തിരുവനന്തപുരം: വിധിയെഴുത്ത് അറിയാന്‍ നേതാക്കളെല്ലാം കാത്തിരിപ്പിലാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം തിരുവനന്തപുരത്ത് തന്നെയാണ് ഉള്ളത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കണ്ണൂരിലേക്ക് മടങ്ങിയിരുന്നു.
സി.പി.എം. ആസ്ഥാനമായ എ.കെ.ജി. സെന്ററില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ. ആസ്ഥാനമായ എം.എന്‍. സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമുണ്ടാകും. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനിലാണുണ്ടാവുക.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഔദ്യോഗികവസതിയായ കന്റോണ്‍മെന്റ് ഹൗസിലാണുള്ളത്. അദ്ദേഹം മത്സരിച്ച പറവൂരിലേക്ക് പോകുന്നത് നിശ്ചയിച്ചിട്ടില്ല. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരെല്ലാം കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഉണ്ടാവും. എ.ഐ.സി.സി. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാദാസ്മുന്‍ഷിയും കെ.പി.സി.സി. ആസ്ഥാനത്തുണ്ടാകും. സണ്ണി ജോസഫ് ഉച്ചയോടെ കണ്ണൂരിലേക്ക് മടങ്ങും.
യു.ഡി.എഫിന് വിജയമുറപ്പാക്കിയാല്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള രാഷ്ട്രീയനടപടിയിലേക്ക് കടക്കാനുള്ള ഒരുക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങി. ചൊവ്വാഴ്ച സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേര്‍ന്നേക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
