പ്യോങ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കൗമാരക്കാരിയായ മകൾ ജൂ ആയെ റൈഫിൾ ഉപയോഗിച്ച് വെടിവെക്കുന്ന ചിത്രം പുറത്തുവിട്ട് ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ (KCNA).
കിമ്മിന്റെ പിൻഗാമിയായി ജൂ ആയെ എത്തുമെന്ന അഭ്യൂഹങ്ങൾ ശരിവെക്കുന്ന രീതിയിലാണ് സൈനിക പരിശീലനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ഒരു ഔട്ട്‌ഡോർ ഷൂട്ടിംഗ് റേഞ്ചിൽ വച്ച് റൈഫിൾ സ്കോപ്പിലൂടെ ലക്ഷ്യം നോക്കി വെടിയുതിർക്കുന്ന ജൂ ആയെയുടെ ചിത്രമാണ് പുറത്തുവന്നത്. തോക്കിന്റെ കുഴലിൽ നിന്ന് പുക ഉയരുന്നത് ചിത്രത്തിൽ വ്യക്തമാണ്.
കിം ജോങ് ഉന്നും മകളും പ്രധാന രാഷ്ട്രീയ ചടങ്ങുകളിൽ ധരിക്കാറുള്ള തുകൽ ജാക്കറ്റ് ധരിച്ചാണ് ജൂ ആയെ എത്തിയത്. ഇത് ഭരണാധികാരത്തിന്റെ പ്രതീകമായാണ് കൊറിയൻ രാഷ്ട്രീയത്തിൽ കണക്കാക്കപ്പെടുന്നത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്ക് കിം പുതിയ സ്നൈപ്പർ റൈഫിളുകൾ സമ്മാനിക്കുന്ന ചടങ്ങിന് പിന്നാലെയായിരുന്നു ഈ സന്ദർശനം.
ജൂ ആയെയെ കിമ്മിന്റെ പിൻഗാമിയായി ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങൾ പ്യോങ്യാങ് ആരംഭിച്ചതായി ദക്ഷിണകൊറിയൻ ചാരസംഘടന ഈ മാസമാദ്യം റിപ്പോർട്ട് ചെയ്തിരുന്നു. ആയുധങ്ങൾ കൈകാര്യം ചെയ്യാനുള്ള ജൂ ആയെയുടെ കഴിവ് പ്രദർശിപ്പിക്കുന്നതിലൂടെ, അവൾക്ക് കൃത്യമായ ഭരണാധികാര പരിശീലനം ലഭിക്കുന്നുണ്ടെന്ന് ലോകത്തിന് മുന്നിൽ വ്യക്തമാക്കുകയാണ് ഉത്തരകൊറിയയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ജൂ ആയെയുടെ ചിത്രങ്ങൾക്കൊപ്പം മറ്റൊരു പ്രധാന പ്രഖ്യാപനം കൂടി ഉത്തരകൊറിയ നടത്തിയിട്ടുണ്ട്. കിം ജോങ് ഉന്നിന്റെ കരുത്തയായ സഹോദരി കിം യോ ജോങ്ങിനെ പാർട്ടിയുടെ ജനറൽ അഫയേഴ്സ് വിഭാഗം മേധാവിയായി നിയമിച്ചു. പാർട്ടിയുടെ ജനറൽ സെക്രട്ടറിക്ക് തുല്യമായ പദവിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
