മുംബൈ: വിമത എംപിമാർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. പാർട്ടിക്കൊപ്പം തുടരാനില്ലെങ്കിൽ 24 മണിക്കൂറിനകം വിശദീകരണം നൽകണം, അല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോകേണ്ടിവരുമെന്നാണ് താക്കറെയുടെ നിലപാട്.
അതേസമയം, കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത നേരിടേണ്ടി വരുമെന്നും ശിവസേന വിമത എംപിമാർക്ക് മുന്നറിയിപ്പ് നൽകി. വിമതരായ എംപിമാർ ഏകനാഥ് ഷിൻഡെ നയിക്കുന്ന ഭരണകക്ഷിയായ ശിവസേനയിലേക്ക് പോകാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് കടുത്ത നടപടി മുന്നറിയിപ്പ് വന്നിരിക്കുന്നത്.
വിമത എംപിമാർക്ക് നൽകിയ നോട്ടീസിൽ, അവരുടെ നടപടി സ്വമേധയാ പാർട്ടി അംഗത്വം ഉപേക്ഷിച്ചതായി കണക്കാക്കുമെന്നും വ്യക്തമാക്കുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലുള്ള കൂറുമാറ്റ വിരുദ്ധ വ്യവസ്ഥകൾ പ്രകാരം നടപടിയെടുക്കുമെന്നാണ് പാർട്ടി വ്യക്തമാക്കിയത്.
സഭയിലെ പാർട്ടി ചീഫ് വിപ്പ് അനിൽ ദേശായി, പാർലമെന്ററി പാർട്ടി യോഗത്തിൽ ഹാജരാകാതിരുന്ന എംപിമാരിൽ നിന്ന് അഭാവത്തിന് രേഖാമൂലമുള്ള വിശദീകരണം തേടിയതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് ആറ് എംപിമാർ വിട്ടുനിന്നിരുന്നു.
യോഗം ബഹിഷ്കരിച്ചവർ:
നാഗേഷ് ആഷ്ടികർ
സഞ്ജയ് ജാദവ്
സഞ്ജയ് ദേശ്മുഖ്
സഞ്ജയ് ദിന പാട്ടീൽ
ഓംപ്രകാശ് രാജേണിംബാൽക്കർ
ഭൗസാഹേബ് വാക്ചൗറെ
ഇവരുടെ നിലപാടാണ് ഇപ്പോൾ ശിവസേനയ്ക്കുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.
ഇതിനിടെ, പാർട്ടിക്കുള്ളിൽ വികാരഭരിത പ്രതികരണവുമായും ഉദ്ധവ് താക്കറെ രംഗത്തെത്തി. “പാർട്ടിക്ക് എന്നിൽ വിശ്വാസമില്ലെങ്കിൽ ഞാൻ സ്ഥാനമൊഴിയാൻ തയ്യാറാണ്” എന്നാണ് താക്കറെ പറഞ്ഞത്.
“പാർട്ടി അണികളിൽ നിന്നുള്ള ഒരാൾ അടുത്ത ശിവസേന അധ്യക്ഷനായാൽ എനിക്ക് സന്തോഷമാകും. പക്ഷേ പാർട്ടി കള്ളന്മാരുടെ കൈകളിലേക്ക് പോകാൻ ഞാൻ അനുവദിക്കില്ല” എന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
