വാർത്താ മാധ്യമങ്ങളിൽ ഇന്ന് നിറഞ്ഞുനിൽക്കുന്ന ഒരു വാർത്ത അത്രേ നാൻസി ഗുത്രി എവിടെ? 84 വയസ്സുള്ള, പ്രശസ്തയായ ഒരു മകളുടെ ഹൃദ്‌രോഗിയായ ആ വൃദ്ധ മാതാവിന് എന്തു സംഭവിച്ചു? 2026 ജനുവരി 31ന് രാത്രി മുതൽ ഇവരെ കാണുവാനില്ല. ഏകയായി തനിച്ച് ടൂസാൺ അരിസോണയിൽ പാർത്ത ആ വ്യദ്ധമാതാവിന് എങ്ങും അപ്രത്യക്ഷയാകണ്ട ആവശ്യമുണ്ട് എന്ന് ആരും കരുതുന്നില്ല.
അവർക്ക് ശത്രുക്കൾ ഉണ്ടോയെന്നും ആർക്കും അറിയില്ല. ഇത് വേദനിപ്പിക്കുന്ന ഒരു സംഭവമത്രേ. ആ കുടുംബത്തിന്റെ ദുഃഖം എത്രയോ തീവ്രമാണ്, തങ്ങളുടെ മാതാവിന് എന്ത് സംഭവിച്ചു എന്ന് അറിയുവാനുള്ള ഉത്കണ്ഠയോടെ ദിനരാത്രങ്ങൾ അവർ ഊണും, ഉറക്കവും ഇല്ലാതെ തള്ളിനീക്കുകയാണ്. ഈ സംഭവം വളരെ ദാരുണവും, മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും അത്രേ. ഹൃദയമുള്ള മനുഷ്യജീവിതങ്ങൾ ഈ സംഭവം കേൾക്കുമ്പോൾ ഒരു തുള്ളി കണ്ണുനീരെങ്കിലും പൊഴിക്കും.
അമേരിക്കയുടെ എഫ് ബി െൈഎ ഉൾപ്പെടെ 400ൽ അധികം നിയമപാലകസംഘവും, ശാസ്ത്രലോകവും രാവും, പകലും കഴിഞ്ഞ 22 ദിവസങ്ങളിൽ അധികമായി പതിനായിരക്കണക്കിന് സ്ഥലങ്ങൾ അരിച്ച് പെറുക്കുന്നു, തുമ്പുകൾക്ക് പുറകെ ഓടുന്നു. ഈ തിരോധാനത്തിന് ഒരു അന്ത്യം കുറിക്കുവാനും, ആ മാതാവിനെ മടക്കി കൊണ്ടുവരുവാനും.ലക്ഷങ്ങൾ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും ഇതുവരെയും ഒന്നും നടന്നിട്ടില്ല.
ശാസ്ത്രം വളർന്നിട്ടും, കോടികൾ ചിലവഴിച്ചിട്ടും, ഒന്നും എങ്ങും എത്താത്തതും, അക്രമിയെ കണ്ടുപിടിക്കുവാൻ കഴിയാത്തതും നിയമത്തിനും, ശാസ്ത്രത്തിനും വെല്ലുവിളി. കടുവായെ പിടിച്ച കിടുവാ പോലെ നിയമപാലകരെയും, ശാസ്ത്ര ലോകത്തെയും കൊഞ്ഞനം കുത്തികാണിച്ചുകൊണ്ട് അധാർമികളുടെ, അധോലോകം ഒരുപക്ഷേ അടുത്ത തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്യുകയായിക്കും! ആർക്കറിയാം?
സമൂഹത്തിൽ നാം, ആരായിരുന്നാലും, എന്തായിരുന്നാലും, എത്രമാത്രം പണവും, പ്രശസ്തിയും, പേരും, മഹിമയും ഉണ്ടെങ്കിലും ഈ ലോകത്തിന്റെ ദൈവമായ പിശാചും, അവന്റെ അനുയായികളും നിരന്തരം കൊല്ലുവാനും, മുടിക്കുവാനും, നശിപ്പിക്കുവാനും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. നമ്മെ ഭയത്തിനും, വേദനയ്ക്കും അടിമകളാക്കി മാറ്റുക എന്നുള്ളത് അത്രേ ഇവന്റെ പദ്ധതി.
എതിരാളിയായ ഈ പിശാചും, അവന്റെ അനുയായികളും സാധുക്കളുടെ കണ്ണുനീരിനു മുമ്പിൽ നൃത്തം ചവിട്ടുന്നവരും, രക്തചൊരിച്ചിലിൽ സന്തോഷിക്കുന്നവരും അത്രേ. നമ്മുടെ വാഴ്ത്തപ്പെട്ടവനായ കർത്താവ് കണ്ണുനീര് കാണുമ്പോൾ മനസ്സലിയുന്നവനും, അവൻ നമ്മുടെ കണ്ണുനീരെല്ലാം തുടയ്ക്കുന്നവനും അത്രേ. ജീവനുണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ അവൻ വന്നത് (യോഹന്നാൻ 10:10).
അമേരിക്കയുടെ പ്രസിഡന്റ് തുടങ്ങി എല്ലാവരും നാൻസിയുടെ സുരക്ഷിതമായ മടങ്ങിവരവിനും, വിമോചനത്തിനും വേണ്ടി കാത്തിരിക്കുകയാണ്. അക്രമി സംഘത്തെ ഇതുവരെയും പിടിക്കുവാൻകഴിഞ്ഞില്ലെങ്കിലും, ഈ തിരോധാനം ഒരു സുകുമാരക്കുറുപ്പ് തിരോധാനമായി മാറില്ല. അക്രമിയോ, അക്രമ സംഘടനകളോ ഭൂമിയുടെ ഏതു കോണിൽ പോയി ഒളിച്ചാലും പിടിക്കപ്പെടും.ഇങ്ങനെ എത്രയോ നാൻസിമാർ ലോകത്തിന്റെ പല കോണുകളിലും ബലാൽക്കാരമായി പിടിക്കപ്പെടുന്നു, തട്ടിക്കൊണ്ട് പോകപ്പെടുന്നു.
സർവ്വലോകവും അടക്കിവാഴുന്ന കിരാതനായ പിശാചിന്റെ അനുയായികൾ കറുത്ത കൈകളും, കറുത്ത ഹൃദയവും ഉള്ളവർ അത്രേ. മനസ്സാക്ഷി മരവിച് ഇക്കൂട്ടർ, മനുഷ്യ മനസാക്ഷിയെ നടുക്കുന്ന, കുടുംബങ്ങളെ തകർക്കുന്ന പ്രവർത്തികൾ ചെയ്തുകൂട്ടുകയും അതിൽ സംതൃപ്തിയും, ആനന്ദവും കണ്ടെത്തുന്നവർ അത്രേ.
സ്വർഗ്ഗത്തിലെ ദൈവം ആരെയും തട്ടിക്കൊണ്ടു പോകുന്നവനും, തടഞ്ഞു വെയ്ക്കുന്നവനുമല്ല. എന്നാൽ അവനോടൊപ്പം നടക്കുന്നവരെ, തന്നിൽ വിശ്വസിക്കുന്നവരെ അവൻ എടുത്തു കൊണ്ടുപോകുന്നവനാണ്. 5000ത്തിൽ പരം വർഷങ്ങൾക്കു മുമ്പ് ദൈവത്തോട് കൂടെ നടന്ന ഹാനോക്ക് എന്ന ഭക്തനെ, ദൈവം എടുത്തുകൊണ്ടതിനാൽ കാണാതെയായി (ഉല്പത്തി 5.24) ഒരുപക്ഷേ അന്ന് കുടുംബത്തിലുള്ളവർ, വിശ്വസിക്കാത്തവർ ചിന്തിക്കുകയും, അന്വേഷിക്കുകയും ചെയ്തിട്ടുണ്ടാകും ഹാനോക്കിന് എന്തുപറ്റി? അവൻ എവിടെ പോയി? ആരും അവനെ തട്ടിക്കൊണ്ട് പോയില്ല, ദൈവം അവനെ എടുത്തു കൊണ്ടുപോയി. മണ്ണിൽ ദൈവത്തോടു കൂടെ നടന്നവനെ വിണ്ണിൽ അവനോടുകൂടെ നടത്തുന്നു.
ആഹാബ് സാമ്രാജ്യത്തിന്റെ ഉറക്കം കെടുത്തിയ ദൈവപുരുഷനായ ഏലിയാവിനെ പിടിക്കുവാൻ ആഹാബും അവന്റെ എഫ് ബി ഐ സൈന്യവും പരതാത്ത ഇടവും, അന്വേഷിക്കാത്ത രാജ്യവും ഇല്ലായിരുന്നു. എന്നാൽ ഭക്തനെ തന്റെ തൂവലുകൾ കൊണ്ടു മറക്കുന്ന ദൈവം അവനെ ഒളിപ്പിച്ചു, ദുഷ്ടന്റെ കണ്ണിൽ പെടാത്തവണ്ണം ഇതാണ് ദൈവത്തിന്റെ സൂക്ഷിപ്പ്. ആഹാബിന്റെ രഥചക്രങ്ങൾക്കു മുമ്പിൽ ഓടിയ ഈ പടക്കുതിരയെ സ്വർഗ്ഗത്തിന്റെ ഊബർ അയച്ച് സ്വർഗ്ഗത്തിലേക്ക് ഇപ്പോൾ എടുത്തുകൊണ്ടു പോകുകയാണ്.
അഗ്‌നിരഥവും, അഗ്‌ന്യശ്വങ്ങളും സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങുന്നു ഭക്തൻ അതിൽ കയറി പോകുന്നു. ഇത് വിശ്വസിക്കുവാൻ കഴിയാഞ്ഞ ചില മണ്ടൻമാർ യഹോവയുടെ ആത്മാവ് ഏലിയാവിനെ എടുത്ത് വല്ല മലയിലോ, താഴ്‌വരയിലോ ഇട്ടിട്ടുണ്ടാകും എന്ന് കരുതി അന്വേഷിക്കുകയാണ്, കണ്ടെത്തിയില്ല (2 രാജാക്കന്മാർ 2:16). കാരണം അവൻ ഇപ്പോൾ വസിക്കുന്നത് ഇവിടുത്തെ സിപ് കോഡിലല്ല സ്വർഗ്ഗത്തിന്റെ സിപ് കോഡിലത്രേ.
മുഖംമൂടിയും, കൈയുറയും ധരിച്ച, കറുത്ത ഹൃദയമുള്ളവനത്രേ മനുഷ്യമനസാക്ഷിയെ കുലുക്കികൊണ്ട് ആ വൃദ്ധ മാതാവിനെ തട്ടിക്കൊണ്ടു പോയത്. ഇങ്ങനെ എത്രയോ ജീവിതങ്ങൾ എവിടെല്ലാം ബന്ധിക്കപ്പെട്ടും, പിടിക്കപ്പെട്ടും മരണത്തിന് കീഴടങ്ങുന്നു. അറുക്കുവാനും, മുടിക്കുവാനും, കൊല്ലുവാനും അജണ്ടയുണ്ടാക്കുന്ന ഈ ലോകത്തിന്റെ പ്രഭു അഥവാ പിശാച് എന്നും വിരാജിക്കില്ല ഇവനും, ഇവന്റെ അനുയായികളും പിടിക്കപ്പെടും, ബന്ധിപ്പിക്കപ്പെടും, ശിക്ഷിക്കപ്പെടും (വെളിപ്പാട് 20: 10,15).
എന്നാൽ ഇനിയും അധികം താമസം കൂടാതെ, മുഖം സൂര്യനെപോലെ പ്രകാശിക്കുന്നവൻ, കൈകളിൽ ആണിപ്പാട് ധരിച്ചവൻ, ഹൃദയം പിളർന്നവൻ അവനോടൊപ്പം നടക്കുകയും, അവനിൽ വിശ്വസിക്കുകയും ചെയ്യുന്ന ജീവിതങ്ങളെ വർഗ്ഗ, വർണ്ണ വ്യത്യാസമില്ലാതെ ലോകത്തിന്റെ എല്ലാ വൻകരകളിൽ നിന്നും എടുത്തുകൊണ്ടു പോകുവാൻ മടങ്ങിവരും. ഒരുങ്ങിയും, കാത്തും ഇരിക്കുന്നവർ അവനോടു കൂടെ എടുക്കപ്പെടും (1 തെസ്സലോനികൃർ 4:16). ഈ നല്ല ഇടയൻ ആരെയും തട്ടിക്കൊണ്ട് പോകുകയില്ല, പ്രത്യുത അവൻ കോരി എടുക്കുന്നവനത്രേ.
ഇന്നുള്ള ലോകം നമ്മോട് വിളിച്ചുപറയുന്നു, അധികം താമസം വിനാ ഇത് സംഭവിക്കും. നാം അവനോടു കൂടെ എടുക്കപ്പെടുവാൻ ഒരുങ്ങുക, ഉണരുക. ഇനി നടക്കുവാൻ പോകുന്ന ഈ സംഭവം പത്രമാധ്യമങ്ങൾക്ക് ഒരു ഞെട്ടിപ്പിക്കുന്ന വാർത്തയും, ചാനൽ പണ്ഡിതന്മാർക്ക് ചർച്ചാവിഷയവും ആയിരിക്കും. ഒരുമിച്ച് ജോലി ചെയ്ത, ഒരുമിച്ച് പാർത്ത, ഒരുമിച്ച് സഞ്ചരിച്ച ചിലരെ കാണുന്നില്ല.
ഇവിടുത്തെ ഒരു എഫ്ബി െൈഎ ക്കും അവരെ കണ്ടുപിടിക്കുവാൻ കഴിയില്ല. കാരണം അവരുടെ അഡ്രസ്സും, സിപ് കോഡും ഗൂഗിളിൽ ഇല്ല, ഗുരുവിന്റെ പക്കൽ അത്രേ. അക്രമികൾ തട്ടിക്കൊണ്ടുപോയ നാൻസി ഗുത്രിയെ കണ്ടുകിട്ടുമെന്ന് നമുക്ക് ആശിക്കാം, പ്രാർത്ഥിക്കാം!
പാസ്റ്റർ മാത്യു വർഗീസ്, ഡാളസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
