ബാഗ്ദാദ്: മൊസൂളിനടുത്ത് കണ്ടെത്തിയ കൂട്ടക്കുഴിമാടം തുറന്ന് ഇറാഖ്. ഉദ്യോഗസ്ഥര്‍ കുഴിമാടത്തിനുള്ളില്‍ പരിശോധന ആരംഭിച്ചു. ഐഎസ് ഭീകരര്‍ കൊന്നവരെ കുഴിച്ചിട്ടിരിക്കുന്ന ഇറാഖിലെ ഏറ്റവും വലിയ ശ്മശാന സ്ഥലങ്ങളിലൊന്നാണ് ഇത്. ഐഎസ് ഭീകരര്‍ അവരുടെ സ്വയം പ്രഖ്യാപിത ഇസ്ലാമിക് സ്റ്റേറ്റിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച മൊസൂളിന് തൊട്ടടുത്താണ് കൂട്ടക്കുഴിമാടം സ്ഥിതി ചെയ്യുന്നത്.
ഇറാഖി സൈന്യം പറഞ്ഞത്, ഹമാം അല്‍-അലില്‍ പട്ടണത്തിലെ ഒരു കാര്‍ഷിക കോളജിന്റെ ഗ്രൗണ്ടിലുള്ള ശവക്കുഴിയില്‍ ഏകദേശം 100 ശിരഛേദം ചെയ്യപ്പെട്ട മൃതദേഹങ്ങള്‍ ഉണ്ടെന്നാണ്. മിക്കതും അസ്ഥികൂടങ്ങളായി മാറിയതിനാല്‍ ഇരകള്‍ ആരാണെന്ന് വ്യക്തമല്ല. ഐഎസ് തീവ്രവാദികള്‍ നിരവധി കൂട്ടക്കൊലകള്‍ നടത്തിയിട്ടുണ്ട്, സമീപ ആഴ്ചകളില്‍ പ്രദേശത്ത് പുതിയ അതിക്രമങ്ങള്‍ നടത്തിയതായി ആരോപിക്കപ്പെടുന്നുമുണ്ട്.
2018 ലെ ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഖസ്ഫ(കുഴിമാടം)യില്‍ 4,000 മൃതദേഹങ്ങള്‍ വരെ ഐഎസ് ഭീകരര്‍ കൊലപ്പെടുത്തി മറവ് ചെയ്തിട്ടുണ്ടെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐഎസ് ഭീകരര്‍ വധിച്ച ഇറാഖി സൈനികര്‍, ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍, പൗരന്‍മാര്‍, യസീദി മതന്യൂനപക്ഷത്തിലെ അംഗങ്ങള്‍ എന്നിവരായിരിക്കാം കുഴിയില്‍ തള്ളപ്പെട്ടതെന്നാണ് നിഗമനം.
കുഴിമാടത്തിന് 150 മീറ്റര്‍ ആഴവും 110 മീറ്റര്‍ വീതിയുമുണ്ട്. 2016 ല്‍ മാത്രം, ഖസ്ഫയില്‍ ഒറ്റ ദിവസം കൊണ്ട് 280 പേരെ ഐഎസ് ഭീകരര്‍ കൊലപ്പെടുത്തി മറവ് ചെയ്തന്നാണ് നിഗമനം. ഇറാഖിലുടനീളം ഐഎസ് ഭീകരര്‍ 200 ലധികം കൂട്ടക്കുഴിമാടങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. ഇതില്‍ ആകെ 12,000 ഓളം മൃതദേഹങ്ങള്‍ ഉണ്ടാകാമെന്നും അധികൃതര്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
