അസഹിഷ്ണുതയുടെ രാഷ്ട്രീത്തെ ചെറുക്കാൻ ഇതാ ഒരു ന്യായാധിപൻ

MARCH 25, 2026, 9:25 AM

രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങാത്ത ജസ്റ്റിസ് അതുൽ ശ്രീധരന്റെ പ്രവർത്തനങ്ങൾ ഭരണസംവിധാനത്തിന് അസൗകര്യമുണ്ടാക്കിയതായി തോന്നുന്നു. ഇനി ഇദ്ദേഹത്തെ ഭരണകൂടം എങ്ങിനെ കൈകാര്യം ചെയ്യുമെന്നുകണ്ടുതന്നെ അറിയണം.

ഈ സത്യനന്തര കാലഘട്ടത്തിൽ അധികാരത്തിന്റെ ഹുങ്കും അസഹിഷ്ണുതയുടെ രാഷ്ട്രീയവും നിയമസംവിധാനങ്ങളെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുമ്പോൾ മൂല്യങ്ങളുടെ കാവലാളായി മാറിയിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് അതുൽ ശ്രീധരൻ. സിവിൽക്രിമിനൽ നിയമങ്ങളിൽ അതിവിപുലമായ പരിചയസമ്പത്തുള്ള, വിവിധ ഹൈക്കോടതികളിൽ സേവനം അനുഷ്ഠിച്ച, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ ഒരു പ്രധാന വ്യക്തിത്വമാണ്. ജസ്റ്റിസ് അതുൽ ശ്രീധരന്റെ നിയമജീവിതം ഡൽഹിയിൽ ആരംഭിച്ച്, ഇന്ദോറിൽ വളർന്ന്, പിന്നീട് വിവിധ ഹൈക്കോടതികളിൽ ജഡ്ജിയായി ഉയർന്നത് തന്നെ അദ്ദേഹത്തിന്റെ സമർപ്പണവും കഴിവും തെളിയിക്കുന്നു.

ജസ്റ്റിസ് അതുൽ ശ്രീധരൻ കേവലം വിധികളിലൂടെയല്ല, മറിച്ച് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ ഭരണകൂടത്തെയും പോലീസിനെയും നിയമത്തിന്റെ ശരിയായ വശങ്ങൾ അദ്ദേഹം പഠിപ്പിക്കുന്നു. വാരണാസിയിലെ ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചപ്പോൾ ബിരിയാണി കഴിച്ചുവെന്ന കുറ്റത്തിന് 14 പേരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത മജിസ്‌ട്രേറ്റിന്റെ നടപടിയെ അതിരൂക്ഷമായാണ് അദ്ദേഹം വിമർശിച്ചത്. 

vachakam
vachakam
vachakam

മാംസഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഗംഗയിലെറിഞ്ഞുവെന്നും അതുവഴി നദി മലിനമാക്കിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നുമുള്ള പോലീസിന്റെയും കീഴ്‌ക്കോടതിയുടെയും വാദങ്ങൾ യുക്തിരഹിതമാണെന്ന് അദ്ദേഹം തുറന്നടിച്ചു. വൻനഗരങ്ങളിൽ നിന്നുള്ള ടൺകണക്കിന് മാലിന്യങ്ങൾ ഗംഗയിലേക്ക് ഒഴുകുന്നത് തടയാൻ കഴിയാത്തവർ, ബിരിയാണി കഴിച്ചതിന്റെ പേരിൽ പൗരന്മാരെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഭരണകൂടത്തിന്റെ ഇരട്ടത്താപ്പിനുള്ള കനത്ത തിരിച്ചടിയായിരുന്നു.

ബറേലിയിലെ ഹസീംഖാന്റെ കേസിൽ ജസ്റ്റിസ് അതുൽ ശ്രീധരൻ സ്വീകരിച്ച നിലപാട് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. സ്വന്തം വീടിന്റെ ടെറസിൽ നിസ്‌കരിച്ചതിന്റെ പേരിൽ വേട്ടയാടപ്പെടുന്നു എന്ന ഹസീമിന്റെ പരാതിയിൽ, അയാൾക്ക് 24 മണിക്കൂറും സായുധ സുരക്ഷ നൽകാനാണ് കോടതി ഉത്തരവിട്ടത്. ക്രമസമാധാനം ഉറപ്പാക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ ഒന്നുകിൽ രാജിവെക്കണമെന്നും അല്ലെങ്കിൽ സ്ഥലം മാറിപ്പോകണമെന്നുമുള്ള അദ്ദേഹത്തിന്റെ കർശന നിർദ്ദേശം, ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്ന ഭരണകൂട ശൈലിയെ വിരൽചൂണ്ടി പരിഹസിക്കുന്നതായിരുന്നു. അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ ജുഡീഷ്യറിയിലൂടെ എങ്ങനെ നേരിടാമെന്ന് അദ്ദേഹം ഓരോ നടപടിയിലൂടെയും തെളിയിച്ചുകൊണ്ടിരിക്കുന്നു.

ജസ്റ്റിസ് അതുൽ ശ്രീധരന്റെ ജീവിതം തന്നെ ഒരു ആദർശപാഠമാണ്. തന്റെ മകൾ മധ്യപ്രദേശിൽ അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങുന്നു എന്ന കാരണത്താൽ, തന്റെ സാന്നിധ്യം അവൾക്ക് അനാവശ്യമായ പരിഗണനയോ മറ്റുള്ളവർക്ക് ആശങ്കയോ ഉണ്ടാക്കരുത് എന്ന ധാർമ്മിക ബോധത്തോടെയാണ് അദ്ദേഹം അലഹബാദിലേക്ക് സ്ഥലം മാറ്റം ചോദിച്ചു വാങ്ങിയത്.

vachakam
vachakam
vachakam

വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ അദ്ദേഹം കാട്ടിയ ഈ ആർജ്ജവം ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണ്. ബുൾഡോസർ രാജിനും അമിതാധികാര പ്രവണതകൾക്കും മുന്നിൽ ഭയപ്പെടാതെ, നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന അദ്ദേഹം, അടിച്ചമർത്തപ്പെട്ടവരുടെ അവസാനത്തെ നീതിസൂര്യനായി ശോഭിക്കുന്നു. അധികാരികൾ നിയമത്തെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിക്കാൻ ശ്രമിക്കുമ്പോൾ, സത്യസന്ധമായ വിധിന്യായങ്ങളിലൂടെ അദ്ദേഹം ഭരണകൂടത്തെ ഭരണം പഠിപ്പിക്കുന്നു.

ജസ്റ്റിസ് അതുൽ ശ്രീധരന്റെ  സുപ്രധാന നിയമപരമായ സംഭാവനകൾ

ക്രിമിനൽ നിയമത്തിൽ

vachakam
vachakam
vachakam

2012 ആവന്തിപോര കൊലക്കേസ്: തെളിവുകളുടെ അപര്യാപ്തത കാരണം പ്രതികളെ കുറ്റവിമുക്തരാക്കി. ഇതിലൂടെ ''സന്ദേഹത്തിന്റെ ആനുകൂല്യം പ്രതിക്ക്'' എന്ന നിയമസിദ്ധാന്തം ശക്തമായി ഉറപ്പിച്ചു.

  • മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ പ്രസ്താവന: സൈനിക ഉദ്യോഗസ്ഥരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയെക്കുറിച്ച് സ്വമേധയാ കേസെടുത്തു (suo motu cognisance). ഇതിലൂടെ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിൽ നീതിന്യായത്തിന്റെ പങ്ക് തെളിയിച്ചു.

ഭരണഘടനയും നീതിന്യായ ഉത്തരവാദിത്തവും

  •  ട്രാൻസ്ഫർ അഭ്യർത്ഥന: തന്റെ മകൾ അഭിഭാഷക ജീവിതം ആരംഭിക്കുന്നതിനാൽ, താൽപര്യ സംഘർഷം ഒഴിവാക്കാൻ അദ്ദേഹം സ്വമേധയാ ട്രാൻസ്ഫർ അഭ്യർത്ഥിച്ചു. ഇത് നീതിന്യായത്തിലെ നിഷ്പക്ഷതയും ധാർമ്മികതയും ഉറപ്പാക്കുന്ന മാതൃകയായി കണക്കാക്കപ്പെടുന്നു.

ആർബിട്രേഷൻ മേഖലയിൽ

  • ഇന്ത്യയിലെ വാണിജ്യ തർക്ക പരിഹാര സംവിധാനങ്ങൾ (Commercial Arbtiration) സംബന്ധിച്ച വിധികളിൽ പങ്കെടുത്തിട്ടുണ്ട്.
  • Section 11 jurisdition, MSME arbtiration counterclaims, rtibunal authortiy over non-signatories തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം നൽകിയ വിധികൾ, ഇന്ത്യയിലെ ആർബിട്രേഷൻ നിയമത്തിന്റെ പരിധികളും കാര്യക്ഷമതയും വ്യക്തമാക്കുന്നതിൽ സഹായിച്ചു.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam