ഡബ്ലിന്‍: വെസ്റ്റ് ബാങ്കിലെ ഹമ്മമത്ത് അല്‍-മാലിഹ് എന്ന ഗ്രാമത്തില്‍ നിര്‍മ്മിച്ച സ്‌കൂള്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ തകര്‍ത്തതിനെതിരെ അയര്‍ലന്‍ഡ് രംഗത്ത്. സംഭവത്തില്‍ ഇസ്രായേല്‍ അധികൃതരില്‍ നിന്ന് ഔദ്യോഗികമായി നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് അയര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ സ്‌കൂള്‍ നിര്‍മ്മിച്ചത്.
ഏകദേശം 60 കുട്ടികള്‍ പഠിച്ചിരുന്ന ഈ കമ്മ്യൂണിറ്റി സ്‌കൂള്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തത്. അയര്‍ലന്‍ഡിന് പുറമെ യൂറോപ്യന്‍ യൂണിയനിലെ 11 രാജ്യങ്ങളും കാനഡയും യുകെയും ചേര്‍ന്നാണ് ഈ സ്‌കൂളിന്റെ നവീകരണത്തിനും പ്രവര്‍ത്തനത്തിനുമായി ഫണ്ട് നല്‍കിയിരുന്നത്.
ഈ പ്രദേശത്തെ ബെഡൂയിന്‍ സമൂഹത്തെ നേരത്തെ തന്നെ അവിടെ നിന്നും നിര്‍ബന്ധപൂര്‍വ്വം കുടിയൊഴിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും തകര്‍ത്തിരിക്കുന്നത്. അയര്‍ലന്‍ഡിന്റെ പ്രതിക സ്‌കൂള്‍ തകര്‍ത്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് അയര്‍ലന്‍ഡ് വിദേശകാര്യ മന്ത്രി ഹെലന്‍ മക്ഇന്റി പ്രസ്താവനയില്‍ പറഞ്ഞു. ഇതിന്റെ മുഴുവന്‍ ചിലവും ഇസ്രായേല്‍ തിരിച്ചുനല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
2015 മുതല്‍ ഇസ്രായേല്‍ സേന തകര്‍ക്കുകയോ പിടിച്ചെടുക്കുകയോ ചെയ്ത ആസ്തികള്‍ക്കായി 1.7 മില്യണ്‍ യൂറോ (ഏകദേശം 15 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയര്‍ലന്‍ഡും പങ്കാളിത്ത രാജ്യങ്ങളും നേരത്തെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
