കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ 'പ്രിയദർശിനി' ബസ് സർവീസുകളിൽ ചില ജീവനക്കാർ നടത്തുന്ന സാമ്പത്തിക വെട്ടിപ്പ് പുറത്ത്. വനിതാ യാത്രക്കാർക്കായി അനുവദിച്ചിട്ടുള്ള 'സീറോ വാല്യൂ' ടിക്കറ്റ് പുരുഷ യാത്രക്കാർക്ക് നൽകി മുഴുവൻ ടിക്കറ്റ് തുകയും ജീവനക്കാർ പോക്കറ്റിലാക്കുന്നതായാണ് കണ്ടെത്തിയത്. യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായ പരാതികളെ തുടർന്ന് അധികൃതർ അന്വേഷണവും തുടർന്നുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
യാത്രക്കാർക്ക് ടിക്കറ്റുകൾ സൂക്ഷ്മമായി പരിശോധിക്കുന്ന ശീലമില്ലെന്നത് മുതലെടുത്താണ് ഈ തട്ടിപ്പ് നടക്കുന്നത്. ആലുവ-പറവൂർ റൂട്ടിൽ യാത്ര ചെയ്ത തമിഴ്നാട് സ്വദേശിയാണ് തട്ടിപ്പ് ആദ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ബസിറങ്ങിയ ശേഷമാണ് തനിക്ക് ലഭിച്ചത് വനിതകൾക്കുള്ള സൗജന്യ ടിക്കറ്റാണെന്ന് ഇയാൾ തിരിച്ചറിഞ്ഞത്. തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ കൺട്രോൾ സെന്ററിലേക്ക് ഇ-മെയിൽ വഴി പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ താൽക്കാലിക കണ്ടക്ടർ തട്ടിപ്പ് നടത്തി പണം തട്ടിയതാണെന്ന് വ്യക്തമായി.
മറ്റൊരു സംഭവം എറണാകുളം-ഗുരുവായൂർ റൂട്ടിലായിരുന്നു. തനിക്ക് ലഭിച്ച ടിക്കറ്റ് മാറിപ്പോയത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരൻ പരാതിപ്പെട്ടതോടെ, കണ്ടക്ടർ പെട്ടെന്ന് ആ ടിക്കറ്റ് തിരികെ വാങ്ങി പുതിയ ടിക്കറ്റ് നൽകി. എന്നാൽ, കൂടെയുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്റെ ടിക്കറ്റും ഇത്തരത്തിൽ വനിതാ സൗജന്യ ടിക്കറ്റാണെന്ന് വ്യക്തമായതോടെ സംശയം തോന്നി ഇരുവരും കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. വൈകീട്ടോടെ നടത്തിയ പരിശോധനയിൽ കണ്ടക്ടറുടെ ബാഗിൽ നിന്നും കണക്കിൽപ്പെടാത്ത 135 രൂപ അധികമായി കണ്ടെത്തി.
ഇതിന് പുറമെ പൊന്നാനി ഡിപ്പോയിൽ നിന്ന് പാലക്കാട്ടേക്ക് പോയ ബസിൽ എട്ട് ഇതരസംസ്ഥാനക്കാരായ പുരുഷ വിനോദസഞ്ചാരികൾക്ക് വനിതാ സൗജന്യ ടിക്കറ്റ് നൽകിയ സംഭവത്തിൽ പരിശോധന നടത്തുകയും കുറ്റക്കാരനായ കണ്ടക്ടറെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
