കിനാവിൽ വിരിഞ്ഞ ഏദൻതോട്ടം വിദേശത്തു കണ്ടെത്താനുള്ള മലയാളികളുടെ പരക്കംപാച്ചിലിനു വേഗത കുറയുന്നതായി സൂചന. കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ വായ്പ അപകടകരമായ അവസ്ഥയിലെത്തിയതായുള്ള നിരീക്ഷണം ബാങ്കുകൾ പങ്കുവയ്ക്കുന്നതോടൊപ്പമാണ് വിദേശ വിദ്യാഭ്യാസത്തിനായുള്ള കുടിയേറ്റ ഭ്രമത്തിനു മാന്ദ്യം സംഭവിച്ചുതുടങ്ങിയെന്ന്, ഈ മേഖലയിൽ ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന ഏജൻസികൾ രഹസ്യമായി സമ്മതിക്കുന്നത്.
രണ്ടു പതിറ്റാണ്ടോളമായി കേരളത്തിൽ നിന്ന് വിദേശത്തേക്ക് പഠനത്തിനായി കുടിയേറുന്നവരുടെ സംഖ്യ ക്രമാതീതമായി വർധിച്ചു വരികയായിരുന്നു. എന്നാൽ ഇപ്പോൾ താത്കാലികമായിട്ടാണെങ്കിലും ഈ പ്രവണത കുറഞ്ഞു വരുന്നുണ്ടെന്നാണ് ലഭ്യമായ അനൗദ്യോഗിക ഡാറ്റ സൂചിപ്പിക്കുന്നത്. അന്തർദേശീയ സ്വഭാവത്തിലുള്ള പല കാരണങ്ങൾക്കു പുറമേ വായ്പ നൽകുന്ന കാര്യത്തിൽ ബാങ്കുകൾക്കുള്ള വിമുഖതയും ഏറിവരുന്നു. കേരളത്തിൽ നിന്നു വിതരണം നടന്നിട്ടുള്ള വിദ്യാഭ്യാസ വായ്പയുടെ എണ്ണവും തുകയും തിരിച്ചടവിലെ പോരായ്മയും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അപകടകരമായ അവസ്ഥയിലാണെന്ന വിലയിരുത്തലാണ് ബാങ്കുകളുടേത്.
2024 ഡിസംബർ 31 വരെ 2,57,669 കേരളീയ വിദ്യാർത്ഥികൾ എടുത്തിരിക്കുന്ന വായ്പ 9,387.11 കോടി രൂപ വരും. മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ ഉയർന്നതാണീ തുക. വിദേശ വിദ്യാഭ്യാസ ട്രെന്റ് പടർന്നു പിടിച്ചതാണ് കാരണം. പല കുടുംബങ്ങളെയും വലിയ കടക്കെണിയിലേക്ക് തള്ളിവിട്ടുകഴിഞ്ഞു ഇത്.
വിദ്യാഭ്യാസ വായ്പ കുടുംബങ്ങളുടെ നിലനിൽപ്പ് അവതാളത്തിലാക്കുന്ന സംഭവങ്ങൾ വ്യാപകമായിക്കഴിഞ്ഞു. പല ഇടത്തരം കുടുംബങ്ങളും ഇതുമൂലം സാമ്പത്തികമായി തകർന്നടിയുന്നു. ആ രീതിയിലാണ് വിദേശ വിദ്യാഭ്യാസ ഭ്രമം മലയാളികളുടെയിടയിൽ പിടിമുറുക്കിയത്. പല സാമ്പത്തിക വിദഗ്ധരും മുമ്പേ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണിക്കാര്യം. ചെറിയ തോതിലുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് സാധാരണ ഗതിയിൽ ഈട് വേണ്ടെങ്കിലും 7.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് ഈട് നിർബന്ധമാണ്.
മഹാരാഷ്ട്രയിൽ 6,158,22 കോടി രൂപയാണ് 2024 ഡിസംബർ 31 വരെ വിദ്യാഭ്യാസ വായ്പയായി അനുവദിച്ചത്. തെലുങ്കാന (5,103.77), ആന്ധ്രപ്രദേശ് (5,168.34) എന്നീ സംസ്ഥാനങ്ങളാണ് വിദ്യാഭ്യാസ വായ്പയിൽ കേരളത്തിനു പിന്നിലുള്ളത്. ഈ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ വായ്പ അനുവദിക്കപ്പെട്ടവരിൽ നല്ലൊരു ഭാഗവും ഇന്ത്യയിൽ തന്നെയാണ് കോഴ്‌സുകൾ ചെയ്യുന്നത്. എന്നാൽ കേരളത്തിലെ സ്ഥിതി മറിച്ചാണ്. 90 ശതമാനം വിദ്യാഭ്യാസ വായ്പകളും വിദേശ പഠനത്തിനുവേണ്ടിയായിരുന്നു. അതുകൊണ്ട് തന്നെ നിഷ്‌ക്രിയ ആസ്തികളുടെ വിഭാഗത്തിലാണ് ഇതിൽ 880 കോടി രൂപയുടെ വായ്പകളും. മൊത്തം വായ്പകളുടെ 9.3 ശതമാനത്തിനു മുകളിൽ വരുമിത്.
വിദേശ പഠനത്തിനായി പോകുന്നവരിലേറെ പേരും 20-30 ലക്ഷം രൂപയ്ക്ക് ഇടയിലാണ് വായ്പ എടുത്തിരിക്കുന്നത്. തിരിച്ചടവ് മുടങ്ങിയതും കിട്ടാക്കടം വർധിച്ചതും ബാങ്കുകളെയും സമ്മർദ്ദത്തിലാക്കി. അടുത്ത കാലത്ത് ഇത്തരം വായ്പകൾ തിരിച്ചുപിടിക്കാനായി ബാങ്കുകൾ സർഫാസി നിയമം കൂടുതൽ കർശനമായി ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. വിദേശപഠന വായ്പാക്കെണിയുടെ ഉത്തമ ഉദാഹരണം അടുത്തിടെ മൂവാറ്റുപുഴയിൽ സംഭവിച്ചു. മകനെ കാനഡയിൽ അയയ്ക്കാൻ ഇടത്തരം കുടുംബത്തിലെ മാതാപിതാക്കൾ വീട് പണയംവച്ച് എടുത്തത് 30 ലക്ഷം രൂപയാണ്. വിദേശത്ത് പോയ മകൻ തുടക്കത്തിൽ വായ്പ ഒരുവിധം തിരിച്ചടച്ചു തുടങ്ങിയെങ്കിലും പിന്നീട് എല്ലാം മുടങ്ങി. തിരിച്ചടവ് സ്ഥിരമായി മുടങ്ങിയതോടെ ബാങ്കുകാരിൽ നിന്ന് നിരന്തര സമ്മർദം തുടങ്ങി.
ഒടുവിൽ ഈടായി നൽകിയ വീട് ജപ്തി ചെയ്യാൻ ബാങ്ക് തീരുമാനിച്ചു. നടപടി തുടങ്ങിയതോടെ പ്രായമായ മാതാപിതാക്കൾ ആത്മഹത്യ ഭീഷണി മുഴക്കി, കേസ് കോടതിയിലേക്ക് എത്തി. തൽക്കാലത്തേക്ക് ജപ്തി നടപടി നിർത്തിവയ്ക്കപ്പെട്ടു. എന്നാൽ തലയ്ക്കു മീതെ കുരുക്കായി ഈ കുടുംബത്തിനു മേൽ വായ്പയുടെ ഭാരം ഇപ്പോഴും തൂങ്ങിനിൽക്കുന്നു. ഇത് മൂവാറ്റുപുഴയിലെ ഒറ്റപ്പെട്ട സംഭവമല്ല. വരുംവർഷങ്ങളിൽ ബാങ്കുകൾ കർശന നിലപാട് സ്വീകരിക്കുന്നതോടെ വിദ്യാഭ്യാസ വായ്പ കെണി വലിയ സാമൂഹിക പ്രശ്‌നമായി മാറുമെന്നു തീർച്ച.
ആഗോളവത്കരണത്തോടെയാണ് ഇന്ത്യയിൽ നിന്ന് വിദേശ വിദ്യാഭ്യാസത്തിനായുള്ള കുടിയേറ്റം വർധിച്ചു തുടങ്ങിയത്. വിദേശ വിദ്യാഭ്യാസ സാധ്യതകൾ കൂടുതൽ പ്രാപ്യമായപ്പോൾ എല്ലാവർക്കും പഠിക്കാൻ വിദേശത്ത് പോകണം. യോഗ്യതകളോ സാധ്യതകളോ ഒന്നും പ്രശ്‌നമല്ല. കോവിഡിനുശേഷം യു.കെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള ഒഴുക്കായിരുന്നു. പ്ലസ്ടുവിനുശേഷം കോഴ്‌സുകൾ പോലും ശ്രദ്ധിക്കാതെയായിരുന്നു പലരും വിദേശത്തേക്ക് പറന്നത്. സ്റ്റുഡന്റ് വിസയിൽ ചെന്നാൽ നല്ല ജോലി കിട്ടുമെന്നും ജീവിതം സുരക്ഷിതമാകുമെന്നുമുള്ള പ്രചാരണങ്ങളും കുട്ടികളുടെ പ്രവാഹത്തിന് കാരണമായി.
ഒഴുക്കിനനുസരിച്ച് നീന്തുന്ന വിദ്യാർത്ഥികൾ, പലരുടെയും പലതിന്റെയും പ്രേരണയിൽ ഇറങ്ങിപ്പുറപ്പെട്ടു. കൃത്യമായ ആസൂത്രണത്തോടെ വിദേശത്ത് പഠിക്കാൻ പോകുന്നവരുടെ മുന്നിൽ വലിയൊരു ലോകം തന്നെയാണ് തുറക്കുന്നത്. എന്നാൽ ഇപ്പോൾ പഠനത്തിന്റെ പേരിൽ വിദേശത്ത് പോകുന്ന പലരുടെയും ലക്ഷ്യം വിദ്യാഭ്യാസമല്ല എന്നതാണ് ദുഃഖസത്യം. പഠിക്കുമ്പോൾ കിട്ടുന്ന പാർട്ട് ടൈം തൊഴിലുകളും പഠന ശേഷം വിദേശ രാജ്യങ്ങളിൽ തുടരാനുള്ള അവസരങ്ങളുമാണ് മഹാ ഭൂരിപക്ഷത്തിന്റെയും മനസ്സിലെ സ്വപ്‌നം. വിദേശ വിദ്യാഭ്യാസ ലക്ഷ്യം അപ്പാടെ തെറ്റിയെന്ന് നിരീക്ഷകർ സംശയിക്കുന്നു.
മുമ്പു തന്നെ മറ്റു നാടുകളിലേക്കുള്ള കുടിയേറ്റം, കേരളീയ സമൂഹത്തിൽ വലിയ സാമ്പത്തിക മുന്നേറ്റത്തിനു വഴിവെച്ചിരുന്നു. പ്രവാസികളിൽ നിന്നുള്ള പണ പ്രവാഹം സംസ്ഥാനത്തു സർവതോമുഖമായ പുരോഗതിക്കു നിദാനമായി. 1970കളിൽ ഗൾഫിലേക്കുള്ള കുടിയേറ്റം സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ കുടുംബങ്ങളിൽ വലിയ സാമ്പത്തിക പുരോഗതിയുണ്ടാക്കി. ഏകദേശം 2.5 ലക്ഷം കോടി രൂപയോളമാണ് പ്രവാസികൾ വർഷം തോറും കേരളത്തിലേക്കയക്കുന്നത്. ഇത് വഴിയൊക്കെ ഉണ്ടായ സാമ്പത്തിക കരുത്തിന്റെ ബലത്തിലാണ് വിദേശ വിദ്യാഭ്യാസം ഇത്ര മുന്നേറിയത്. പക്ഷേ, നേരത്തേ നടന്ന കുടിയേറ്റങ്ങൾക്കു നേർവിപരീതമായ സാഹചര്യങ്ങളാണ് വിദേശ വിദ്യാഭ്യാസ ഭ്രമം വഴി ഉരുത്തിരിയുന്നത്.
തിരിച്ചടി, കടക്കെണി
വിദേശ പഠനത്തിനായി ചെലവഴിക്കുന്ന വലിയ അളവിലുള്ള പണം ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധിക്കപ്പെടുന്നില്ല. ഒരു കുട്ടിക്ക് ശരാശരി ഒരു വർഷം 15 ലക്ഷം രൂപയിൽ കൂടുതൽ വിവിധ ഇനങ്ങളിൽ ചെലവ് വരുന്നുണ്ട്. ചില രാജ്യങ്ങളിൽ ഇത് 50 ലക്ഷം വരെ ആകും. നിരന്തരമായി താഴുന്ന രൂപയുടെ മൂല്യം വിദേശത്തെ ചെലവ് കൂട്ടുന്നു. 2012ന് ശേഷം 13 മടങ്ങാണ് വിദേശത്തേക്ക് ഒഴുകുന്ന പണത്തിന്റെ അളവ് കൂടിയത്. പാർട്ട് ടൈം ജോലികളും സ്‌റ്റേ ബാക്കും വഴി കുറച്ചൊക്കെ പണം വിദ്യാർത്ഥികൾ തിരിച്ചു പിടിക്കുന്നുണ്ടെങ്കിലും, ഈ പണമൊന്നും നാട്ടിൽ തിരിച്ചെത്തുന്നില്ല എന്നതാണ് സ്ഥിതി.
വിദ്യാഭ്യാസ വായ്പയെടുത്തും സ്വത്തുക്കൾ വിറ്റും ഇതിനു വേണ്ടി വിഭവങ്ങളൊരുക്കുമ്പോൾ തകരുന്നത് കുടുംബത്തിന്റെയും നാടിന്റെയും സാമ്പത്തിക അടിത്തറയാണ്. ഇത് വഴി പല കുടുംബങ്ങളും വലിയ കടക്കെണിയിലാണ് അകപ്പെടുന്നത്. വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകുന്നവരിൽ ഭൂരിപക്ഷവും തിരിച്ചു വരുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഒന്നോ രണ്ടോ കുട്ടികളുള്ള കുടുംബങ്ങളിൽ വലിയ ശൂന്യത സൃഷ്ടിക്കുന്നു.
കഴിഞ്ഞ മാസം വന്ന ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു വാർത്ത വിദേശ വിദ്യാഭ്യാസം കൊതിക്കുന്നവരുടെ സ്വപ്‌നങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നതാണ്. അമേരിക്കൻ ഭരണകൂടവും ലോകപ്രശസ്ത ഹാർവാർഡ് സർവകലാശാലയും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിന്റെ കഥയാണത്. ഹാർവാർഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത് വിലക്കാനുള്ള നീക്കം തുടങ്ങി അമേരിക്കൻ ഭരണകൂടം. അവിടെ പഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർ അടക്കമുള്ള വിദേശ വിദ്യാർഥികളുടെ നെഞ്ചിടിപ്പ് കൂട്ടി ഈ വാർത്ത. തീർത്തും രാഷ്ട്രീയ കാരണങ്ങളാലാണ് ഭരണകൂടം ഹാർവാർഡ് സർവകലാശാലയുടെ സ്വയംഭരണാവകാശവും സർക്കാർ ഫണ്ടിംഗും നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. കാലിഫോർണിയ സർവകലാശാലയാണ് അടുത്ത ലക്ഷ്യമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ വിദ്യാർഥികളുടെ സ്വപ്‌നഭൂമികളായ ഇംഗ്ലണ്ടിലെയും കാനഡയിലെയും ഭരണകൂടങ്ങൾ വിദേശ വിദ്യാർഥികളെ നിയന്ത്രിക്കാനുള്ള നിയമങ്ങൾ നടപ്പാക്കി ക്കഴിഞ്ഞു. 2025 യുകെ ഇമിഗ്രേഷൻ പോളിസി പ്രകാരം വിദ്യാഭ്യാസ വിസ ലഭിക്കലും സ്‌റ്റേ ബേക്കും എല്ലാം വിഷമകരമായി മാറുകയാണ്. ഇതിന്റെ ഭാഗമായി യു ജിക്കാർക്കും പിജിക്കാർക്കും സ്‌റ്റേ ബാക്ക് കാലാവധി രണ്ട് വർഷത്തിൽ നിന്ന് ഒന്നര വർഷമായി കുറയ്ക്കാനുള്ള യുകെ സർക്കാർ നീക്കം വിദ്യാർഥികളെ വലയ്ക്കുമെന്നു തീർച്ച. ഈ രാജ്യങ്ങളിലൊക്കെ കൂടി വരുന്ന തൊഴില്ലായ്മ കാരണം പാർട്ട് ടൈം ജോലികൾ കിട്ടാനുള്ള സാധ്യതയും കുറയുകയാണ്.
ഇന്ത്യക്കാരെ സംബന്ധിച്ച് ഇപ്പോൾ തന്നെ വളരെ ഉയർന്നു നിൽക്കുന്ന ഫീസ് വീണ്ടും വർധിക്കും. ഇന്ത്യൻ വിദ്യാർഥികൾക്കുള്ള വിസയുടെ എണ്ണം 31 ശതമാനം കുറയ്ക്കാൻ കാനഡ തീരുമാനിച്ചു കഴിഞ്ഞു. കുടിയേറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ആദ്യം തന്നെ രൂക്ഷമായി വരുന്നത് മധ്യ തിരുവിതാംകൂർ മേഖലയിലാണ്. മറ്റു ജില്ലകളും മെല്ലെ 25 വയസ്സിൽ കുറവുള്ള യുവാക്കളുടെ എണ്ണം വല്ലാതെ കുറയുന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഇത് കാരണം കേരള സമൂഹത്തെ കാത്തിരിക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങളാണ്. കൃത്യമായ വ്യവസ്ഥകളില്ലാതെ നടക്കുന്ന വൻതോതിലുള്ള മസ്തിഷ്‌ക ശോഷണം നാടിന്റെ സാമൂഹിക പുരോഗതിയെ പിറകോട്ടു വലിക്കുമെന്നതും ആശങ്കയുണർത്തുന്നു.
വിദ്യാർത്ഥി കുടിയേറ്റത്തിന്റെ ഒരു പ്രധാന കാരണം, നാട്ടിലെ നിരുത്സാഹപ്പെടുത്തുന്ന വിവിധ സാഹചര്യങ്ങളാണ്. നാട്ടിൽ വ്യവസായങ്ങളുടെ കുറവും വിദ്യാഭ്യാസ വ്യവസായ സൗഹൃദം തുലോം കുറവാണെന്നതും വിദ്യാർത്ഥികളെ വിഷമത്തിലാഴ്ത്തുന്നു. അന്തർദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാട്ടിൽ പൊതുവെ കുറവാണ് എന്നതാണ് മറ്റൊരു കാരണം. അന്താരാഷ്ട്ര റാങ്കിംഗിൽ ഇന്ത്യൻ സർവകലാശാലകളുടെ അവസ്ഥ ഒട്ടും പ്രതീക്ഷാജനകമല്ല. ക്യൂ എസ് ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ആദ്യ 200ൽ രണ്ട് ഇന്ത്യൻ സ്ഥാപനങ്ങൾ മാത്രമേയുള്ളൂ.
കാനഡ, അമേരിക്ക, ബ്രിട്ടൻ, ജർമനി, ഫ്രാൻസ് അടക്കമുള്ള വികസിത രാജ്യങ്ങളിലെ മിക്കവാറും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്ന റാങ്ക് ഉള്ളവയാണ്. ഐഐടി, ഐഐഎം, ഐസർ, എയിംസ് തുടങ്ങി വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമേ അന്താരാഷ്ട്ര നിലവാരം പരിഗണിക്കുമ്പോൾ കുറച്ചെങ്കിലും മത്സരക്ഷമമായുള്ളൂ. നല്ല അധ്യാപകരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തത വലിയ ന്യൂനത തന്നെ.
നാട്ടിലെ അതി ഗുരുതരമായ തൊഴില്ലായ്മയും വിദ്യാഭ്യാസ, സങ്കേതിക യോഗ്യതകൾക്കനുസരിച്ച ജോലികളുടെ ലഭ്യതക്കുറവും ഉള്ള ജോലികൾക്കു തന്നെ ആകർഷകമല്ലാത്ത ശമ്പളവും വിദ്യാഭ്യാസ മേഖലയിലെ കുത്തഴിഞ്ഞ അവസ്ഥയുമൊക്കെയാണ് യുവാക്കളെ യൂറോപ്പ്, അമേരിക്ക തുടങ്ങി വികസിത മേഖലകളിലേക്ക് ആകർഷിക്കുന്നത്. കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. വ്യവസായവത്കരണം നടക്കാതെ ഈ സ്ഥിതി മാറില്ല.
ഐടി രംഗത്തും ആരോഗ്യ മേഖലയിലും മാത്രമേ വലിയ തോതിൽ തൊഴിൽ സാധ്യതകൾ ഇപ്പോൾ നിലനിൽക്കുന്നുള്ളൂ. ആ മേഖലകളെയും മാന്ദ്യം മെല്ലെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. നിർമിത ബുദ്ധിയുടെയും മറ്റു നൂതന സങ്കേതിക വിദ്യയുടെയും സാധ്യതകൾ ഉപയോഗിച്ച് വലിയ ഐടി കമ്പനികൾ പിരിച്ചുവിടൽ തുടങ്ങിക്കഴിഞ്ഞു.മിക്ക രാജ്യങ്ങളും നേരിടുന്നു ഇത്തരം പ്രതിസന്ധികൾ.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്