തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പേരിൽ കോടികളുടെ വ്യാജരേഖ ചമച്ചു തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സൽമാനുൽ ഫാരിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ചലച്ചിത്ര നടി നേഹ സക്‌സേന.
സൽമാനുൽ ഫാരിസ് നിരവധി സ്ത്രീകളെ ക്രൂരമായ സാമ്പത്തിക-ലൈംഗിക തട്ടിപ്പുകൾക്ക് ഇരയാക്കിയിട്ടുണ്ടെന്ന് നേഹ സക്സേന വെളിപ്പെടുത്തി. തട്ടിപ്പ് പുറത്തുകൊണ്ടുവന്നപ്പോൾ തന്നെ ബലാത്സംഗം ചെയ്യുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും നടി പറഞ്ഞു.
പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡായ 'കാർട്ടിയറിന്റെ' ബ്രാൻഡ് അംബാസിഡർ ആക്കാം എന്ന് വാഗ്ദാനം ചെയ്താണ് സൽമാൻ നേഹയ്ക്ക് സന്ദേശങ്ങൾ അയച്ചിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ദുബായ് രാജാവിന്റെ മകനാണെന്ന് വ്യാജമായി അവകാശപ്പെട്ടാണ് ഇയാൾ കബളിപ്പിക്കാൻ ശ്രമിച്ചതെന്ന് നടിയുടെ മാനേജർ കണ്ടെത്തുകയായിരുന്നു.
തന്റെ ഒരു സുഹൃത്തായ സ്ത്രീയിൽ നിന്ന് ഇയാൾ വൻതുക തട്ടിയെടുക്കുകയും വ്യാജ അശ്ലീല വീഡിയോകൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം നഷ്ടപ്പെടുകയും മാനസികമായി തകരുകയും ചെയ്ത ആ സുഹൃത്ത് ഭയം കാരണം ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചുവെന്നും നേഹ സക്സേന കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെടുത്തി വ്യാജ കരാറുകളുണ്ടാക്കി ഏകദേശം 300 കോടി രൂപയുടെ തട്ടിപ്പ് നടത്താൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് സൽമാനുൽ ഫാരിസിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകൾ വ്യാജമായി പതിച്ച രേഖകൾ ഇയാൾ ഒരു യുവതിക്ക് അയച്ചു നൽകിയതായി പോലീസ് കണ്ടെത്തിയിരുന്നു.
ഈ വ്യാജരേഖകൾ കാണിച്ച് വിവിധ ആളുകളിൽ നിന്നും വൻതോതിൽ നിക്ഷേപങ്ങൾ സമാഹരിക്കാനായിരുന്നു പ്രതിയുടെ നീക്കം. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരമാണ് നിലവിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടി നേഹ സക്സേനയുടെ പുതിയ വെളിപ്പെടുത്തലുകളോടെ പ്രതിക്കെതിരെ കൂടുതൽ അന്വേഷണത്തിന് വഴിതുറന്നിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
