മാഡ്രിഡ്: ആഗോളതലത്തില്‍ ആശങ്ക ഉയര്‍ത്തിയ 'എം.വി ഹോണ്‍ഡിയസ്' ആഡംബര കപ്പലിലെ ഹാന്റാ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സ്‌പെയിനില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കപ്പല്‍ യാത്രയ്ക്ക് ശേഷം മാഡ്രിഡിലെ സൈനിക ആശുപത്രിയില്‍ മുന്‍ കരുതല്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന സ്പാനിഷ് പൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്‌പെയിന്‍ ആരോഗ്യ മന്ത്രാലയമാണ് തിങ്കളാഴ്ച ഇക്കാര്യം പുറത്തുവിട്ടത്.
രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ മാഡ്രിഡിലെ ഗോമസ് ഉല്ല സെന്‍ട്രല്‍ ഡിഫന്‍സ് ആശുപത്രിയിലെ അത്യാധുനിക ഐസൊലേഷന്‍ യൂണിറ്റിലേക്ക് മാറ്റി. കപ്പലില്‍ ഉണ്ടായിരുന്ന 14 സ്പാനിഷ് പൗരന്മാരെ മെയ് 10 മുതല്‍ ഇവിടെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ഹാന്റാ വൈറസ് കേസാണിത്. നിലവില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമായതിനാല്‍ പൊതുജനങ്ങള്‍ക്ക് മറ്റ് ആരോഗ്യപരമായ ഭീഷണികളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം കപ്പലിലെ യാത്രക്കാരുമായി ബന്ധപ്പെട്ട് ഇതുവരെ 12 ഹാന്റാ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധയെ തുടര്‍ന്ന് ഒരു ഡച്ച് ദമ്പതികളും ഒരു ജര്‍മന്‍ പൗരനും ഉള്‍പ്പെടെ മൂന്ന് പേര്‍ മരണപ്പെട്ടിരുന്നു. മെയ് രണ്ടിന് ശേഷം പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നിലവില്‍ രോഗം സ്ഥിരീകരിച്ച മറ്റ് യാത്രക്കാര്‍ ബ്രിട്ടന്‍, ജര്‍മനി, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി ചികിത്സയിലാണ്. അര്‍ജന്റീനയില്‍ നിന്ന് യാത്ര പുറപ്പെടുന്നതിന് മുന്‍പ് കരയില്‍ വെച്ചാകാം ആദ്യത്തെയാള്‍ക്ക് രോഗബാധയുണ്ടായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം.
ഏപ്രില്‍ ഒന്നിനാണ് 114 യാത്രക്കാരുമായി അര്‍ജന്റീനയിലെ ഉഷുവയയില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് എം.വി ഹോണ്‍ഡിയസ് വിനോദയാത്ര പുറപ്പെട്ടത്. കപ്പലിലെ യാത്രയ്ക്കിടയിലാണ് രോഗവ്യാപനമുണ്ടാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
