സോൾ: രാജ്യത്തിന്റെ ആണവായുധ ശേഖരം വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് വാഷിംഗ്ടണിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്നും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ.
പ്യോങ്യാങ്ങിൽ നടന്ന ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ ഒമ്പതാമത് കോൺഗ്രസിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രധാന നയങ്ങൾ പ്രഖ്യാപിച്ച കിം, ഉത്തര കൊറിയയുടെ അന്താരാഷ്ട്ര പദവി അസാധാരണമായി ഉയർന്നിട്ടുണ്ടെന്നും അവകാശപ്പെട്ടു.
ദേശീയ ആണവശക്തി കൂടുതൽ ശക്തിപ്പെടുത്തുക എന്നത് പാർട്ടിയുടെ ഉറച്ച തീരുമാനമാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ (KCNA) റിപ്പോർട്ട് ചെയ്തു. ആണവായുധങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ആക്രമണ സംവിധാനങ്ങൾ, ഡ്രോണുകൾ, കൂടുതൽ കരുത്താർന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ എന്നിവ വികസിപ്പിക്കാനുള്ള പദ്ധതികളും കിം ജോങ് ഉൻ അവതരിപ്പിച്ചു.
അതേസമയം, അയൽരാജ്യമായ ദക്ഷിണ കൊറിയയെ "ഏറ്റവും വലിയ ശത്രു" എന്ന് വിശേഷിപ്പിച്ച കിം, അവരുമായുള്ള ചർച്ചകൾ തള്ളിക്കളഞ്ഞു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്ന അനുരഞ്ജന നീക്കങ്ങൾ വെറും കാപട്യമാണെന്നാണ് ഉത്തര കൊറിയയുടെ നിലപാട്.
ദക്ഷിണ കൊറിയയിൽ നിന്ന് മോശമായ പെരുമാറ്റം ഉണ്ടായാൽ സ്വമേധയാ നടപടിയെടുക്കാൻ പ്യോങ്യാങ്ങിന് മടിയുണ്ടാകില്ലെന്നും കിം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ജൂണിൽ അധികാരമേറ്റ ലീ ജെ മ്യുങ് സർക്കാർ ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഉത്തര കൊറിയ ഇത് നിരന്തരം തള്ളിക്കളയുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
