കൊല്ലം: നീണ്ടകര അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ വീട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. പുത്തന്‍തുറയിലെ വസതിയിലെത്തിയ മന്ത്രി, ഗൗതമിന്റെ അമ്മ രേഷ്മയെയും മറ്റ് കുടുംബാംഗങ്ങളെയും നേരില്‍ കണ്ട് ആശ്വസിപ്പിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേരെ നഷ്ടപ്പെട്ട വലിയ ദുരന്തത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും കാണാതായ യുവാവിനായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുമെന്നും മന്ത്രി ഉറപ്പുനല്‍കി.
സംഭവം വളരെ വേദനാജനകമാണെന്നും കോസ്റ്റ്ഗാര്‍ഡ് ഐജിയുമായി നേരിട്ട് സംസാരിച്ച് തിരച്ചില്‍ വിവരങ്ങള്‍ വിലയിരുത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളെയും പങ്കാളികളാക്കിയാണ് നിലവില്‍ കടലില്‍ തിരച്ചില്‍ പുരോഗമിക്കുന്നത്. അപകടത്തില്‍പ്പെട്ട കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം പ്രത്യേകമായി ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ശക്തമായ തിരമാലയില്‍പ്പെട്ട് നീണ്ടകര അഴിമുഖത്ത് മീന്‍പിടിത്തവള്ളം മറിഞ്ഞ് അപകടമുണ്ടായത്. വള്ളത്തിലുണ്ടായിരുന്ന പുത്തന്‍തുറ പൂമുഖത്ത് രാജീവന് (76) അപകട ദിവസം തന്നെ മരണപ്പെട്ടിരുന്നു. രാജീവന്റെ മകളുടെ ഭര്‍ത്താവ് പുത്തന്‍തുറ കടുവുങ്കല്‍ രാധാകൃഷ്ണന് (47), ഇദ്ദേഹത്തിന്റെ മകന് ഗൗതം കൃഷ്ണ (26) എന്നിവരെയാണ് കടലില്‍ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെടുത്തെങ്കിലും ഗൗതം കൃഷ്ണയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
മകനെ കണ്ടെത്താനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ കൂടുതല്‍ സജ്ജീകരണങ്ങളോടെയും ആധുനിക സംവിധാനങ്ങളോടെയും തിരച്ചില്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ നല്കിയ ഉറപ്പിനെത്തുടര്‍ന്നാണ് ഇവര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി തന്നെ നേരിട്ടെത്തി കുടുംബത്തെ കണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
