മുംബൈ: ഡേറ്റിംഗ് ആപ്പിലൂടെ നടന്ന തട്ടിപ്പിലൂടെ 65 കാരിക്ക് നഷ്ടമായത് 1.3 കോടി രൂപ. മുംബൈയിലാണ് സംഭവം. സൈബർ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് എഫ് ഐ ആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. ഏപ്രിൽ 2023ലാണ് 65കാരിയായ വീട്ടമ്മ ഇന്റർനാഷണൽ ക്യൂപിഡ് എന്ന ഡേറ്റിംഗ് ആപ്പിലൂടെ അമേരിക്കൻ എൻജിനീയറായ പോൾ റൂഥർഫോഡിനെ പരിചയപ്പെടുന്നത്. ഫിലിപ്പീൻസിൽ ജോലി ചെയ്യുന്ന അമേരിക്കൻ പൌരനെന്നാണ് ഇയാൾ വീട്ടമ്മയോട് പറഞ്ഞിരുന്നത്.
പരിചയത്തിലായി 65കാരിയുടെ വിശ്വാസം നേടിയതിന് ശേഷം ഒരു ദിവസം കൺസ്ട്രക്ഷൻ സൈറ്റിൽ അപകടമുണ്ടായതായും അറസ്റ്റും നാടുകടത്തലും ഒഴിവാക്കാനായി പണം വേണമെന്നും ഇയാൾ ആവശ്യപ്പെട്ടത് അനുസരിച്ച് വീട്ടമ്മ പണം നൽകി. 2023 ജൂൺ വരെയുള്ള കാലത്താണ് 65 കാരി ഇയാൾക്ക് പണം നൽകിയത്. ബിറ്റ് കോയിൻ രൂപത്തിലായിരുന്നു ഇത്.
പണം തിരികെ നൽകാമെന്ന് ഇയാൾ ഉറപ്പ് നൽകിയിരുന്നു. പാർസൽ ആയി പണം അയയ്ക്കാമെന്നായിരുന്നു പോൾ റൂഥർഫോഡ് 65 കാരിയോട് വാഗ്ദാനം ചെയ്തിരുന്നത്. വൈകാതെ കൊറിയർ അയച്ചതായും ഇയാൾ വിശദമാക്കി. അമേരിക്കൻ എൻജീനിയറുടെ പാർസൽ പ്രതീക്ഷിച്ചിരുന്ന വീട്ടമ്മയെ ദില്ലി എയർപോർട്ടിലെ ഉദ്യോഗസ്ഥ എന്ന് പരിചയപ്പെടുത്തി പ്രിയ ശർമ്മ എന്ന സ്ത്രീയുടെ ഫോൺ വിളിയായിരുന്നു. പാർസൽ എയർപോർട്ട് കസ്റ്റംസ് പിടിച്ച് വച്ചതായും പിഴ അടച്ചാൽ മാത്രമാണ് പാർസൽ വിട്ടുതരുകയെന്നും ഇവർ വിശദമാക്കി. ഇതോടെ വീട്ടമ്മ പല തവണകളായി ഇവർ ആവശ്യപ്പെട്ട പണം നൽകി. സർക്കാർ ചാർജ്ജുകൾ എന്ന പേരിലായിരുന്നു പണം വാങ്ങിയിരുന്നത്.
പണം ലഭിക്കാതെ വീണ്ടും വീണ്ടും ഫോൺവിളികൾ എത്താൻ തുടങ്ങിയതോടെ വീട്ടമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്