തൃശൂർ: പാലിയേക്കര ടോൾപ്ലാസയിൽ നിരക്ക് വർദ്ധിപ്പിക്കുന്നതിന് കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റിയുടെ (NHAI) അനുമതി. എന്നാൽ, പുതുക്കിയ ടോൾ നിരക്ക് പ്രാബല്യത്തിൽ വരണമെങ്കിൽ ഹൈക്കോടതിയുടെ പ്രത്യേക അനുമതി കൂടി ആവശ്യമാണ്. ഹൈക്കോടതി നിലപാട് വ്യക്തമാക്കിയ ശേഷമേ പുതിയ നിരക്ക് പിരിച്ചു തുടങ്ങുകയുള്ളൂ.
ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകാതെ ടോൾ നിരക്ക് വർദ്ധിപ്പിക്കാൻ പാടില്ലെന്ന് 2025 ഓഗസ്റ്റിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഇടക്കാലത്ത് ടോൾ പിരിവ് തടയുകയും, പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന നിരക്ക് വർദ്ധന കോടതി തടയുകയുമായിരുന്നു. അതിനാൽ 2024-ലെ നിരക്കിലാണ് പാലിയേക്കരയിൽ ഇപ്പോഴും ടോൾ പിരിവ് നടക്കുന്നത്.
പുതിയ നിരക്കിന് കോടതി പച്ചക്കൊടി കാണിക്കുകയാണെങ്കിൽ കാറുകൾക്ക് നിലവിലെ നിരക്കിനേക്കാൾ 10 ശതമാനത്തിലേറെ കൂടുതൽ തുക നൽകേണ്ടി വരും. കാറുകൾക്ക് ഒരു വശത്തേക്ക് നിലവിലുള്ള 90 രൂപയിൽ നിന്ന് 100 രൂപയായും, ഒന്നിൽ കൂടുതൽ യാത്രകൾക്ക് 140 രൂപയിൽ നിന്ന് 145 രൂപയായും നിരക്ക് ഉയർന്നേക്കും.
സെപ്റ്റംബർ ഒന്നു മുതൽ നടപ്പിലാക്കേണ്ട പുതിയ നിരക്ക് വിജ്ഞാപനത്തിലും ഹൈക്കോടതി നിർദ്ദേശപ്രകാരം മാത്രമേ ഇത് പ്രാബല്യത്തിലാക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മൊത്തവില സൂചികയുടെയും അടിസ്ഥാന നിരക്കിന്റെയും അടിസ്ഥാനത്തിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് പാലിയേക്കരയിലെ ടോൾ നിരക്കുകൾ പരിഷ്കരിക്കാറുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
