കഴിഞ്ഞ ദിവസം കൊച്ചി തീരത്തു നിന്നും 38 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായി അറബിക്കടലില്‍ ചരിഞ്ഞ
എംഎസ്സി എല്‍സ എന്ന കപ്പല്‍ലിന്റെ ദൃശ്യങ്ങളില്‍ കണ്ട കൊടി നോക്കി, അത് ലൈബീരിയയുടെ കപ്പല്‍ ആണെന്ന് ഉറപ്പിച്ചവരാണ് നമ്മള്‍.
ഇത് പൂര്‍ണമായി ശരി ആണോ ? അല്ല. എന്നാല്‍ പൂര്‍ണമായി തെറ്റ് ആണോ ? അതും അല്ല. പിന്നെ എന്താണ് വാസ്തവം ? അറിയാം.
ലൈബീരിയ എന്ന ഫ്‌ളാഗ് സ്റ്റേറ്റ്
രജിസ്‌ട്രേഷന്‍ എടുക്കുന്ന രാജ്യത്തിന്റെ നിയമങ്ങള്‍ കപ്പലുകള്‍ക്കും ബാധകമായിരിക്കും. ലോകത്തെവിടെയുമുള്ള കപ്പലുകള്‍ക്കായി സ്വന്തം കപ്പല്‍ രജിസ്റ്ററി തുറന്നിട്ടിരിക്കുന്ന രാജ്യമാണ് ലൈബീരിയ. ലോകത്തെ വലിപ്പമേറിയ കാര്‍ഗോ കപ്പലുകളില്‍ മിക്കവയുടെയും ഫ്‌ളാഗ് സ്റ്റേറ്റ് ലൈബീരിയയാണ്. കപ്പല്‍ കമ്പനികള്‍ സ്വന്തം കപ്പലുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന രാജ്യങ്ങളെയാണ് ഫ്‌ളാഗ് സ്റ്റേറ്റ് എന്ന് വിളിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന രാജ്യത്തിന്റെ കൊടിയാണ് കപ്പലിന്റെ മുകളില്‍ പാറിക്കളിക്കുക.
ലോകത്ത് ഏറ്റവും അധികം കപ്പലുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് പാനമയിലാണ്. എങ്കിലും ഒരു രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത കപ്പലുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ചരക്കിന്റെ കണക്കെടുത്താല്‍ പടിഞ്ഞാറന്‍ ആഫ്രിക്ക രാജ്യമായ ലൈബീരിയ തന്നെ ആവും മുന്നില്‍.
എവിടെയാണ് ലൈബീരിയ ?
ആഫ്രിക്കയുടെ പടിഞ്ഞാറേ തീരത്തുള്ള ഒരു രാജ്യമാണ് ലൈബീരിയ. സീറാ ലിയോണ്‍, ഗിനിയ, ഐവറി കോസ്റ്റ് എന്നിവയാണ് അതിര്‍ത്തികള്‍. വലുപ്പം തെലങ്കാനയുടെ അത്രയും വരും. എന്നാല്‍ ജനസംഖ്യ ഏതാണ്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ കൂടുന്ന അത്രയും മാത്രം.
ലൈബീരിയ എന്ന പദത്തിന്റെ അര്‍ത്ഥം 'സ്വതന്ത്രരുടെ നാട്' എന്നാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെയായിരുന്നു ഒരു സ്വതന്ത്ര രാഷ്ട്രമായി ലൈബീരിയ എന്ന രാജ്യം സ്ഥാപിച്ചത്. മുന്‍പ് അടിമകളായിരുന്ന കറുത്ത വര്‍ഗക്കാരേ പുനരധിവസിപ്പിക്കുക എന്നതായിരുന്നു സ്ഥാപിത ലക്ഷ്യം.
അരിയും കപ്പയുമാണ് പ്രധാന ഭക്ഷ്യവസ്തുക്കള്‍ സൂപ്പ്, സോസ് എന്നിവ ഇവയോടൊപ്പം കഴിക്കുന്നു. അരിയും സോസും അടങ്ങിയ വിഭവത്തെ ഫുഫു എന്നും കപ്പയും സോസും അടങ്ങിയ വിഭവത്തെ ദംബോയ് എന്നുമാണ് വിളിക്കുന്നത്. ഇവയോടൊപ്പം ഇറച്ചിയോ മീനോ കഴിക്കുന്നു. പാമോയില്‍ ചേര്‍ത്താണ് മിക്ക വിഭവങ്ങളും പാചകം ചെയ്യുന്നത്. സോഡയാണ് ജനകീയ പാനീയം. പനങ്കള്ളിനും ആരാധകര്‍ ഏറെയാണ്. പറഞ്ഞ് വരുമ്പോള്‍ ഒരു കേരള ടച്ചൊക്കെ തോന്നും.
ഇവിടെയ്ക്ക് കപ്പല്‍ വരാന്‍ എന്താണ് കാരണം ?
ലോകത്ത് ഏറ്റവും അധികം ചരക്കുകപ്പല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രാജ്യം ലൈബീരിയയാണ്. 2025 ലെ കണക്ക് പ്രകാരം ലൈബീരിയ ഇന്റര്‍നാഷണല്‍ കോര്‍പ്പറേറ്റ് രജിസ്റ്ററിയില്‍ 5000 ലേറെ കപ്പലുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറഞ്ഞ നികുതി ഉള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതുപോലെ ചിലവ് കുറയ്ക്കാന്‍ തന്നെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ ലൈബീരിയന്‍ രജിസ്‌ട്രേഷന്‍ എടുക്കുന്നത് എന്ന് പറയാം.
ചട്ടങ്ങളിലെ ഇളവുകള്‍ മൂലം കപ്പല്‍ കമ്പനി മറ്റൊരു രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്നതിനെ ഫ്‌ളാഗ് ഓഫ് കണ്‍വീനിയന്‍സ് (എഫ്ഒസി) എന്നാണ് അറിയപ്പെടുന്നത്. പുതിയ കണക്കുകള്‍ പ്രകാരം ഇത്തരത്തില്‍ വരുന്ന 10 രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ ലൈബീരിയയാണ്. തൊട്ടു പിന്നില്‍ പാനമയും. കുറഞ്ഞ രജിസ്‌ട്രേഷന്‍ നികുതി പരിസ്ഥിതി നിയമങ്ങളിലും ദേശീയ കപ്പല്‍ ചട്ടങ്ങളിലും തൊഴില്‍ നിയമങ്ങളിലും ഉള്ള ഇളവുകള്‍, വേതനം കുറഞ്ഞ തൊഴില്‍ എന്നിവയാണ് ലൈബീരിയയിലെ പ്രധാന ആകര്‍ഷണങ്ങള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്