ശ്രീഗംഗാനഗർ: രാജ്യത്ത് വീണ്ടും ‘മേഘാലയ മോഡൽ’ ഹണിമൂൺ കൊലപാതകം. കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ യുവതി പൊലീസ് പിടിയിലായി. രാജസ്ഥാനിലെ ശ്രീഗംഗാനഗർ സ്വദേശിയായ ആഷിഷ് ആണ് കൊല്ലപ്പെട്ടത്.
ആദ്യഘട്ടത്തിൽ വാഹനാപകടമെന്നു കരുതിയിരുന്ന സംഭവം, വിശദമായ പൊലീസ് അന്വേഷണത്തിലാണ് ആസൂത്രിതമായ കൊലപാതകമാണെന്ന് വ്യക്തമായത്. ആഷിഷിന്റെ ഭാര്യ അഞ്ജു, അവളുടെ കാമുകൻ സഞ്ജു, കൂടാതെ മറ്റു രണ്ട് പേർ ചേർന്നാണ് കൊലപാതകം നടത്തിയതെന്നും, അത് അപകടമെന്ന രീതിയിൽ വരുത്തിത്തീർക്കാൻ ശ്രമിച്ചതെന്നുമാണ് കണ്ടെത്തൽ.
വൈകുന്നേരം നടക്കാൻ പോയതിനിടെ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് ഭർത്താവ് മരിച്ചതെന്നായിരുന്നു അഞ്ജു ആദ്യം നൽകിയ മൊഴി. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയ അസ്വാഭാവികതകളും, അഞ്ജുവിന്റെ മൊഴിയിലെ വൈരുധ്യങ്ങളും പൊലീസ് സംശയം വർധിപ്പിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ജനുവരി 30നായിരുന്നു സംഭവം. മൂന്നു മാസങ്ങൾക്ക് മുൻപാണ് ആഷിഷും അഞ്ജുവും വിവാഹിതരായത്. സംഭവ ദിവസം മദ്യപിച്ചിരുന്ന ആഷിഷിനെ ‘ഒന്ന് നടക്കാൻ പോകാം’ എന്ന പേരിൽ അഞ്ജു ആളൊഴിഞ്ഞ റോഡിലേക്ക് കൂട്ടിക്കൊണ്ടുപോയതായും പൊലീസ് കണ്ടെത്തി. തുടർന്ന് കാറിൽ എത്തിയ സംഘം ആഷിഷിനെ ഇടിച്ചുവീഴ്ത്തുകയും, സ്വർണാഭരണങ്ങൾ കവർന്നതായും നാടകീയമായി അവതരിപ്പിക്കുകയുമായിരുന്നു.
സംഭവ ദിവസം രാത്രി ഒമ്പത് മണിയോടെ ദമ്പതികൾ റോഡരികിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയതായി ശ്രീഗംഗാനഗർ പൊലീസ് സൂപ്രണ്ട് അമൃത ദുഹാൻ അറിയിച്ചു. ഇരുവരെയും അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചെങ്കിലും ആഷിഷ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഇതോടെ സംഭവം അന്വേഷിക്കാൻ പോലീസ്, ഫോറൻസിക് സയൻസ് ലബോറട്ടറി സംഘത്തെ വിളിക്കുകയായിരുന്നു. ആഷിഷിന്റെ ശരീരത്തിൽ വാഹനാപകടത്തിന് പുറമെ കണ്ട പരിക്കുകളിൽ പോലീസിന് നേരത്തേ തന്നെ സംശയം തോന്നിയിരുന്നു. ഇയാളുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. മെഡിക്കൽ റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചതിനെ തുടർന്നാണ് ആഷിഷ് മരിച്ചതെന്നും വ്യക്തമായതോടെ സംശയം അഞ്ജുവിലേക്ക് നീളുകയായിരുന്നു. അപകടത്തിലും ആഭരണങ്ങൾ കൈക്കലാക്കാനുള്ള ശ്രമങ്ങൾക്കിടയിലും അഞ്ജുവിന് കാര്യമായ പരിക്കുകളില്ലാതിരുന്നതും സംശയം ബലപ്പെടുത്തി. തുടർന്ന് വിശദമായ അന്വേഷണത്തിനു ശേഷം തെളിവുകൾ ശേഖരിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ അഞ്ജു കുറ്റം സമ്മതിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
