ലണ്ടന്‍: വടക്കന്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കുടിയേറ്റ വിരുദ്ധ അക്രമങ്ങളെ ശക്തമായി അപലപിച്ച് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ ജനകീയ റാലി നടന്നു. നഗരത്തില്‍ അഭയാര്‍ത്ഥി നടത്തിയതായി പറയപ്പെടുന്ന കത്തിക്കുത്തിനെ തുടര്‍ന്നുണ്ടായ വംശീയ അതിക്രമങ്ങള്‍ക്കെതിരെയാണ് ശനിയാഴ്ച ജനങ്ങള്‍ തെരുവിലിറങ്ങിയത്.
കഴിഞ്ഞ തിങ്കളാഴ്ച ബെല്‍ഫാസ്റ്റില്‍ ഒരാളെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെടുത്തുന്ന രീതിയില്‍ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സുഡാന്‍ സ്വദേശിയായ മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രവലതുപക്ഷ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
മുഖംമൂടി ധരിച്ച അക്രമി സംഘങ്ങള്‍ കുടിയേറ്റക്കാരുടേതെന്ന് കരുതുന്ന നിരവധി വീടുകള്‍ക്ക് തീയിടുകയും ബസുകള്‍ കത്തിക്കുകയും ചെയ്തു. പൊലീസിന് നേരെ കല്ലും പെട്രോള്‍ ബോംബുകളും എറിഞ്ഞു. വംശീയ കലാപത്തെ തുടര്‍ന്ന് ഇരുപതിലധികം ആളുകള്‍ക്ക് വീട് നഷ്ടപ്പെടുകയും 12 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ അക്രമങ്ങളെ ഗുണ്ടാവിളയാട്ടം എന്നാണ് അധികൃതര്‍ വിശേഷിപ്പിച്ചത്.
ബെല്‍ഫാസ്റ്റ് സിറ്റി ഹാളിന് മുന്നില്‍ നടന്ന സമാധാന റാലിയില്‍ പ്രതിഷേധക്കാര്‍ വംശീയതയ്‌ക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. 'പ്രശ്‌നം വംശീയതയോ വംശമോ അല്ല, മറിച്ച് തിന്മയും അക്രമവുമാണ്', 'നിങ്ങളുടെ വംശീയത ഒരിക്കലും രാജ്യസ്‌നേഹമല്ല', 'വ്യാജ ധാരണകളെയല്ല, മനുഷ്യരെ സംരക്ഷിക്കൂ' തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളില്‍ ഉണ്ടായിരുന്നു. വെളുത്ത വര്‍ഗ്ഗക്കാരനല്ലാത്ത ഒരു വ്യക്തി ഒരു കുറ്റം ചെയ്താല്‍ ഉടന്‍ തന്നെ വംശീയതയുടെ തീ ആളിക്കത്തിക്കാന്‍ ഇവിടെ ആളുകളുണ്ടെന്ന് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സാമൂഹിക പ്രവര്‍ത്തകയായ എലെയ്ന്‍ ക്രോറി പറഞ്ഞു.
സ്‌കോട്ട്ലന്‍ഡിലും സംഘര്‍ഷം
വടക്കന്‍ അയര്‍ലന്‍ഡിന് പുറമെ സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയിലും വംശീയ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവിടെ ഒരു മോസ്‌ക്കിന് നേരെ അക്രമം ഉണ്ടായതിനെ തുടര്‍ന്ന് വിശ്വാസികള്‍ അകത്ത് കുടുങ്ങിപ്പോയിരുന്നു. എന്നാല്‍ ശനിയാഴ്ച തീവ്രവലതുപക്ഷത്തെ ചെറുക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ ഗ്ലാസ്ഗോ തെരുവുകളില്‍ അണിനിരന്നു. നാസി സല്യൂട്ടുകളും മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളുമായി എത്തിയ ഒരു ചെറിയ വിഭാഗം വലതുപക്ഷ അനുകൂലികളെ വംശീയ വിരുദ്ധ കൂട്ടായ്മ മുദ്രാവാക്യങ്ങളോടെ നേരിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
