തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഈ വര്‍ഷത്തെ ഓണം ബോണസും ഉത്സവബത്തയും ഓണം അഡ്വാന്‍സും പ്രഖ്യാപിച്ചു. മുന്‍ വര്‍ഷങ്ങളിലെ നിരക്കുകളില്‍ മാറ്റമില്ലാതെയാണ് ഇത്തവണയും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്. ആഗസ്റ്റ് 17 ന് മുന്‍പായി ജീവനക്കാരുടെ കൈകളില്‍ തുക എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അര്‍ഹരായ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസായി ലഭിക്കും. ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് 3,000 രൂപ ഉത്സവബത്തയായി നല്‍കും. ഇതിനുപുറമേ ജീവനക്കാര്‍ക്ക് തിരിച്ചടയ്‌ക്കേണ്ട ഓണം അഡ്വാന്‍സായി പരമാവധി 20,000 രൂപ വരെ ലഭ്യമാകും.
പൊതുസമൂഹത്തില്‍ താഴെത്തട്ടില്‍ സേവനം അനുഷ്ഠിക്കുന്ന വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും മുന്‍ വര്‍ഷത്തെ അതേ നിരക്കില്‍ ഉത്സവബത്ത ഉറപ്പാക്കിയിട്ടുണ്ട്. ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് 1,550 രൂപയും ആശാ വര്‍ക്കര്‍മാര്‍ക്ക് 1,450 രൂപയും കരാര്‍ ജീവനക്കാര്‍ക്ക് 1,460 രൂപയും ലഭിക്കും. സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് 1,390 രൂപയും പ്രേരക്മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്ക് 1,250 രൂപ വീതവുമാണ് ഉത്സവബത്തയായി വിതരണം ചെയ്യുക.
അതേസമയം ഓണാഘോഷം പ്രമാണിച്ച് കേരളത്തില്‍ സേവനമനുഷ്ഠിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര ധനമന്ത്രാലയവും രംഗത്തെത്തി. ഈ മാസത്തെ ശമ്പളവും പെന്‍ഷനും ആഗസ്റ്റ് 24 ന് തന്നെ വിതരണം ചെയ്യാന്‍ കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. ഓണക്കാലത്ത് ജീവനക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ ഈ നടപടികള്‍ സഹായകരമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
