തിരുവനന്തപുരം: ‘എന്നെയും പിണറായിയെയും മാറ്റിയിട്ട് മറ്റാരെ വെക്കും’, ‘എന്നെയും പിണറായിയെയും മാറ്റാമെന്നത് വ്യാമോഹം മാത്രം’ തുടങ്ങിയ പരാമർശങ്ങൾ താൻ നടത്തിയെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
സിപിഐഎമ്മിൽ ആരാണ് നേതാവാകേണ്ടതെന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങളല്ല, പാർട്ടിയാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാ രീതി ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
തന്നെ ഉദ്ധരിച്ച് പ്രചരിപ്പിക്കുന്ന ഇത്തരം വാർത്തകൾക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യാജ പ്രചാരണങ്ങൾ നടത്തുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പാർട്ടി വിശദമായ അവലോകനം നടത്തിയിട്ടുണ്ടെന്നും ബ്രാഞ്ച് തല യോഗങ്ങളിൽ പ്രവർത്തകർ ഉയർത്തിയ വിമർശനങ്ങൾ വരെ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നടപ്പാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ നേരിടുന്നതിനായി പൊതുജനങ്ങളിൽ നിന്നും സിപിഐഎം അഭിപ്രായങ്ങളും നിർദേശങ്ങളും തേടുന്നുണ്ടെന്നും ആയിരക്കണക്കിന് നിർദേശങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇത് പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെയും പിന്തുണയുടെയും തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഭിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് ആഗസ്റ്റിൽ ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടിയുടെ പുതിയ കർമപദ്ധതിക്ക് രൂപം നൽകുമെന്നും എം.വി. ഗോവിന്ദൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
