റെ അന്തരാർഥം. ആദർശമൊക്കെ അതു കഴിഞ്ഞേ ഉള്ളൂ. ആദർശം പറഞ്ഞിരുന്നാൽ എന്നും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നു ഇപ്പോൾ നന്നായി മനസിലാക്കിയിരിക്കുന്നത് കൊടിയ ആദർശവാദികൾ തന്നെയാണ്.
നിരീക്ഷകരുടെയും മാധ്യമങ്ങളുടെയും കണക്കു തെറ്റിച്ച് എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. പാർട്ടിയുടെ പ്രധാന നേതാക്കളിലൊരാളായ എം. സ്വരാജ്. നിലമ്പൂർ സ്വദേശി. കേരള രാഷ്ട്രീയത്തിൽ പരിചിതൻ. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. മൂന്നാം ഊഴത്തിനായുള്ള കേളികൊട്ട് നിലമ്പൂരിൽ ഉയർത്താനാണു സി.പി.എം സ്വരാജിനെ രംഗത്തിറിക്കിയിരിക്കുന്നതെന്നു ചില നിരീക്ഷർ കരുതുന്നു. സർക്കാരിന്റെ വികസന നേട്ടങ്ങളെ മുൻനിർത്തിയാവും തന്റെ പ്രചാരണമെന്നു സ്വരാജും വ്യക്തമാക്കിയിട്ടുണ്ട്.
ബി.ജെ.പി നിലമ്പൂരിൽ സ്ഥാനാർഥിയ നിർത്തുന്നില്ലെന്നാണ് ആദ്യം പറഞ്ഞത്. പകരം ഘടകകക്ഷിയായ ബി.ഡി.ജെ.എസിനു സീറ്റ് നൽകി. അവർക്ക് അതിൽ താത്പര്യമില്ലായിരുന്നു. അവസാനം കേരള കോൺഗ്രസുകാരൻ മോഹൻ ജോർജ്. ഈ സ്ഥാനാർതിത്വത്തിലൂടെ ബി.ജെ.പി ചില കണക്കുകൂട്ടലുകൾ നടത്തുന്നുണ്ട്. പക്ഷേ അതൊക്കെ എത്രമാത്രം ഫലപ്രദമാകും എന്നതാണു പ്രശ്‌നം.
പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകൾ കൂടാതെ മറ്റു ചിലരെക്കൂടി തങ്ങളുടെ ചാക്കിലാക്കാമെന്നു ബി.ജെ.പി ഈ സ്ഥാനാർഥി നിർണയത്തിലൂടെ കണക്കാക്കാക്കുന്നു. നിലമ്പൂരിൽ മോഹൻ ജോർജിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഒഡിഷയിൽ മലയാളി മിഷനറി വൈദികർക്കു നേരേ ക്രൂരമായി ആക്രണമണം നടന്നത്. വയോവൃദ്ധനായ വൈദികനെ മർദിച്ച് അവശനാക്കി. ഇരുകാലുകളിലെയും തൊലിപൊട്ടി ചോര വാർന്നു.
നിലമ്പൂരിൽ എൻ.ഡി.എ മത്സരിക്കേണ്ടതേയില്ല എന്ന നിലപാടണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്. വിജയ പ്രതീക്ഷ തെല്ലുമില്ലെങ്കിലും ബി.ജെ.പി മുന്നണിയുടെ നിലപാടിനെക്കുറിച്ചും ചില സംശയങ്ങൾ ഉയരുന്നുണ്ട്. കേരള രാഷ്ട്രീയം ഏതു ദിശയിലേക്കാണു നീങ്ങുന്നതെന്നതിന്റെ ചില സൂചനകൾ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നൽകുന്നു.
കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചില ഒറ്റയാൻമാർ നിർണായകമായിട്ടുണ്ട്. ലോനപ്പൻ നമ്പാടനെപ്പോലെയുള്ളവരെ പഴയ തലമുറ ഓർക്കുന്നുണ്ടാവും. കാസ്റ്റിംഗ് വോട്ട് രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. പുതിയ കാലത്തും ചില ഒറ്റക്കൊമ്പൻമാർ കാടിളക്കി വന്നിട്ടുണ്ട്. അതിലൊരു പ്രധാന കഥാപാത്രം പഴയ നിലമ്പൂർ എം.എൽ.എ പി.വി. അൻവറാണ്. രണ്ടു തവണയാണ് അൻവർ എൽ.ഡി.എഫ് ടിക്കറ്റിൽ നിലമ്പൂരിൽ ജയിച്ചത്. കേരള രാഷ്ട്രീയത്തിൽ അടുത്തകാലത്ത് ഏറെ വിവാദങ്ങളുയർത്തിയ നേതാവാണ് അദ്ദേഹം. കോൺഗ്രസുകാരനായി തുടങ്ങി കമ്യൂണിസ്റ്റ് പാളയത്തിൽ സ്വതന്ത്രനായി എത്തി കടുത്ത പിണറായി അനുകൂലിയായി മാറിയ അൻവർ ഇപ്പോൾ എങ്ങുമല്ലാത്ത അവസ്ഥയിലാണ്.
ഇതിനിടെ മധ്യതിരുവിതാംകൂറിൽ മറ്റൊരു രാഷ്ട്രീയ നാടകം അരങ്ങേറി. ജട കൊഴിഞ്ഞ ചില സിംഹങ്ങളാണ് അതിലെ പ്രധാന കഥാപാത്രങ്ങൾ. മുൻ എംപിയും എം.എൽ.എയുമൊക്കെ അതിൽ ഉണ്ട്. ചിലരുടെ മക്കളും. ഭാരവാഹി പട്ടികയിൽ ഒട്ടുമിക്കവരും ക്രിസ്ത്യാനികൾ. അതിൽ തന്നെ സീറോ മലബാറുകാരാണു പ്രമുഖർ. കർഷക പാർട്ടി എന്നൊക്കെയാണു പറച്ചിൽ. പേര് നാഷൺ ഫാർമേഴ്‌സ് പാർട്ടി. കർഷക രക്ഷയാണല്ലോ ഇപ്പോൾ എല്ലാവരുടെയും ലക്ഷ്യം.
പാർട്ടി പ്രഖ്യാപനത്തോടനുബന്ധിച്ചു ചില സഭാ നേതാക്കന്മാരെയും സ്റ്റേജിലെത്തിക്കാൻ ശ്രമം നടന്നു. അവസാനനിമിഷം അവർ പിൻവാങ്ങി നാണക്കേട് ഒഴിവാക്കി. വിളിച്ചാൽ ചെല്ലാൻ കഴിയാത്ത ചിലരായിരുന്നു നേതാക്കൾ. പക്ഷേ പോയാൽ അതു കുഴപ്പമാകും എന്നവർ തിരിച്ചറിഞ്ഞു. അല്ലെങ്കിൽതന്നെ സഭയിലെ പ്രശ്‌നങ്ങൾ തീർന്നിട്ടുവേണമല്ലോ രാഷ്ട്രീയം കളിക്കാൻ.
കോൺഗ്രസിലെയും കേരള കോൺഗ്രസിലെയും ചില പഴയ താരങ്ങളാണ് പുതിയ പാർട്ടിയുടെ തലതൊട്ടപ്പന്മാർ. ഒരു തവണ എംപിയും മൂന്നു വട്ടം കാഞ്ഞിരപ്പള്ളി എം.എൽ.എയുമായിരുന്ന ജോർജ് ജെ. മാത്യു ആണ് പാർട്ടി ചെയർമാൻ. മുൻ എം.എൽ.എ പി.എം. മാത്യു ജനറൽ സെക്രട്ടറി. മറ്റൊരു മുൻ എം.എൽ.എ ആയ എം.വി.മാണി വൈസ് പ്രസിഡന്റ്. ജോസഫ് മൈക്കിൾ കള്ളിവയലിലാണ് ട്രഷറർ. മുൻ എംപിമാരായ ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകൻ ജോൺ തോമസ് കൊട്ടുകാപ്പള്ളിയും സ്‌കറിയ തോമസിന്റെ മകൻ കെ.ടി. സ്‌കറിയയും നേതൃനിരയിലുണ്ട്. ഈ അച്ചായൻ പാർട്ടിയുടെ ലക്ഷ്യം അധികാരത്തിന്റെ അപ്പക്കഷണം തന്നെ. ഗവർണർ സ്ഥാനമോ മറ്റോ വാഗ്ദാനം കിട്ടിയിട്ടുണ്ടെന്നു ചില മാപ്രകൾ പറയുന്നു. വയസാംകാലത്ത് അത്തരം ചില ദിവാസ്വപ്‌നങ്ങളിൽ അഭിരമിക്കാനെങ്കിലും പഴയ പടക്കുതിരകൾക്കു കഴിയട്ടെ.
പല രാഷ്ട്രീയ നാടകങ്ങളും ഇനി അപ്രസക്തമാകും. എല്ലാ കണ്ണുകളും നിലമ്പൂരിലേക്കു തിരിയും. തെരഞ്ഞെടുപ്പു ഫലം വരുന്നതുവരെ അൻവറും ശ്രദ്ധാകേന്ദ്രമാകും. നിലപാടുകൾ പല തവണ മാറ്റി മറിച്ചെങ്കിലും അൻവർ മാധ്യമങ്ങളുടെ മുന്നിൽ കഴിഞ്ഞ ദിവസം തന്റെ പുതിയ രാഷ്ട്രീയം വ്യക്തമാക്കി. പിണറായിസത്തോടും പ്രതിപക്ഷനേതാവ് വി.ഡി സതീശനോടുമുള്ള കടുത്ത എതിർപ്പ് ആവർത്തിച്ചു പറഞ്ഞു. പിണറായിക്കെതിരേ നേരത്തേ തുടങ്ങിയ പോരാട്ടത്തിന് ഇപ്പോഴും ഇളവൊന്നുമില്ലെന്നാണ് അൻവർ ആവർത്തിച്ചെങ്കിലും അക്കൂട്ടത്തിൽ കോൺഗ്രസ് തന്നോടു കാണിച്ച അനീതിയും ഉയർത്തിക്കാട്ടുന്നു.
എന്താണ് അൻവറിന്റെ ലക്ഷ്യം എന്നത് ദൂരൂഹമാണ്. ഒരേസമയം യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും വെറുപ്പിക്കുന്നതു ദോഷം ചെയ്യുമെന്നു തിരിച്ചറിയാനുള്ള രാഷ്ട്രീയബുദ്ധിയൊക്കെ അൻവറിനുണ്ട്. അതുകൊണ്ടുതന്ന അൻവറിന്റെ ഇപ്പോഴത്തെ കരുനീക്കങ്ങളെ പലരും ആകാംക്ഷയോടെയാണു കാണുന്നത്. മുസ്ലിം ലീഗീലാണു ചെറിയൊരു പ്രതീക്ഷ. അവർ വളരെ ശ്രദ്ധിച്ചാണു വിഷയം കൈകാര്യം ചെയ്യുന്നത്. ആവശ്യമില്ലാത്ത അപകടങ്ങളിൽ ചെന്നു ചാടാൻ ലീഗിനു താത്പര്യമില്ല. പക്ഷേ അടുത്തതവണ അധികാരത്തി്ൽ തിരിച്ചുവരിക എന്നത് അവർക്ക് അനിവാര്യവുമാണ്.
അൻവർ ആകെ ഖിന്നനാണ്. അദ്ദേഹം നടത്തുന്ന പ്രസ്താവനകൾ അതു വ്യക്തമാക്കുന്നു. അൻവറിലെ എല്ലാവരും കറിവേപ്പില പോലെ കളഞ്ഞല്ലോ എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അൻവറിന്റെ ഇപ്പോഴത്തെ അവസ്ഥ സി.പി.എമ്മിനെക്കാളുപരി പിണറായി വിജയനെ സന്തോഷിപ്പിക്കുന്നുണ്ടാവും. പിണറായിസം എന്ന വാക്കുതന്നെ അൻവറിന്റെ സംഭവാനയായിരുന്നല്ലോ. സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനവേളയിലാകട്ടെ എല്ലാവരും വാക്കുകളിൽ ഏറെ ജാഗ്രത പാലിച്ചു. പക്ഷേ മുഖ്യമന്ത്രിയുടെ ചില പരാമർശങ്ങൾ വിവാദൾക്കുവഴിയൊരുക്കി.
യു.ഡി.എഫ് പാളയിത്തിലെത്തി പിണറായിയെ വിറപ്പിക്കാമെന്നൊക്കെ അൻവർ കരുതിയിട്ടുണ്ടാകും. അതു സാധ്യമാവില്ലെന്ന് അദ്ദേഹം ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അൻവറിന് ആശ്രയിക്കാൻ മറ്റൊരു ഇടമില്ലെന്നു മനസിലാക്കിയത് പലരുടെയും ഇപ്പോഴത്തെ നിലപാടുകൾക്കു ബലമേകിയിട്ടുണ്ടാവും.
പി.വി. അൻവറും പി.സി. ജോർജും ഒക്കെ ഉയർത്തിയ ചില രാഷ്ട്രീയ ശൈലികളുണ്ട്. അതിന് ആരംഭശൂരത്വത്തിന്റെ പകിട്ടേ ഉള്ളൂ. എങ്കിലും അവർ കേരള രാഷ്ട്രീയത്തിൽ ചെറുതല്ലാത്ത ചില ചലനങ്ങളുണ്ടാക്കി. ആത്യന്തികമായി അവർക്കു വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെന്നിരിക്കില്ല. അവർ ഉയർത്തുന്ന പ്രശ്‌നങ്ങളെയും വിലയിരുത്തേണ്ടതുണ്ട്.
കുളം കലക്കി മീൻ പിടിക്കാൻ നടത്തുന്ന ശ്രമം വെള്ളം മലീമസമാക്കാനേ ഉപകരിക്കൂ. കേരള രാഷ്ട്രീയത്തിൽ ഇത്തരം ശ്രമങ്ങൾ എല്ലാക്കാലവും നടക്കാറുണ്ട്. കലങ്ങിയ കുളത്തിൽനിന്നു ചിലർക്ക് അപ്രതീക്ഷിതമായി വലിയ മീൻ കിട്ടിയെന്നിരിക്കും. നിലമ്പൂരിലെ രാഷ്ട്രീയക്കുളം കലങ്ങുമ്പോൾ അതിൽനിന്ന് ആരു മീൻ പിടിക്കും എന്നാണ് ജനം കാത്തിരിക്കുന്നത്.
എല്ലാ കണ്ണുകളും നിലമ്പൂരിലേക്കു തിരിയുമ്പോൾ സംസ്ഥാനത്തെ ഗ്രസിച്ചിരിക്കുന്ന ഗുരുതരമായ പല പ്രശ്‌നങ്ങളും തമസ്‌കരിക്കപ്പെടുകയാണ്.
സെർജി ആന്റണി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്