നെടുമങ്ങാട്: പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസുകാരന്‍ അര്‍ഷിദിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടാനച്ഛന്‍ അഷ്‌കറിനെതിരെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രതിയുടെ ക്രൂരമായ മര്‍ദനം കാരണം ആദ്യഭാര്യ ആമിന ഒരു വര്‍ഷത്തോളമായി അബോധാവസ്ഥയിലാണെന്ന് പെണ്‍കുട്ടിയുടെ മാതാവ് ഷജില ബീവി വെളിപ്പെടുത്തി. കൂടാതെ തന്റെ ഇളയ മകന്റെ ദുരൂഹ മരണത്തിന് പിന്നിലും അഷ്‌കറാണെന്ന് ഇവര്‍ ആരോപിക്കുന്നു.
2022 ലായിരുന്നു പാലോട് സ്വദേശിനിയായ ആമിനയുമായുള്ള അഷ്‌കറിന്റെ വിവാഹം. വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചകള്‍ മുതല്‍ തന്നെ അഷ്‌കറും ഇയാളുടെ അമ്മയും സഹോദരിയും ചേര്‍ന്ന് ആമിനയെ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. ഭിത്തിയില്‍ തലയിടിപ്പിക്കുക, ശുചിമുറിയിലിട്ട് മര്‍ദിക്കുക, ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് യുവതിക്ക് നേരെ ഉണ്ടായത്.
നിരന്തരമായി തലയ്‌ക്കേറ്റ മര്‍ദനം മൂലം തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ട്യൂമര്‍ രൂപപ്പെടുകയും ചെയ്തതോടെ ആമിന പൂര്‍ണ്ണമായി തളര്‍ന്ന് കോമയിലാവുകയായിരുന്നു. 13 മാസത്തോളം അബോധാവസ്ഥയിലായിരുന്ന ആമിനയ്ക്ക് അടുത്തിടെയാണ് നേരിയ തോതില്‍ ഓര്‍മശക്തി തിരികെ ലഭിച്ചത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് 21 കാരിയായ ഈ യുവതി. അഷ്‌കറിനെതിരെ ആറോളം തവണ നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥരുമായുള്ള സ്വാധീനം ഉപയോഗിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു എന്ന് ഷജില ബീവി പറഞ്ഞു.
ആമിനയുടെ 16 വയസുകാരനായ ഇളയ സഹോദരന്റെ മരണത്തിലും അഷ്‌കറിന് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. മുന്‍പ് പലതവണ കുട്ടിയെ കൊല്ലുമെന്ന് അഷ്‌കര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൗമാരക്കാരനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആമിനയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെയാണ് അഷ്‌കര്‍ പിന്നീട് അഖില എന്ന യുവതിക്കൊപ്പം താമസം തുടങ്ങിയത്.
രണ്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് ജീവനൊടുക്കിയതിനെ തുടര്‍ന്നാണ് അഖില കുഞ്ഞുമൊത്ത് ടാക്‌സി ഡ്രൈവറായ അഷ്‌കറിനൊപ്പം താമസം ആരംഭിക്കുന്നത്. ഒരു മാസം മുന്‍പാണ് ഇവര്‍ പനവൂര്‍ കരിക്കുഴിയിലെ വാടകവീട്ടിലേക്ക് മാറിയത്. ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞതില്‍ പ്രകോപിതനായാണ് അര്‍ഷിദിനെ ഭിത്തിയില്‍ തലയിടിപ്പിച്ചു കൊലപ്പെടുത്തിയതെന്നാണ് അഷ്‌കര്‍ പൊലീസിന് നല്‍കിയ മൊഴി. മരിച്ച കുഞ്ഞിന്റെ ശരീരത്തില്‍ കടിയേറ്റതും പൊള്ളലേറ്റതുമുള്‍പ്പെടെ 51-ഓളം മുറിവുകളാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
പ്രതിയുമായി പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പിന് എത്തിയപ്പോള്‍ കടുത്ത ജനരോഷമാണ് ഉണ്ടായത്. നാട്ടുകാര്‍ പ്രതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ അതീവ പ്രയാസപ്പെട്ടാണ് പൊലീസ് സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
