ന്യൂഡൽഹി: ആധുനിക യുദ്ധതന്ത്രങ്ങളെയും വിവരസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നീക്കങ്ങളെയും കുറിച്ചുള്ള ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ പ്രബന്ധത്തിന് അന്താരാഷ്ട്ര തലത്തിൽ വൻ അംഗീകാരം.
ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡ, ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജൻ എന്നിവർ ചേർന്ന് തയ്യാറാക്കിയ പ്രബന്ധമാണ് നാറ്റോ (NATO) ഭാഗികമായി സാമ്പത്തിക സഹായം നൽകിയ ആഗോള പഠനത്തിൽ വ്യാപകമായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്.
മുൻ കരസേനാധിപനും മിസോറാം മുൻ ഗവർണറുമായ ജനറൽ വി.കെ. സിംഗ് ഈ നേട്ടത്തെ "ഇന്ത്യൻ സ്ട്രാറ്റജിക് ചിന്തകളുടെ നാഴികക്കല്ല്" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
സോഷ്യോ-ടെക്നിക്കൽ-കോഗ്നിറ്റീവ് പോർക്കളങ്ങളെ കേന്ദ്രീകരിച്ച് ഇരുവരും ചേർന്ന് എഴുതിയ പ്രബന്ധം ഡൽഹി ആസ്ഥാനമായ കൗൺസിൽ ഫോർ സ്ട്രാറ്റജിക് ആൻഡ് ഡിഫൻസ് റിസർച്ച് (CSDR) ആണ് പ്രസിദ്ധീകരിച്ചത്.
ആധുനിക കാലത്തെ യുദ്ധങ്ങൾ കേവലം ആയുധ ബലത്തിലും സൈനികരുടെ എണ്ണത്തിലും മാത്രമല്ല, ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചും പൊതുജനങ്ങളുടെ ചിന്തകളെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്നതിലൂടെയുമാണ് നിർണ്ണയിക്കപ്പെടുന്നത് എന്ന് പ്രബന്ധം ചൂണ്ടിക്കാട്ടുന്നു.
പോളിഷ് അസോസിയേഷൻ ഫോർ നാഷണൽ സെക്യൂരിറ്റി പുറത്തിറക്കിയ 'ഹൈബ്രിഡ് വാർഫെയർ: ഭീഷണികൾ നേരിടുന്ന പവർ ഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ' എന്ന പഠന റിപ്പോർട്ടിലെ 'എ.ഐ ആന്റ് കോഗ്നിറ്റീവ് വാർഫെയർ' എന്ന അധ്യായത്തിലാണ് ഇവരുടെ ആശയങ്ങൾ പത്തോളം തവണ ഉദ്ധരിച്ചിട്ടുള്ളത്.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ സാറ്റലൈറ്റ് ആശയവിനിമയ സംവിധാനമായ സ്റ്റാർലിങ്കിന്റെ ഉപയോഗവും എ.ഐ സാങ്കേതികവിദ്യയുടെ സ്വാധീനവും വിശകലനം ചെയ്യുന്നതിനും ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പഠനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് ഉള്ള പുതിയ യുദ്ധ രീതികളെ പ്രതിരോധിക്കാൻ രാജ്യങ്ങൾ തയ്യാറാകണമെന്നും പ്രബന്ധം ഓർമ്മിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
