അലഹബാദ്: മുതിർന്ന രണ്ട് വ്യക്തികൾ തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധം, പിന്നീട് വിവാഹവാഗ്ദാനം പാലിച്ചില്ലെന്ന കാരണത്താൽ മാത്രം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രതിയായ സഞ്ജയ് സരോജ് സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് വിവേക് കുമാർ സിംഗിന്റെ സിംഗിൾ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതിക്കെതിരെ വിചാരണക്കോടതിയിലുണ്ടായിരുന്ന ബലാത്സംഗം ഉൾപ്പെടെയുള്ള മുഴുവൻ ക്രിമിനൽ നടപടികളും കോടതി റദ്ദാക്കി.കേസിലെ വാദങ്ങളും സാഹചര്യങ്ങളും പരിശോധിച്ച കോടതി, ഇരുവരും തമ്മിലുള്ള ബന്ധം പൂർണ്ണമായും പരസ്പരസമ്മതത്തോടെയുള്ളതായിരുന്നു എന്ന് കണ്ടെത്തി.
പരാതിക്കാരി സ്വന്തം ഇഷ്ടപ്രകാരമാണ് പ്രതിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടതെങ്കിൽ, പിന്നീട് പ്രതിയെ ബലാത്സംഗക്കുറ്റത്തിന് ഉത്തരവാദിയാക്കാൻ കഴിയില്ലെന്ന് 34 പേജുള്ള വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകുന്നത് നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്നും കോടതി കൂട്ടിച്ചേർത്തു.
2014-ൽ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ പ്രയാഗ്‌രാജിലെത്തിയ യുവതിയുമായി പ്രതി സൗഹൃദത്തിലാവുകയും പിന്നീട് ഇവർ അഞ്ച് വർഷത്തോളം ലിവ്-ഇൻ റിലേഷൻഷിപ്പിൽ കഴിയുകയുമായിരുന്നു. തുടർന്ന് 2019-ലാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് കാണിച്ച് യുവതി കേസ് നൽകിയത്.
സുപ്രീം കോടതിയുടെ മുൻകാല വിധികൾ ഉദ്ധരിച്ചുകൊണ്ട്, ബന്ധത്തിന്റെ തുടക്കം മുതൽ തന്നെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജ വാഗ്ദാനം നൽകി സമ്മതം വാങ്ങിയെങ്കിൽ മാത്രമേ ബലാത്സംഗക്കുറ്റം നിലനിൽക്കൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി.
അഞ്ച് വർഷം നീണ്ട ബന്ധത്തിൽ ഓരോ തവണയും വിവാഹവാഗ്ദാനം കൊണ്ടാണ് സമ്മതം വാങ്ങിയതെന്ന് കരുതാനാകില്ലെന്നും, ബന്ധം തകരുമ്പോൾ അതിനെ ബലാത്സംഗമായി ചിത്രീകരിക്കുന്നത് നിയമത്തെ തെറ്റായി ഉപയോഗിക്കലാണെന്നും ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
