തിരുവനന്തപുരം: സംസ്ഥാനത്ത് കാരുണ്യ ചികിത്സാപദ്ധതി വഴിമുട്ടുന്നു. കുടിശികയെ ചൊല്ലി സര്‍ക്കാരും സ്വകാര്യ ആശുപത്രികളും തമ്മിലുള്ള തര്‍ക്കം മുറുകിയതോടെയാണ് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായ പദ്ധതി പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. ഏഴ് മാസത്തെ ചികിത്സച്ചെലവ് ഇനത്തില്‍ 500 കോടിയിലേറെ രൂപ സര്‍ക്കാര്‍ തരാനുണ്ടെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പരാതിപ്പെട്ടു.
തിങ്കളാഴ്ച മുതല്‍ ഭാഗിക ചികിത്സ മാത്രമേ ഏറ്റെടുക്കൂവെന്നും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന് ജനങ്ങളോട് കാരുണ്യമില്ലെങ്കിലും ആശുപത്രികള്‍ക്ക് അതുള്ളതിനാലാണ് പദ്ധതിയില്‍ നിന്നും പിന്മാറാത്തതെന്നും തിങ്കളാഴ്ച മുതല്‍ ഭാഗിക ചികിത്സയേ ഏറ്റെടുക്കൂവെന്നും അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍ പറഞ്ഞു. ഹൃദ്രോഗം, ഡയാലിസിസ് തുടങ്ങിയവയ്ക്കുള്ള ചികിത്സ നല്‍കും. ആശുപത്രികളിലെ സൗകര്യമനുസരിച്ച് അത്യാഹിത സ്വഭാവമുള്ള ചികിത്സകളും ഏറ്റെടുക്കും.
അതേസമയം, റീ-ഇംപേഴ്സ്മെന്റ് തുകയായി ഈയിടെയും 100 കോടി രൂപ അനുവദിച്ചിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. പാവപ്പെട്ടവര്‍ക്ക് സൗജന്യവും കുറഞ്ഞചെലവിലുമുള്ള ചികിത്സ ഉറപ്പാക്കാനുള്ള കാരുണ്യ പദ്ധതിയില്‍ ഇപ്പോള്‍ 350 സ്വകാര്യ ആശുപത്രികളുണ്ട്. നേരത്തേ 411 ആശുപത്രികള്‍ ഉണ്ടായിരുന്നുവെന്നും നിരന്തരമായി പണം മുടങ്ങിയതോടെ 60 ആശുപത്രികള്‍ പിന്‍വാങ്ങിയെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു.
സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് 20-25 കോടി രൂപ വീതവും മറ്റു പല ആശുപത്രികള്‍ക്കും ഒന്നും രണ്ടും കോടി രൂപ വീതവുമാണ് കുടിശ്ശിക. ഒക്ടോബറില്‍ അനുവദിച്ച 104 കോടി രൂപയില്‍ 75 ശതമാനവും സര്‍ക്കാര്‍ ആശുപത്രികള്‍ക്കു നല്‍കി. മാര്‍ച്ചില്‍ 100 കോടിയും പത്ത് ദിവസം മുമ്പ് 150 കോടി രൂപയും അനുവദിച്ചു. പക്ഷേ, എട്ടോ പത്തോ ശതമാനം മാത്രമേ സ്വകാര്യ ആശുപത്രികള്‍ക്കു ലഭിച്ചിട്ടുള്ളൂ. ബാക്കി തുക സര്‍ക്കാര്‍ ആശുപത്രികളിലെ വിതരണക്കാരുടെ കുടിശിക തീര്‍ക്കാന്‍ ഉപയോഗിച്ചെന്നാണ് അസോസിയേഷന്റെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്