ഡൽഹി: കേന്ദ്രസർക്കാരിലെ പ്രധാന തസ്തികകളിലേക്ക് സ്വകാര്യമേഖലയിലെ വിദഗ്ധരെ നിയമിക്കാൻ ഒരുങ്ങി നരേന്ദ്രമോദി സർക്കാർ. ജോയിൻ്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ തസ്തികകളിലേക്കാണ് നിയമനം. പൊതുവെ അഖിലേന്ത്യാ സർവീസുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ അതായത് ഐഎഎസ്, ഐപിഎസ് എന്നിവരെയാണ് ഈ തസ്തികകളിലേക്ക് പരിഗണിക്കുന്നത്.
എന്നാൽ ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മൂന്ന് പേരെയും ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് 22 പേരെയും സ്വകാര്യ മേഖലയിൽ നിന്ന് നിയമിക്കാൻ കേന്ദ്രം തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു . നിലവിൽ 25 പേരുടെ നിയമനത്തിന് പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റിൻ്റെ അപ്പോയിൻ്റ്‌മെൻ്റ് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.
ലാറ്ററൽ എൻട്രി എന്ന നിലയിൽ ഈ വിദഗ്ധരെ സർക്കാർ സേവനങ്ങളിൽ ഉൾപ്പെടുത്താനാണ് നീക്കം. 2018-ലാണ് സർക്കാർ സേവനങ്ങളിലേക്കുള്ള ലാറ്ററൽ എൻട്രി ആദ്യമായി ആരംഭിച്ചത്. ജോയിൻ്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ തസ്തികകൾ സർക്കാരിൻ്റെ നയരൂപീകരണത്തിൽ വലിയ പങ്കുവഹിക്കുന്ന സ്ഥാനങ്ങളാണ്.
ഈ തസ്തികകളിലേക്കുള്ള നിയമനങ്ങൾ പൊതുവെ UPAC ആണ് നടത്തുന്നത്. ഈ തസ്തികകളിലേക്ക് കൂടുതൽ കഴിവുള്ള പുതിയ ഉദ്യോഗാർത്ഥികളുടെ ആവശ്യകത കണക്കിലെടുത്താണ് ലാറ്ററൽ എൻട്രി വഴി സ്വകാര്യ മേഖലയിൽ നിന്നുള്ളവരെ നിയമിക്കാൻ തീരുമാനം.
2018 ജൂണിൽ 10 ജോയിന്റ് സെക്രട്ടറി തസ്തികകളിലേക്ക് പേർസണൽ മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരുന്നു. ഈ പോസ്റ്റിലേക്ക് ആളുകളെ തിരഞ്ഞെടുത്തത് യുപിഎസി തന്നെയാണ്. ശേഷം 2021 ഒക്ടോബറിൽ കമ്മീഷൻ വീണ്ടും 31 അപേക്ഷാർത്ഥികളെ നിയമനത്തിന് ശുപാർശ ചെയ്തിരുന്നു. അതിൽ 3 പേർ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും 19 പേർ ഡയറക്ടർ സ്ഥാനത്തേക്കും, 9 പേർ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
2018 മുതൽ ഇതുവരെ സ്വകാര്യമേഖലയിൽ നിന്ന് ആകെ 38 വിദഗ്ധരെ സർക്കാർ സ്ഥാനങ്ങളിൽ നിയമിച്ചതായാണ് കണക്കുകൾ. അതിൽ 10 പേർ ജോയിന്റ് സെക്രട്ടറി സ്ഥാനത്തും, 28 പേർ ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്കുമാണ് നിയമിക്കപ്പെട്ടത്. ലാറ്ററൽ എൻട്രി വഴി റിക്രൂട്ട് ചെയ്യുന്ന തസ്തികകൾ പൂർണ്ണമായും ചില പ്രത്യേക മേഖലയിൽ വൈദഗ്ധ്യം ആവശ്യമുള്ള വകുപ്പുകളിലാണ്. ഇതിനായി സ്വകാര്യമേഖലയിൽ നിന്നോ സംസ്ഥാന സർക്കാരുകളിൽ നിന്നും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ നിന്നോ ആളുകളെ തിരഞ്ഞെടുക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്