തിരുവനന്തപുരം: കേരളത്തിലെ കുടിവെള്ള വിതരണ മേഖലയിൽ അദ്ഭുതകരമായ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ച ജലജീവൻ മിഷൻ അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിട്ടതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
നിയമസഭയിൽ നടത്തിയ വാക്കൗട്ട് പ്രസംഗത്തിനിടെയാണ് അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചത്. യുപിഎ സർക്കാരിൻ്റെ കാലത്ത് ഭാരത് നിർമാൻ്റെ ഭാഗമായി നടപ്പാക്കിയ ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ തുടർച്ചയാണ് ജലജീവൻ പദ്ധതി. കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും കാരണം ഇത്രയും വലിയ പദ്ധതി മുടങ്ങിപ്പോയെന്ന് പൊതുസമക്ഷത്തില്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് അനൂപ് ജേക്കബ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
44715 കോടി രൂപയുടെ ജലജീവന്‍ പദ്ധതിയാണ് കേരളത്തില്‍ നടപ്പാക്കുന്നത്. 2024 മാര്‍ച്ചില്‍ പദ്ധതിയുടെ കാലാവധി പൂര്‍ത്തിയായി. 44715 കോടി രൂപയുടെ പദ്ധതി 5 വര്‍ഷം പൂര്‍ത്തിയായപ്പോള്‍, 9410 കോടി മാത്രമാണ് രണ്ട് സര്‍ക്കാരുകളും കൂടി ചെലവഴിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് 44715 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കി 54 ലക്ഷം പേര്‍ക്ക് കണക്ഷന്‍ കൊടുക്കേണ്ട പദ്ധതിയില്‍ കാലാവധി പൂര്‍ത്തിയായപ്പോള്‍ നാലിലൊന്നു പോലും ചെലവാക്കിയിട്ടില്ല.
9410 കോടിയില്‍ സംസ്ഥാനവിഹിതമായ 4748 കോടി മാത്രമാണ് ചെലവാക്കിയത്. 2024-25 ല്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത് 1949 കോടിയാണ്. അതിന് തത്തുല്യമായ തുക സംസ്ഥാന സര്‍ക്കാര്‍ വയ്ക്കണം. പക്ഷെ സംസ്ഥാന ബജറ്റില്‍ 550 കോടി മാത്രമാണ് നീക്കിവച്ചിരിക്കുന്നത്. ഇത് എന്ത് ബജറ്റ് മാനേജ്‌മെന്റാണ്? വലിയ ധനപ്രതിസന്ധിയുള്ള സംസ്ഥാനത്താണ് ഇത്തരം വിഷയങ്ങളുണ്ടാകുന്നത്.
ജല സ്രോതസ് കണ്ടെത്തുന്നത് ഉള്‍പ്പെടെ പദ്ധതിയുടെ 80 ശതമാനത്തോളം പ്രധാനഭാഗങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. പദ്ധതി പൂര്‍ത്തിയാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പതിനയ്യായിരം കോടി നല്‍കണം. രണ്ടു വര്‍ഷം കൊണ്ടാണ് തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഈ വര്‍ഷം മാത്രം 7500 കോടി നല്‍കണം. എന്നിട്ടാണ് 550 കോടി ബജറ്റില്‍ നീക്കി വച്ചത്. എന്ത് യുക്തിയും സാമ്പത്തിക മാനേജ്‌മെന്റുമാണിത്? യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും നല്‍കിയാല്‍ മാത്രമെ കേന്ദ്രത്തില്‍ നിന്നും മാച്ചിങ് ഗ്രാന്റ് ലഭിക്കൂ.
പൂര്‍ത്തിയാകാത്ത പദ്ധതിക്ക് കൃത്യമായി പ്രോജക്ട് റിപ്പോര്‍ട്ടും നല്‍കാന്‍ പറ്റുമോ? ജലസ്രോതസ് ഇല്ലാതെ 54 ലക്ഷം പേര്‍ക്ക് കണക്ഷന്‍ നല്‍കിയാലും എവിടെ നിന്നാണ് വെള്ളം കിട്ടുന്നത്? കണക്ഷന്‍ കൊടുക്കുന്തോറും നിലവിലുള്ള കണക്ഷനുകളില്‍ പോലും വെള്ളം കിട്ടാത്ത ഗുരുതര പ്രതിസന്ധിയിലേക്ക് സംസ്ഥാനം പോകുമെന്നും സതീശൻ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്