അട്ടിമറികള്‍ക്കും മുന്നേറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ച് കടന്നുപോകുന്ന 2025 

DECEMBER 28, 2025, 10:04 PM

2025 ന്റെ കടന്നുപോക്ക് ചില രാഷ്ട്രീയ അട്ടിമറികള്‍ക്കും അപ്രതീക്ഷിത അടിച്ചമര്‍ത്തലുകള്‍ക്കും മുന്നേറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ചുകൊണ്ടാണ്. യാഥാസ്ഥിതികനും വ്യാപാരിയും രാഷ്ട്രീയ നേതാവുമായ ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ടേം മുതല്‍ ജെന്‍സി പ്രക്ഷോഭം വരെ ആഗോള തലത്തില്‍ ചര്‍ച്ചയായ നിവധി സംഭവവികാസങ്ങള്‍ക്കാണ് 2025 സാക്ഷിയായത്. 2025 ല്‍ ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചതും ചര്‍ച്ചയായതുമായ സുപ്രധാന സംഭവങ്ങല്‍ എന്തൊക്കെയാണെന്ന് നോക്കാം.

അമേരിക്കയുടെ അമരത്ത് ട്രംപ്

2025 ജനുവരി 20 നാണ് അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണയും അധികാരത്തിലെത്തിയത്. 2017-2021 കാലത്ത് അമേരിക്കയുടെ പ്രസിഡന്റായിരുന്ന ട്രംപ് നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും അമേരിക്കയുടെ അമരത്തെത്തിയത്. കുടിയേറ്റം, ലോക രാജ്യങ്ങളിലെ യുദ്ധം എന്നിവയില്‍ അടിയന്തര ഉത്തരവുകള്‍ പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ട്രംപ് അധികാരത്തിന്റെ ചെങ്കോല്‍ സ്വന്തമാക്കിയത്. എന്നാല്‍ അമേരിക്കയുടെ വിദേശനയം, താറിഫ് നയം, രാജ്യാന്തര സംഘര്‍ഷങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കല്‍, എച്ച് 1 ബി വിസാ നയം തുടങ്ങിയവയിലുള്ള ട്രംപിന്റെ തീരുമാനങ്ങള്‍ ആഗോള തലത്തില്‍ നിരവധി പ്രതിസന്ധികളും പ്രത്യാഘാതങ്ങളും സൃഷ്ടിച്ചിരുന്നു.

ഗാസ

2025 ജനുവരിയിലാണ് ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷത്തിലെ ഈ വര്‍ഷത്തെ ആദ്യ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുന്നത്. ബന്ദികളെ പരസ്പരം കൈമാറാന്‍ തയാറായതോടെയാണ് കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇസ്രയേല്‍ തയാറായത്. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല പിന്നീട് സംഭവിച്ചത്. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. പിന്നീട് അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒക്ടോബറില്‍ മറ്റൊരു വെടി നിര്‍ത്തല്‍ കരാര്‍ നിലവില്‍ വരികയും ചെയ്തു. ഇതിനിടയില്‍ ദുരിതം അനുഭവിക്കുന്ന പാലസ്തീന്‍ ജനതയ്ക്ക് സഹായവും പിന്തുണയുമായി ഗാസയിലേക്ക് പുറപ്പെട്ട ബോട്ടുകളെ ഇസ്രയേല്‍ സൈന്യം തടഞ്ഞുവച്ചത് വലിയ വാര്‍ത്തയായിരുന്നു.

സ്വീഡിഷ് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബെര്‍ഗും നെല്‍സണ്‍ മണ്ഡേലയുടെ പൗത്രന്‍ ഉള്‍പ്പെടെയുള്ളവരും അടങ്ങിയ ഷിപ്പിനെയാണ് സൈന്യം തടഞ്ഞുവച്ചത്. ഗ്ലോബല്‍ സമുദ് ഫ്ലോട്ടില്ല പിടിച്ചെടുത്തതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ആഗോള തലത്തില്‍ ഉയര്‍ന്നത്.

കുരുതിക്കളമായി ഉക്രെയ്ന്‍

റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ നിരവധി ചര്‍ച്ചകളുണ്ടായിട്ടും ഫലം ുണ്ടായിരുന്നില്ല. വ്യോമാക്രമണങ്ങളിലും ഷെല്ലാക്രമണങ്ങളിലുമായി നിരവധി ജനങ്ങളാണ് ഉക്രെയ്ന്‍ മണ്ണില്‍ മരിച്ചു വീണത്. കീവും പരിസരവും കുരുതിക്കളമാകുന്നത് തടയാനായി സമാധാന ചര്‍ച്ചകള്‍ക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് റഷ്യയുമായി സൗഹൃദമുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് എതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുങ്കം എന്ന ആയുധം ഇറക്കുകയായിരുന്നു.

റഷ്യയ്ക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തിയാണ് ആദ്യമായി അമേരിക്ക കളത്തിലിറങ്ങുന്നത്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഇരട്ടി ചുങ്കം ചുമത്തിയാണ് ട്രംപ് പകരം വീട്ടിയത്. നിലവിലുണ്ടായിരുന്ന 25 ശതമാനത്തോടൊപ്പം 25 ശതമാനവും കൂടി ഈടാക്കിയാണ് അധിക തീരുവ ന്ത്യയ്ക്ക് മേല്‍ ചുമത്തിയത്.

ആഗോള വ്യാപാര യുദ്ധങ്ങള്‍

യു.എസിന്റെ അപ്രതീക്ഷിത തീരുവ ചുമത്തല്‍ ആഗോള രാഷ്ടങ്ങള്‍ക്കേറ്റ വലിയ പ്രഹരമായിരുന്നു. യുഎസ് ഇറക്കുമതികള്‍ക്ക് വന്‍ തോതില്‍ തീരുവ ചുമത്തിയത് സമ്പദ്വ്യവസ്ഥയെ പിടിച്ചുകുലുക്കിയിരുന്നു. ഉരുക്ക്, അലുമിനിയം, ചെമ്പ്, ഭക്ഷ്യോത്പന്നങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയക്കാണ് അമേരിക്ക ഇറക്കുമതി ചുങ്കം ചുമത്തിയത്. അമേരിക്കയിലെ ജീവിതച്ചെലവ് കുറയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് നവംബര്‍ മാസം പകുതിയോടെ ഇറക്കുമതി ചെയ്യുന്ന കാപ്പി, ബീഫ് തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങളുടെ തീരുവ റദ്ദാക്കാന്‍ ട്രംപ് തീരുമാനിക്കുകയായിരുന്നു.

267-ാമത് മാര്‍പ്പാപ്പയായി ഒരു അമേരിക്കന്‍ പോപ്പ്

ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത് ഫ്രാന്‍സിസ് പ്രെവോസ്തി എന്ന അമേരിക്കന്‍ പോപ്പായിരുന്നു. അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പ എന്ന സവിശേഷതയും ലിയോ പതിനാലാമനുണ്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണത്തെ തുടര്‍ന്നാണ് അടുത്ത മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തത്.

ജെന്‍ സി പ്രക്ഷോഭം

നേപ്പാളില്‍ ഉണ്ടായ പ്രക്ഷോഭത്തെയാണ് ജെന്‍ സി പ്രക്ഷോഭം എന്ന ഓമനപ്പേരിട്ട് വിളിച്ചത്. 18 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തത് കാരണമാണ് ജെന്‍സി പ്രക്ഷോഭം എന്ന് പേര് വരാന്‍ കാരണം. നേപ്പാള്‍ സര്‍ക്കാരിനെതിരെയും നയങ്ങള്‍ക്കും എതിരെയുമാണ് പ്രതിഷേധക്കാര്‍ പ്രക്ഷോഭം അഴിച്ചുവിട്ടത്. മോശം ജീവിത നിലവാരം, സെന്‍സര്‍ഷിപ്പ്, സമൂഹമാധ്യമ ഉപയോഗത്തിലെ ഭരണകൂടത്തിന്റെ കൈകടത്തല്‍, വരേണ്യവര്‍ഗത്തിന്റെ അഴിമതി എന്നിവയ്‌ക്കെതിരെയാണ് നേപ്പാളില്‍ പ്രക്ഷോഭമുണ്ടായത്.

സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയത്. നേപ്പാളിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയിലെ ലഡാക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും സമാനമായ യുവജന പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ടാന്‍സാനിയയിലെ തെരഞ്ഞെടുപ്പിനു ശേഷമുള്ള ജെന്‍സി പ്രക്ഷോഭങ്ങളില്‍ മാംഗ 'വണ്‍ പീസ്' ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ലൂവ്ര് മ്യൂസിയം കൊള്ള

ലിയനാര്‍ഡോ ഡാവിഞ്ചിയുടെ നിത്യഹരിത സൃഷ്ടിയായ മൊണാലിസ ഉള്‍പ്പെടെ നിരവധിയായ അവശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ലോക പ്രശസ്ത മ്യൂസിയമാണ് ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയം. മ്യൂസിയത്തിലെ ശക്തമായ സുരക്ഷാ സേനയെ വരെ കബളിപ്പിച്ച് മിനിറ്റുകള്‍ കൊണ്ട് മോഷണം നടന്നത് ലോക ജനതയെ ഞെട്ടിച്ച സംഭവമായിരുന്നു.

ഫ്രാന്‍സിലെ രാജകുടുംബത്തെ ഒരുകാലത്ത് അലങ്കരിച്ചിരുന്ന തിളങ്ങുന്ന നീലക്കല്ലുകള്‍, മരതകങ്ങള്‍, വജ്രങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ അമൂല്യനിധികളാണ് മ്യൂസിയത്തില്‍ നിന്നും മോഷണം പോയത്.

പഹല്‍ഗാം ഭീരാക്രമണം

2025 ഇന്ത്യന്‍ ജനതെയ സംബന്ധിച്ചിടത്തോളം ഏറ്റവും ഭീതി നിറഞ്ഞതും കണ്ണീരില്‍ കുതിര്‍ന്നതുമായ വര്‍ഷമാകാനുള്ള കാരണം പഹല്‍ഗാം ഭീകരാക്രമണമാണ്. ഏപ്രില്‍ 22 നാണ് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെ ഭീകരവാദികള്‍ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്. തദ്ദേശിയരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ 26 പേരുടെ ചോരയാണ് അന്ന് ആ മണ്ണില്‍ വീണത്. 

തുടര്‍ന്ന് ഭീകരവാദം തുടച്ചു നീക്കാനായും ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണവും നടത്തിയ ഇന്ത്യന്‍ സൈനിക നടപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. മെയ് ഏഴിന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരവാദ കേന്ദ്രങ്ങള്‍ ഇതേ തുടര്‍ന്ന് ഇന്ത്യ ആക്രമിച്ചിരുന്നു.

ഇതിഹാസമായി മംദാനി

ന്യൂയോര്‍ക്കിന് ആദ്യമായി ഒരു ഇടുപക്ഷ മേയറെ ലഭിച്ച വര്‍ഷമായിരുന്നു 2025. അമേരിക്കയിലെ രാഷ്ട്രീയകുത്തകയുടെ ചുവടുമാറ്റത്തിന് തുടക്കം കുറിച്ച യുവാവ് സൊഹ്രാന്‍ മംദാനിയാണ് മേയറായി അധികാരത്തിലെത്തിയത്. ഇന്ത്യന്‍ അടിവേരുകളുള്ള സോഷ്യലിസ്റ്റും കടുത്ത ട്രംപ് വിരുദ്ധനുമെന്ന് പറയപ്പെടുന്ന സൊഹ്രാന്‍ മംദാനി ന്യൂയോര്‍ക്കിന്റെ 111-ാമത് മേയറായാണ് അധികാരമേറ്റത്.

ഇസ്രയേല്‍ സയണിസ്റ്റ് അനുകൂലിയും ന്യൂയോര്‍ക്ക് മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് സൊഹ്രാന്‍ മംദാനി ന്യൂയോര്‍ക്ക് നഗരത്തിന്റെ പിതാവായത്. പഞ്ചാബ് സ്വദേശിയും സിനിമാ സംവിധായകയുമായ മീരാ നായര്‍, ഗുജറാത്തി മുസ്ലിം വംശജനും കൊളംബിയ സര്‍വകലാശാലയിലെ അധ്യാപകനുമായ മഹ്മൂദ് മംദാനി ദമ്പതികളുടെ മകനാണ് മംദാനി.

സൗജന്യ ശിശു സംരക്ഷണം, സൗജന്യ സിറ്റി ബസ് സര്‍വീസ്, കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള പലചരക്ക് കടകള്‍, അടിയന്തര ഘട്ടങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം മാനസികാരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയുള്ള പുതിയ കമ്മ്യൂണിറ്റി സുരക്ഷാ വകുപ്പിന്റെ നിര്‍മാണം എന്നിവ പ്രചാരണ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam