വാഷിംഗ്ടൺ/ടെഹ്‌റാൻ: ലോകത്തെ മുൾമുനയിൽ നിർത്തി മധ്യേഷ്യൻ യുദ്ധം കടുക്കുന്നു. ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ പൂർണ്ണമായി തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് മുന്നറിയിപ്പ് നൽകി.
എന്നാൽ അമേരിക്കയോ സഖ്യകക്ഷികളോ ആക്രമണത്തിന് മുതിർന്നാൽ ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങൾ ഉൾപ്പെടെയുള്ളവ തകർക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സും തിരിച്ചടിച്ചു.
"ഈ നിമിഷം മുതൽ 48 മണിക്കൂറിനുള്ളിൽ ഭീഷണികളില്ലാതെ ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നില്ലെങ്കിൽ, അമേരിക്ക ഇറാന്റെ പവർ പ്ലാന്റുകൾ തകർക്കും. ഏറ്റവും വലിയ നിലയത്തിൽ നിന്നായിരിക്കും ആക്രമണം ആരംഭിക്കുക," ട്രംപ് പ്രസ്താവിച്ചു.
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ കടുത്ത പ്രതികരണവുമായാണ് ഇറാൻ രംഗത്തെത്തിയത്. അമേരിക്കൻ താവളങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങൾ "നിയമപരമായ" ലക്ഷ്യങ്ങളായി മാറുമെന്ന് റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി.
ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ മറ്റ് പ്രധാന കേന്ദ്രങ്ങൾ തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിക്കപ്പെടുമെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് പറഞ്ഞു. ഇറാന്റെ ശത്രുക്കളല്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ടെഹ്‌റാനുമായി ഏകോപിപ്പിച്ച് കടലിടുക്കിലൂടെ കടന്നുപോകാമെന്ന് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനിലെ ഇറാൻ പ്രതിനിധി അലി മൂസവി വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഫെബ്രുവരി 28-നാണ് ഇറാൻ അടച്ചത്. ഇന്ധന വിതരണം തടസ്സപ്പെട്ടതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയും സാമ്പത്തിക മേഖല കടുത്ത സമ്മർദ്ദത്തിലാവുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച (മാർച്ച് 21) ഇറാനിലെ പ്രധാന നഗരങ്ങളിലും ഹോർമുസ് കടലിടുക്കിന് സമീപവും അമേരിക്കൻ-ഇസ്രായേൽ സഖ്യം കടുത്ത വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാൻ ഇസ്രായേലിന് നേരെ മിസൈലുകൾ തൊടുത്തുവിട്ടതോടെ ഇസ്രായേലിലെ പല ഭാഗങ്ങളിലും എയർ റെയ്ഡ് സൈറണുകൾ മുഴങ്ങി. നിലവിൽ യുദ്ധം ടെഹ്‌റാനിലും തെക്കൻ ഇറാനിലും കേന്ദ്രീകരിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
