കൊച്ചി : ഓൺലൈൻ സാമ്പത്തിക തട്ടിപ്പു കേസ് ഒതുക്കിത്തീർക്കാൻ ഇടനിലക്കാരായി നിന്നു ലക്ഷങ്ങൾ കൈക്കലാക്കിയെന്ന കേസിൽ പെരുമ്പാവൂർ കുറുപ്പംപടി സ്റ്റേഷനിലെ 4 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഗുജറാത്തിൽ റജിസ്റ്റർ ചെയ്ത കേസാണ് ഇവിടെ ഒത്തുതീർപ്പാക്കാൻ നോക്കിയത്.
എസ്ഐ അബ്ദുൽ റൗഫ്, സിപിഒമാരായ സഞ്ജു ജോസ്, ഷക്കീർ, ഷഫീഖ് എന്നിവരാണ് സസ്പെൻഷനിലായത്. കൈക്കൂലി വാങ്ങിയ വിവരം പുറത്തു വന്നതോടെ വിജിലൻസും ഇന്ന് പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തി. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണ വിധേയമായി നാലു പേരെയും സസ്പെൻഡ് ചെയ്തത്. ഡിസംബർ അഞ്ചിനാണ് പണം കൈമാറിയത്. വിവരം രഹസ്യമാക്കി വച്ചെങ്കിലും സ്പെഷൽ ബ്രാഞ്ച് വിവരമറിയുകയും ഇക്കാര്യത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുകയുമായിരുന്നു.
ഗുജറാത്തിൽ റജിസ്റ്റർ ചെയ്ത ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പു കേസിലെ പണം എത്തിയിരിക്കുന്നത് കേരളത്തിലെ ഒരു അക്കൗണ്ടിലാണെന്ന് മനസിലാക്കിയ ഗുജറാത്ത് പൊലീസിൽ നിന്നുള്ള 2 പേർ ഈ മാസം നാലിന് പെരുമ്പാവൂരിലെത്തിയിരുന്നു.
തുടർന്ന് ഇയാൾ താമസിക്കുന്നത് കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് വ്യക്തമായതോടെ കണ്ടെത്താൻ സ്ഥലത്തെ പൊലീസിന്റെ സഹായം തേടി. തുടർന്ന് ഇയാളെ കണ്ടെത്തി. എന്നാൽ അക്കൗണ്ട് തന്റേതാണെങ്കിലും പണം എത്തിയത് തനിക്കല്ലെന്ന നിലപാടിലാണ് അക്കൗണ്ട് ഉടമ എന്നാണ് പൊലീസിനോട് വിശദീകരിച്ചത് എന്നാണ് അറിയുന്നത്. തുടർന്ന് പണം യഥാർഥത്തിൽ കൈപ്പറ്റിയ ആളെ കണ്ടെത്തുകയായിരുന്നു.
കേസ് ഒഴിവാക്കാൻ കുറുപ്പംപടി പൊലീസ് ഇടനിലക്കാരായി നിന്ന് പ്രതികളിൽ നിന്ന് 3.30 ലക്ഷം രൂപ വീതം 6.60 ലക്ഷം രൂപ വാങ്ങിയെന്നും ഇത് വീതം വച്ചു എന്നുമാണ് കേസ്.
പ്രാഥമിക അന്വേഷണത്തിൽ തന്നെ ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതായി സ്ഥിരീകരിച്ചു. പൊലീസ് സേനയ്ക്കു നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് എസ്പി മുന്നറിയിപ്പ് നൽകിയിരുന്നു. ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നാലു പേരെയും സസ്പെൻഡ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
