ബിസിനസ് മേഖലയ്ക്കും വിദേശ തൊഴിലാളികള്‍ക്കും തിരിച്ചടിയാകുന്ന തീരുമാനവുമാണ് സൗദി അറേബ്യ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ബ്ലോക്ക് വര്‍ക്ക് വിസ നിര്‍ത്തിവയ്ക്കാന്‍ സൗദി തീരുമാനിച്ചിരിക്കുകയാണ്. താല്‍ക്കാലികമായിട്ടാണ് ഈ തീരുമാനം. 14 രാജ്യക്കാര്‍ക്ക് നല്‍കുന്ന വര്‍ക്ക് വിസയെ ആണ് ഇത് ബാധിക്കുക. അതുകൊണ്ടുതന്നെ സൗദിയിലേക്ക് വര്‍ക്ക് വിസയില്‍ വരുന്നവര്‍ തടസങ്ങളില്ല എന്ന് ബന്ധപ്പെട്ടവരുമായി വീണ്ടും ഉറപ്പ് വരുത്തണം.
ഹജ്ജ് സീസണ്‍ ആയതിനാലാണ് പുതിയ നടപടി. ജൂണ്‍ അവസാനം വരെയാകും ഈ നിയന്ത്രണം തുടരുക എന്നാണ് കരുതുന്നത്. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. സാമൂഹിക വികസന-മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. ഏതൊക്കെ രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത് എന്ന് നോക്കാം.
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോര്‍ദാന്‍, അല്‍ജീരിയ, സുഡാന്‍, എത്യോപ്യ, ടുണീഷ്യ, യമന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ക്കാണ് നിയന്ത്രണം. ഹജ്ജ് വേളയില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പൂര്‍ണമായി ഹജ്ജ് നടപടികളിലേക്ക് കടക്കുമെന്നതിനാലാണ് ഈ നിയന്ത്രണം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്താണ് ബ്ലോക്ക് വര്‍ക്ക് വിസ
സൗദിയിലെ തൊഴില്‍ ഉമടകള്‍ക്ക് വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിന് അനുവദിക്കുന്ന ക്വാട്ടയാണിത്. ഇത് അനുവദിക്കപ്പെട്ടാല്‍ ആണ് വിദേശ തൊഴിലാളികളെ സൗദിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ കമ്പനികള്‍ക്കും മറ്റും സാധ്യമാകുക. തൊഴിലുടമയ്ക്ക് ഇനി പുതിയ ബ്ലോക്ക് വിസ അനുവദിക്കില്ല.
സൗദിയിലേക്ക് വരുന്നവര്‍ ചെയ്യേണ്ടത്
നേരത്തെ അനുവദിച്ച ബ്ലോക്ക് വിസയിലും നടപടികള്‍ ഇനി വൈകിയേക്കാം. ജോലിക്കുള്ള വിസ ലഭിച്ച വിദേശികള്‍ ഇതുവരെ സൗദിയിലേക്ക് പ്രവേശിച്ചിട്ടില്ലെങ്കില്‍ ഒരുപക്ഷേ, ഇനി തടസങ്ങള്‍ നേരിട്ടേക്കാം. വിമാന കമ്പനിയുമായോ സൗദി നയതന്ത്ര കാര്യാലയങ്ങളുമായോ ബന്ധപ്പെട്ട് വിസയുടെ ഇപ്പോഴത്തെ അവസ്ഥ ഉറപ്പാക്കിയ ശേഷമേ യാത്രയ്ക്ക് ഒരുങ്ങാവൂ.
ഹജ്ജ് സീസണില്‍ സാധാരണ സൗദി ഭരണകൂടം ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരാറുണ്ട്. ഹജ്ജിന് തടസമുണ്ടാകരുത് എന്ന് കരുതിയാണിത്. മാത്രമല്ല, ചട്ട വിരുദ്ധമായി വിദേശികള്‍ ഈ വേളയില്‍ എത്തുന്നത് തീര്‍ഥാടനത്തെ ബാധിച്ചേക്കാം. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് നിയന്ത്രണം. എന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ താല്‍ക്കാലികമാണ്. ഹജ്ജ് സീസണ്‍ കഴിയുകയും തീര്‍ഥാടകര്‍ മടങ്ങുകയും ചെയ്താല്‍ നിയന്ത്രണം നീക്കും.
ബ്ലോക്ക് വര്‍ക്ക് വിസയ്ക്ക് നിയന്ത്രണം കൊണ്ടുവന്നതിന് മുമ്പ് തന്നെ ചില വിസകള്‍ സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. മേല്‍പ്പറഞ്ഞ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉംറ വിസ ഇപ്പോള്‍ അനുവദിക്കുന്നില്ല. ഉംറ തീര്‍ഥാടകരും ഹജ്ജ് തീര്‍ഥാടകരും കൂടിച്ചേരുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണിത്. ഫാമിലി വിസിറ്റ് വിസയും ബിസിനസ് വിസയും താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ കഴിഞ്ഞ ഫെബ്രുവരി ഒന്ന് മുതല്‍ സൗദി നിര്‍ത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്