1967ൽ നിയമസഭയിൽ കോൺഗ്രസ് വെറും ഒമ്പതംഗങ്ങളായി ചുരുങ്ങിയ കാലത്താണ് കെ. കരുണാകരൻ കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവാകുന്നത്. അന്ന് ആ സ്ഥാനമേറ്റെടുക്കാൻ മറ്റാരുമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം..! വിശ്വസനീയമായ ശക്തികേന്ദ്രമായി അദ്ദേഹം കോൺഗ്രസ് പാർട്ടിയെ പുനർനിർമ്മിച്ചു.
92 വയസായ കെ. കരുണാകരന് പഴയതുപോലെ രാഷ്ട്രീയത്തിൽ ഇനി സജീവമാകാൻ കഴിയുകയില്ലല്ലോ. എന്നാൽ ശാന്തനായി ഒതുങ്ങിക്കൂടാനുമാവുന്നില്ല. പ്രായോഗിക ബുദ്ധിയായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. ആദർശം പ്രസംഗിച്ചതുകൊണ്ടുമാത്രം കാര്യമില്ലല്ലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം ജനാധിപത്യവാദിയാണുതാനും. പാർട്ടിക്കാര്യങ്ങളിൽ ഉമ്മൻ ചാണ്ടിയും കരുണാകരനും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇരുവരും ഒരിക്കൽപ്പോലും ശത്രക്കളായി കണ്ടിരുന്നില്ല. കരുണാകരൻ മന്ത്രസഭയിൽ ഉമ്മൻചാണ്ടി മന്ത്രിയായിരിക്കെ ഇരുവരും നല്ല സഹകരണത്തോടെയാണ് മുന്നോട്ടപോയത്. പാമോയിൽ പ്രശ്‌നം കത്തിനിൽക്കുന്ന സമയം. പാർട്ടിക്കാര്യത്തിൽ ഇരുവരും ഇരുധ്രുവങ്ങളിലാണ്. നിയമസഭയിൽ ചർച്ച വന്നപ്പോൾ സർക്കാരിനെ ന്യായീകരിച്ച് സംസാരിക്കാനുള്ള ചുമതല വിശ്വാസപൂർം ഉമ്മൻചാണ്ടിയെയാണ് കരുണാകരൻ ഏൽപ്പിച്ചത്. ഉമ്മൻചാണ്ടി അത് ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു.വിമർശനത്തോട് കരുണാകരൻ ഒട്ടും അസഹിഷ്ണത കാട്ടിയിരുന്നുമില്ല.
2011ൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് ലീഡറുടെ വിയോഗം..! അതേ, കെ. കരുണാകരൻ വിട പറയുകയായി. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെത്തുടർന്ന് കരുണാകരനെ 2010 ഡിസംബർ 10ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇടയ്ക്ക് ആരോഗ്യനില വഷളായെങ്കിലും പതിവുപോലെ കരുണാകരൻ ആരോഗ്യനില വീണ്ടെടുത്തു. എന്നാൽ ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി.
വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ സി.ടി സ്‌കാനിന് വിധേയനാക്കിയപ്പോൾ ബ്രെയിൻ സ്റ്റെമ്മിന് തകരാറുള്ളതായും തലച്ചോറിൽ രക്തം കട്ട പിടിച്ചതായും കണ്ടെത്തിയിരുന്നു. വൈകിട്ട് അഞ്ചരയോടെ ഡോക്ടർമാർ മരണവിവരം സ്ഥിരീകരിക്കുകയും ചെയ്തു.
മരണ സമയം മക്കളായ കെ. മുരളീധരൻ, പദ്മജ വേണഗോപാൽ എന്നിവർ സമീപത്ത് ഉണ്ടായിരുന്നു.
സമാനതകളില്ലാത്ത രാഷ്ട്രീയപ്പോരാളിയായിരുന്നു കെ.കരുണാകരൻ. 1965ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലം, തന്റെ മുപ്പതുകളിലും നാൽപ്പതുകളിലും നേട്ടങ്ങൾകൊയ്തും അതുപോലെ തിരിച്ചടിനേരിട്ടും കരുണാകരൻ നിറഞ്ഞുനിൽക്കുന്ന സമയം. കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ തൃശ്ശൂരിലെ മാള മണ്ഡലത്തിൽ മത്സരിക്കാൻ കോൺഗ്രസ് നിയോഗിച്ചത് കരുണാകരനെയാണ്.
രാഷ്ട്രീയ നിരീക്ഷകരെയാകെ ഞെട്ടിച്ചുകൊണ്ട് അന്ന് 47കാരനായ കരുണാകരൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയെ മൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. പിന്നീട് ഏഴുതവണ തുടർച്ചയായി മാളയിൽ നിന്ന് ജയിച്ചുകയറി. 1967, 1970, 1977, 1980, 1982, 1987, 1991 എന്നീ വർഷങ്ങളിൽ മാളയെ പ്രതിനിധാനം ചെയ്ത് അദ്ദേഹം നിയമസഭയിലെത്തി. ക്ഷീണാവസ്ഥയിലായിരുന്ന കോൺഗ്രസ്പാർട്ടിക്ക് പുതുജീവൻ നൽകി കേരളത്തിലെ രാഷ്ട്രീയ ഭൂമികയിൽ ശക്തമായ സാന്നിധ്യമാക്കി.
1967ൽ നിയമസഭയിൽ കോൺഗ്രസ് വെറും ഒമ്പതംഗങ്ങളായി ചുരുങ്ങിയ കാലത്താണ് കെ. കരുണാകരൻ കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവാകുന്നത്. അന്ന് ആ സ്ഥാനമേറ്റെടുക്കാൻ മറ്റാരുമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം..! വിശ്വസനീയമായ ശക്തികേന്ദ്രമായി അദ്ദേഹം കോൺഗ്രസ് പാർട്ടിയെ പുനർനിർമ്മിച്ചു. തൊട്ടടുത്ത് തമിഴ്‌നാട്ടിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന സമയമായിരുന്നു അത്. കേരളത്തിലും പാർട്ടി ഇല്ലാതാകുമെന്ന് പലരും കണക്കുകൂട്ടി. ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള കെ. കരുണാകരന്റെ ശ്രമം എല്ലായ്‌പ്പോഴും വിജയംകണ്ടില്ല. ഒരു ചെറിയകാലം പാർലമെന്റിൽ അദ്ദേഹം തിരുവനന്തപുരത്തെ പ്രതിനിധാനം ചെയ്തു.
കെ. കരുണാകരന് മുൻപും ശേഷവും കേരളത്തിൽ മുഖ്യമന്ത്രിമാരും രാഷ്ട്രീയനേതാക്കളും ഉണ്ടായിരുന്നു. എന്നാൽ, ആർക്കും തർക്കമില്ലാത്തവണ്ണം അദ്ദേഹം മാത്രം 'ലീഡറായി' മാറിയത് എന്തുകൊണ്ടാണ്. കേരളത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ചിന്തയും ഉണ്ടായിരുന്ന അദ്ദേഹം അത് പ്രാവർത്തികമാക്കി. ആരെയും ഭയക്കാതെയും പ്രീണിപ്പിക്കാതെയും ആത്മാർഥമായും നിഷ്പക്ഷമായും മുന്നോട്ട് പോയ ഭരണാധികാരികൂടിയായിരുന്നു അദ്ദേഹം.
തലയെടുപ്പുള്ള നിരവധി രാഷ്ട്രീയ നേതാക്കൾക്ക് കേരളം ജന്മം നൽകിയിട്ടുണ്ടെങ്കിലും 'ലീഡർ' എന്ന വിശേഷണത്തിന് അക്ഷരാർഥത്തിൽ തന്നെ അർഹനായ ഒരു നേതാവ് കെ. കരുണാകരൻ മാത്രമായിരുന്നു. അദ്ദേഹം എല്ലാവരുടെയും നേതാവായിരുന്നു. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും മാത്രമല്ല, മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളും അദ്ദഹത്തെ ലീഡറായി അംഗീകരിച്ചു.
മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിനും കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിനും അംഗീകാരം നൽകിയത്. അവ നടപ്പാക്കുകയും ചെയ്തു എന്നുള്ളതാണ് അതിലും പ്രധാനപ്പെട്ട കാര്യം. 1994ൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ച് കെ.കരുണാകരൻ ഒരു ധീരമായ നടപടിയെടുത്തു. നെടുമ്പാശ്ശേരിയിൽ കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിന്റെ (സിയാൽ) നിർമാണത്തിനായി പൊതുസ്വകാര്യ പങ്കാളിത്തം എന്ന ആശയം അവതരിപ്പിച്ചു.
ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ ഈ ആശയം നടപ്പാക്കാൻ പിന്നെയും പതിറ്റാണ്ടെടുത്തു. പൊതുസ്വകാര്യ പങ്കാളിത്തതിൽ ഇന്ത്യയിൽ ആദ്യമായി നിർമിക്കപ്പെട്ട വിമാനത്താവളമായി സിയാൽ മാറി. ഇത് സാധ്യമാവില്ലെന്ന് വിമർശിച്ചവർ ഒരുപാടുപേരുണ്ടായിരുന്നു. അതിനെയെല്ലാം കെ.കരുണാകരൻ മറികടന്നു. മറ്റാർക്കും ചെയ്യാനാവാത്ത ഒന്നായിരുന്നു അത്. വാസ്തവത്തിൽ കെ.കരുണാകരൻ 'ലീഡർ' ആയി മാറിയത് അതോടെയാണ്.
കരുണാകരന്റെ നിര്യാണവാർത്ത അറിഞ്ഞപ്പോൾതന്നെ ആശുപത്രിപരിസരത്ത് കോൺഗ്രസ് പ്രവർത്തകരും അല്ലാത്തവരുമായി ഒട്ടേറെപ്പോർ എത്തിച്ചേർന്നു. പിറ്റേദിവസം ഇന്ദിരാഭവനിൽ പൊതുദർശനത്തിനുവച്ചു. ഏറെക്കാലം സംസ്ഥാന രാഷ്ടീയത്തെ നിയന്ത്രിച്ചിരുന്ന നേതാവിനു വിടചൊല്ലാൻ പതിനായിരക്കണക്കിനാളുകൾ എത്തി. തിരുവനന്തപുരത്തുനിന്നും തൃശൂരിലേക്കുള്ള വിലാപയാത്ര ലീഡറോട് ജനങ്ങൾക്കുള്ള സ്‌നേഹത്തിന്റെ പ്രതീകമായിരുന്നു. വഴിവക്കിൽ ആയിരങ്ങൾ പുഷ്പാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നു.
തിരുവനന്തപുരത്തുനിന്നു ലീഡറുടെ ഭൗതീകശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തൃശൂരിലെത്താൻ നീണ്ട 18 മണിക്കൂർ എടുത്തു. രാവിലെ എട്ടിനാണ് തൃശ്ശൂരിൽ എത്തിച്ചേർന്നത്. ടൗൺഹാളിലും ജില്ലാ കോൺഗ്രസ് ആസ്ഥാനമായ കരുണാകരൻ സപ്തതി മന്ദിരത്തിലും പൊതുദർശനത്തിനു വെച്ചു. പ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ടൗൺഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.
കേന്ദ്രമന്ത്രിമാരായ ഗുലാംനബി ആസാദ്, വയലാർ രവി, കെ.വി. തോമസ്, എ.ഐ.സി.സി. ജനറൽ സെക്രട്ടറി മൊഹ്‌സിനാ കിദ്വായി എന്നിവരും വന്നു. ഗവർണർ ആർ.എസ്. ഗവായിയും അപ്പോഴുണ്ട്. എ.കെ. ആന്റണി നേരത്തേതന്നെ എത്തിയിരുന്നു. മുരളീമന്ദിരത്തിൽ, ഭാര്യ കല്യാണിക്കുട്ടിയമ്മ അന്ത്യവിശ്രമം കൊള്ളുന്നതിന് തൊട്ടടുത്താണ് കരുണാകരനും ചിതയൊരുക്കിയത്. സംഭവബഹുലമായ ഒരു ജീവിതം ഒടുവിൽ അഗ്‌നിയിൽ ലയിക്കുമ്പോൾ ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണൻ,എം.എ. ബേബി തുടങ്ങി നേതാക്കളുടെ നീണ്ടനിര തന്നയുണ്ടായിരുന്നു. അസാധ്യമായതിനെ സാധ്യമാക്കാനുള്ള മാന്ത്രികക്കരുത്ത് അദ്ദേഹത്തിനെന്നും ഉണ്ടായിരുന്നു.
(തുടരും)
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്