തിരുവനന്തപുരം: കേരളത്തില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ മുറുകുന്നതിനിടെ രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയിലെത്തും. എഐസിസി നേതൃത്വവുമായി ചര്‍ച്ച നടത്താനാണ് രമേശ് ചെന്നിത്തലയുടെ ഡല്‍ഹി യാത്ര. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചര്‍ച്ചയാകും.
അതേസമയം എംഎല്‍എമാരുടെ മനസറിയാന്‍ കേരളത്തിലേയ്ക്ക് മുതിര്‍ന്ന നേതാക്കളെ അയക്കാന്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പങ്കെടുത്ത യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ ക്ലെയിം രമേശ് ചെന്നിത്തല ഇതിനകം മുന്നോട്ട് വച്ചിട്ടുണ്ട്. പാര്‍ട്ടിയിലും സഭയിലും താന്‍ സീനിയറാണ്. എംഎല്‍എമാരുടെ ഭൂരിപക്ഷം 2021 ല്‍ ഘടകം ആയിരുന്നില്ല. ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് ആക്കിയില്ല. എന്നിട്ടും ഒരു എതിര്‍പ്പും അറിയിച്ചില്ലെന്നും രമേശ് ചെന്നിത്തല ഒരു അഭിമുഖത്തില്‍ പറഞ്ഞു.
2021ല്‍ തന്നെ ആരും മുഖ്യമന്ത്രിയായി പ്രൊജക്റ്റ് ചെയ്തിരുന്നില്ല. സീനിയൊരിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. തീരുമാനം അധ്യക്ഷന് വിടാം. അല്ലെങ്കില്‍ എംഎല്‍എമാരുടെ എണ്ണം നോക്കി തീരുമാനിക്കാം. മോശമല്ലാത്ത എംഎല്‍എമാരുടെ പിന്തുണ കിട്ടും. എല്ലാവരെയും മന്ത്രിയാക്കാന്‍ കഴിയില്ല. പാര്‍ട്ടി നീതിപൂര്‍വമായ തീരുമാനം എടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ധവളപത്രം ഇറക്കുന്നത് ആലോചനയിലാണ്. ഘടകകക്ഷികളുമായി തര്‍ക്കം ഉണ്ടാകില്ല. ആരും ക്യാന്‍വാസിംഗ് നടത്തുന്നില്ല. ഇതുവരെ തല എണ്ണിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
