തിരുവനന്തപുരം: ഇന്ത്യയിൽ ഇടതുപക്ഷം രാഷ്ട്രീയശക്തിയെന്ന നിലയിൽ അപ്രസക്തമാണെന്ന് പ്രമുഖ സാഹിത്യകാരൻ എൻ എസ് മാധവൻ.
ബംഗാളിൽ ഇടതുപക്ഷം ഇല്ലാതായതോടെ അവർ ഒരു രാഷ്ട്രീയശക്തിയല്ലാതായി. തീവ്ര ഇടതുപക്ഷ നിലപാടുകൾ ശരിയല്ലെന്ന് തോന്നിയതിന് ശേഷമാണ് ഇടതുപക്ഷത്തിന് കുതിപ്പില്ലാതായതെന്നും എൻ എസ് മാധവൻ പറഞ്ഞു. കേന്ദ്രനേതൃത്വത്തിന്റെ തെറ്റായ സമീപനമാണ് ഇതിന് കാരണം. ഒരു ആശയമെന്ന നിലയിൽ മാത്രമാണ് കമ്യൂണിസം ലോകത്തെല്ലായിടത്തും അവശേഷിക്കുന്നതെന്നും എൻ എസ് മാധവൻ ചൂണ്ടിക്കാട്ടി. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന 'മീറ്റ് ദി ഓതർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു എൻ എസ് മാധവൻ.
ഇന്ത്യ എന്ന ആശയം മാറ്റിമറിക്കാനായി ഒരു പദ്ധതി രൂപപ്പെട്ടുവെന്നും അത് ഓരോ വർഷവും വ്യത്യസ്ത രീതിയിൽ മുന്നോട്ടുപോവുകയാണെന്നും എൻ.എസ്. മാധവൻ പറഞ്ഞു. ആദ്യം അതിന് മൃദുവായ മുഖമായിരുന്നു ആവശ്യം. അതിനാൽ വാജ്പേയിയെ അവതരിപ്പിച്ചു.
പിന്നീട് രൂക്ഷമായ മുഖമാണ് ആവശ്യമെന്ന് തോന്നിയപ്പോൾ അതും അവതരിപ്പിക്കപ്പെട്ടു. എന്നാൽ എതിർക്കാൻ ശക്തമായ ഒരു മറുവശം ഇല്ലാത്തതിനാൽ ആ പദ്ധതിയുടെ തേരോട്ടം തുടരുന്നതായും എൻ എസ് മാധവൻ പറഞ്ഞു.
രാഷ്ട്രീയശക്തിയെന്ന നിലയിൽ ഇടതുപക്ഷം അപ്രസക്തമായതിനാൽ കോൺഗ്രസും സോഷ്യലിസ്റ്റുകളുമാണ് ഇതിനെ എതിർക്കേണ്ടത്. എന്നാൽ, അവരും കാലാകാലങ്ങളായി ഇവരെ അനുകൂലിക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. കേരളം പൊതുവേ ഇടതുപക്ഷ മനസ്സുള്ള സംസ്ഥാനമാണെന്നും എൻ എസ് മാധവൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
