കൊല്ലം: കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചതിന് പിന്നാലെ മരിച്ച സിയാദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മരണകാരണം ശ്വാസകോശത്തിലെ ഗുരുതര അണുബാധയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മരണത്തിന് കാരണമായ ഗുരുതര പരിക്കുകളൊന്നും ശരീരത്തിൽ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ശ്വാസകോശത്തിൽ മഞ്ഞനിറത്തിലുള്ള പഴുപ്പ് കണ്ടെത്തിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സിയാദിന്റെ ശരീരത്തിൽ ചില മുറിവുകളും ചതവുകളും കണ്ടെത്തിയിട്ടുണ്ട്. വലതു കൈത്തണ്ടയുടെ മുൻഭാഗത്ത് മൂന്ന് സെന്റീമീറ്റർ നീളമുള്ള പോറലുകളും വലതു കൈമുട്ടിൽ ഒരു സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള ഉരഞ്ഞ പാടുകളും ഉണ്ടായിരുന്നു. ഇടതു കൈമുട്ടിന് സമീപം ആറു സെന്റീമീറ്റർ നീളത്തിലുള്ള ചതവിന്റെ പാടും കണ്ടെത്തിയിട്ടുണ്ട്. ഈ മുറിവുകളെല്ലാം ഏതാനും ദിവസം പഴക്കമുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സിയാദിന്റെ മരണം പൊലീസ് കസ്റ്റഡി മർദ്ദനത്തെ തുടർന്നാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയെ തുടർന്ന് കുണ്ടറ സ്റ്റേഷനിലെ സിപിഒ ശ്രീജിത്തിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. കൊല്ലം ജില്ലാ പൊലീസ് മേധാവിയാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്.
കുണ്ടറ സെസൈറ്റിമുക്ക് സ്വദേശിയായ സിയാദിനെ അയൽവാസിയായ 13-കാരനെ കാണാതായെന്ന പരാതിയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂൺ 16-ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ചാണ് സിയാദിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഭാര്യയും മകളും ജൂൺ 17-ന് പുലർച്ചെവരെ സ്റ്റേഷനിൽ കാത്തിരുന്നുവെന്നും കുടുംബം പറയുന്നു.
കാണാതായതായി പരാതിയുണ്ടായിരുന്ന 13-കാരൻ പിറ്റേന്ന് രാവിലെ വീട്ടിലെത്തിയതോടെയാണ് സിയാദിനെ പൊലീസ് വിട്ടയച്ചത്. തുടർന്ന് ആരോഗ്യനില മോശമായ സിയാദിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ വാരിയെല്ലിന് പരിക്കേറ്റതും അണുബാധയുണ്ടായതും കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് സിയാദ് മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
